ആലപ്പുഴ: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രോഗികൾക്ക് ഓക്സിജൻ ലഭ്യത ഉറപ്പാക്കാൻ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിക്ക് അനുവദിച്ച പുതിയ ഓക്സിജൻ സംഭരണ ടാങ്കിനായുള്ള കാത്തിരിപ്പ് നീളുന്നു.
രണ്ട് മാസംമുമ്പാണ് ആശുപത്രിയിൽ നിലവിലുള്ള 6,000 ലിറ്റർ ദ്രവീകൃത ഓക്സിജൻ സംഭരണ ടാങ്കിന് പുറമേ പുതുതായി 10,000 ലിറ്റർ ടാങ്ക് അനുവദിച്ചത്. നിലവിലെ ടാങ്കിന് ഒരു ദിവസത്തേക്ക് മാത്രമുള്ള സംഭരണ ശേഷിയാണുള്ളത്. മെഡി. ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തുന്ന രോഗികൾക്ക് പ്രതിദിനം ആറായിരം ലിറ്റർ ഓക്സിജൻ വേണ്ടി വരും. കൊവിഡ് രോഗികളുടെ എണ്ണം വർദ്ധിച്ചതോടെ രോഗികൾക്ക് ഓക്സിജൻ ലഭ്യത ഉറപ്പാക്കാനാണ് ജില്ലാ ഭരണകൂടം പുതിയ സംഭരണ ടാങ്ക് വാങ്ങാൻ തീരുമാനിച്ചത്. അടിയന്തര പ്രാധാന്യത്തോടെ നടപ്പാക്കേണ്ട പദ്ധതി രണ്ട് മാസമായിട്ടും പ്രവാർത്തികമാക്കാൻ കഴിഞ്ഞിട്ടില്ല.
മെഡിക്കൽ കോളേജ് ആശുപത്രിയിൽ 1000ൽ അധികം കിടക്കകളുണ്ട്. പുറമേ 330 കൊവിഡ് രോഗികളും. എല്ലാ ദിവസവും ഓക്സിജൻ വാഹനത്തിൽ എത്തിച്ച് നിറയ്ക്കുന്ന രീതിയാണ് നിലവിലുള്ളത്. ഏതെങ്കിലും സാങ്കേതിക കാരണത്താൽ ഒരുദിവസം ഓക്സിജൻ എത്തിക്കാൻ കഴിയാതെ വന്നാൽ ആശുപത്രിയിൽ ഓക്സിജൻ ക്ഷാമം രൂക്ഷമാകുമെന്ന് അധികൃതർ വ്യക്തമാക്കുന്നു. ആശുപത്രിയിലേക്ക് പുതിയ ഓക്സിജൻ സംഭരണ ടാങ്ക് അനുവദിച്ചത് സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പ് ഇതുവരെ ലഭിച്ചിട്ടില്ലെന്ന് സൂപ്രണ്ട് ഡോ. ആർ.വി. രാംലാൽ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |