SignIn
Kerala Kaumudi Online
Friday, 26 April 2024 8.29 AM IST

കുട്ടനാട് കുടിവെള്ള പദ്ധതി : പരിസ്ഥിതി പഠനം ഉടൻ

s

പഠന റിപ്പോർട്ട് നൽകിയാൽ സ്ഥലമേറ്റെടുപ്പ് പൂർത്തിയാക്കും

ആലപ്പുഴ : കുട്ടനാട് കുടിവെള്ള പദ്ധതിക്കായി ഏറ്റെടുക്കുന്ന സ്ഥലത്ത് പരിസ്ഥിതി പഠനം നടത്തുന്നതിനായി വിദഗ്ദ്ധ സമിതിക്ക് കിഫ്ബി ഇന്ന് കത്ത് നൽകും. 1.65ഏക്കർ സ്ഥലം പദ്ധതി നടത്തിപ്പിനായി ഏറ്റെടുക്കാനാണ് സർക്കാർ ഉത്തരവിലുള്ളത്.

പ്രത്യേക സമിതി സ്ഥലം പരിശോധിച്ച് പരിസ്ഥിതി പഠന റിപ്പോർട്ട് തയ്യാറാക്കി ഉപരിസമിതിക്ക് സമർപ്പിച്ച് അനുമതി ലഭിച്ചാൽ മാത്രമേ ഭൂമിയുടെ വില നിർണയിച്ച് സ്ഥലം ഏറ്റെടുക്കൽ ജോലി പൂർത്തീകരിക്കാനാകൂ. പഠന റിപ്പോർട്ട് രണ്ട്മാസത്തിനുള്ളിൽ സമർപ്പിക്കണമെന്നാണ് ചട്ടം. എന്നാൽ, കൊവിഡിന്റെ പശ്ചാത്തലത്തിൽ കാലതാമസം ഉണ്ടാകാൻ സാദ്ധ്യതയുണ്ട്. ഏറ്റെടുക്കേണ്ട ഭൂമിയുടെ സർവേ നമ്പരിലെ പിശക് തിരുത്തി കിട്ടുന്നതിൽ വന്ന കാലതാമസമാണ് കിഫ്ബിയിൽ നിന്ന് അനുവദിച്ച 289.5കോടി രൂപയുടെ കുട്ടനാട് കുടിവെള്ള പദ്ധതിയുടെ തുടർ പ്രവർത്തനത്തിന് കാലതാമസമുണ്ടാക്കിയത്. സർവേ നമ്പരിലെ പിശക് തിരുത്തി കഴിഞ്ഞ ദിവസം സർക്കാർ ഉത്തരവ് ലഭിച്ചതോടെ പദ്ധതി വേഗത്തിലാക്കാനാണ് ഉദ്യോഗസ്ഥരുടെ ശ്രമം.

കുട്ടനാടിന് പുറമേ ചെങ്ങന്നൂരിന് 199.13കോടിയും ആര്യാട്, മണ്ണഞ്ചേരി, മാരാരിക്കുളം തെക്ക് പഞ്ചായത്തുകളിൽ വെള്ളം എത്തിക്കുന്നതിന് 125കോടിരൂപയും കിഫ്ബിയിൽ നിന്ന് അനുവദിച്ചിരുന്നു. കുട്ടനാടിന് ശേഷം ഭരണാനുമതി ലഭിച്ച ചെങ്ങന്നൂർ കുടിവെള്ളപദ്ധതി കമ്മിഷൻ ചെയ്തിട്ട് മാസങ്ങളായി

12 പഞ്ചായത്തുകൾക്ക് ആശ്വാസമാകും

കാട്ടനാട് താലൂക്കിലെ 12പഞ്ചായത്തുകളിലെ മുഴുവൻ പ്രദേശത്തും കുടിവെള്ളം എത്തിക്കുന്നതിന് പുതിയ പദ്ധതി നടപ്പാക്കാൻ മുൻമന്ത്രി തോമസ് ഐസക് മുൻകൈയെടുത്താണ് തുക അനുവദിച്ചത്. ഒന്നരവർഷത്തിനുള്ളിൽ പദ്ധതി പൂർത്തീകരിക്കാൻ ഭരണാനുമതി നൽകിയെങ്കിലും പദ്ധതി നിർവഹണത്തിൽ ജല അതോറിട്ടിയിലെ ഉദ്യോഗസ്ഥരുടെ വീഴ്ചയും ഉണ്ടായി. കടപ്രയിൽ നിന്ന് നദീജലം എത്തിച്ച് ശുദ്ധീകരിച്ച് കുടിവെള്ളം എത്തിക്കുന്ന പദ്ധതിയുടെ പ്‌ളാന്റ് നീരേറ്റുപുറത്താണ് സ്ഥാപിക്കുന്നത്.

പ്രയോജനപ്പെടാതെ

രണ്ട് പദ്ധതികൾ

1. കുട്ടനാടിനായി 1967ൽ എൽ.ഐ.സിയുടെ സഹായത്തോടെ നടപ്പാക്കിയ കുട്ടനാട് കുടിവെള്ള പദ്ധതിയുടെ പ്രയോജനം തിരുവല്ല, ചങ്ങനാശ്ശേരി ഭാഗത്തുള്ളവർക്കാണ് ലഭിക്കുന്നത്. കുട്ടനാടിന് നാമമാത്രമായ വെള്ളം ആദ്യകാലത്ത് ലഭിച്ചിരുന്നു. ഭൂമിയുടെ ഉറപ്പ് പരിഗണിച്ച് തിരുവല്ലയിലാണ് അന്ന് പ്‌ളാന്റ് സ്ഥാപിച്ചത്

2. കുട്ടനാട്ടിലെ ആറ് പഞ്ചായത്തുകളിൽ കുടിവെള്ളം എത്തിക്കുന്നതിന് അനുവദിച്ച 70 കോടി രൂപ ചെലവഴിച്ച് നീരേറ്റുപുറത്ത് ശുദ്ധീകരണ പ്‌ളാന്റ് സ്ഥാപിച്ചു. വെളിയനാട്, കാവാലം, പുളികുന്ന്, തകഴി, തലവടി, നീരേറ്റുപുറം പഞ്ചായത്തുകളിൽ കുടിവെള്ളം എത്തിക്കുന്നതിനായിരുന്നു പദ്ധതി. ശുദ്ധീകരണ പ്‌ളാന്റിൽ നിന്ന് പമ്പിംഗ് സ്റ്റേഷനുകളിലെക്ക് ആവശ്യമായ പൈപ്പ് സ്ഥാപിക്കാത്തതിനാൽ പദ്ധതി പാതിവഴിയിലായി

പദ്ധതിക്ക് ഏറ്റെടുക്കുന്നത്

ആകെ ..............................1.65 ഏക്കർ

തലവടി വില്ലേജ് .............. 1.25ഏക്കർ

കുന്നുമ്മ വില്ലേജ് ............ 20സെന്റ്

വെളിയനാട് വില്ലേജ് ....... 20സെന്റ്

പുതിയ ഡിവിഷൻ

പദ്ധതി നടത്തിപ്പിന് പുതിയ പ്രോജക്ട് ഇംപ്‌ളിമെന്റ് ഡിവിഷൻ അനുവദിച്ചു. ഒരു എക്‌സിക്യൂട്ടീവ് എൻജിനിയർ, മൂന്ന് അസി.എക്‌സിക്യൂട്ടീവ് എൻജിനിയർമാർ, ആറ് എൻജിനിയർമാർ എന്നിവരെ നിയമിച്ചു.


"പരിസ്ഥിതി പഠനം ആവശ്യപ്പെട്ട് വിദഗ്ധ സമിതിക്ക് കത്തും നൽകും. റിപ്പോർട്ട് ലഭിച്ച ശേഷം സ്ഥലം ഏറ്റെടുക്കൽ നടപടി പൂർത്തികരിക്കും

തഹസിൽദാർ, സ്ഥലം ഏറ്റെടുക്കൽ വിഭാഗം (കിഫ്ബി)

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.