ആലപ്പുഴ: പൈതൃക പദ്ധതിയുടെ ഭാഗമായി പുതിയ കടൽപ്പാലം നിർമിക്കുന്നതിനുള്ള ടെൻഡർ നടപടികൾ അന്തിമഘട്ടത്തിൽ. പഴയ കടൽ പാലം നിലനിർത്തി, കിഫ്ബിയിൽ നിന്നുള്ള 14.26 കോടി രൂപ ചെലവഴിച്ചാണ് പുതിയ കടൽപ്പാലം ഉയരുന്നത്.
ടെൻഡർ നടപടി പൂർത്തീകരിച്ചാൽ അഞ്ച് ആഴ്ചയ്ക്കുള്ളിൽ നിർമ്മാണപ്രവർത്തനം ആരംഭിക്കുവാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് അധികൃതർ.
ഉപ്പുകാറ്റേറ്റ് പാലം തുരുമ്പെടുക്കുന്നത് തടയുകയെന്ന ലക്ഷ്യത്തോടെ ആധുനിക സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി, ഒരു വർഷത്തിനുള്ളിൽ പാലം നിർമാണം പൂർത്തീകരിക്കുകയാണ് ഉദ്ദ്യേശം.
മറ്റ് തുറമുഖങ്ങളുമായി ബന്ധപെടുത്തിയുള്ള ടൂറിസ്റ്റ് യാത്രാക്കപ്പൽ മാർച്ച് മാസം ആലപ്പുഴയിൽ എത്തിക്കാനായിരുന്നു പദ്ധതിയിട്ടിരുന്നത്. എന്നാൽ തിരഞ്ഞെടുപ്പ് നടപടികൾ കാരണം ടെൻഡർ നടപടി തടസപ്പെട്ടു. ലൈറ്റ് ഹൗസിന് വടക്കുഭാഗത്തെ റോഡിന് പടിഞ്ഞാറോട്ട് നിലവിലെ കടൽപാലത്തിന്റെ സമാന്തരമായിട്ടാണ് പുതിയ പാലം നിർമ്മിക്കുന്നത്. 158 വർഷത്തെ പഴക്കമുള്ളതാണ് നിലവിലെ കടൽപാലം. തിരക്കൊഴിഞ്ഞ ആലപ്പുഴ തുറമുഖ തീരത്ത്ചരക്കുമാറ്റത്തിനായി 1989ലാണ് അവസാന കപ്പൽ എത്തിയത്. ഇപ്പോൾ ടൂറിസത്തിന് പുതിയ പ്രാധാന്യം കൈവന്നതോടെ ആലപ്പുഴനിവാസികൾ വലിയ പ്രതീക്ഷയോടെയാണ് പാലം നിർമാണത്തെ കാത്തിരിക്കുന്നത്.
.................................
പുതിയ കടൽപ്പാലം
നീളം ............................... 420മീറ്റർ
വീതി ............................... 4.5മീറ്റർ
........................
14.26
14.26 കോടി രൂപ ചെലവഴിച്ചാണ്
പുതിയ കടൽപ്പാലം ഉയരുന്നത്
....................................
പാലം പ്രകാശപൂരിതമാക്കാൻ ലൈറ്റുകളും വിശ്രമിക്കാൻ സൗകര്യവും
...............................................
സൗന്ദര്യ വത്കരണം
കടൽപാല നിർമ്മാണത്തോടൊപ്പം ബീച്ചിന്റെ സൗന്ദര്യ വത്കരണത്തിന് നാല് കോടിരൂപയുടെ പദ്ധതി ഉടൻ ആരംഭിക്കും. ആലപ്പുഴ ബൈപ്പാസിന്റെ മേൽപ്പാലത്തിന്റെ കടൽതീരത്തിന് അഭിമുഖമായ ഭാഗത്താണ് പദ്ധതി നടപ്പാക്കുന്നത്. ബിഷപ്പ് ഹൗസിന് മുന്നിൽ നിന്ന് ഇ.എസ്.ഐ ആശുപത്രി വരെയുള്ള ബീച്ചിന് സമാന്തരമായി സൗന്ദര്യ വത്കരണം.
പുതുതായി വരുന്ന സംവിധാനങ്ങൾ
വിശ്രമ കേന്ദ്രങ്ങൾ, പാർക്ക്, കാണ, സൈക്കിൾ ട്രാക്ക്, നടപ്പാത, ഭക്ഷണശാലകൾ
ചരിത്രം
158 വർഷത്തെ ചരിത്രം പറയാൻ കടൽപാലത്തിനുമുണ്ട് നിവരവധി കഥകൾളുണ്ട്. ആലപ്പുഴ പട്ടണത്തിന്റെ ശില്പി രാജാ കേശവദാസ് ദിവാനായിരുന്ന കാലത്താണ് 1770ലാണ് ആദ്യ കടൽപാലം നിർമിച്ചത്. ആലപ്പുഴയെ ഒരു തുറമുഖമാക്കി മാറ്റുക എന്ന ആശയത്തിലാണ് തേക്ക് തടിയിൽ പാലം തീർത്തത്. മൺസൂൺ കാലമെത്തുമ്പോൾ പാലം വെള്ളത്തിനൊപ്പം നിലംപൊത്തുന്നത് പതിവായിരുന്നു. മഴക്കാലം കഴിയുമ്പോൾ അതു പുനർനിർമിക്കും. വർഷങ്ങളോളം ഇതു തുടർന്നു. അയർലൻഡുകാരനായ ജയിംസ് ഡാറ 1859ൽ ആലപ്പുഴയിലെത്തുകയും ആദ്യ കയർ ഫാക്ടറിക്ക് തുടക്കം കുറിക്കുകയും ചെയ്തു. അതുവരെ നാളികേര ഉത്പന്നങ്ങൾ മാത്രമായിരുന്നു തുറമുഖത്തു നിന്നു കയറ്റുമതി ചെയ്തിരുന്നത്. കയർ ഉത്പന്നങ്ങൾ നിർമിച്ചു തുടങ്ങുന്നത് പിന്നീടാണ്. ആലപ്പുഴയെ തുറമുഖമാക്കി മാറ്റിയത് കയർ ഫാക്ടറിയുടെ വരവായിരുന്നു. 1862ൽ ഹ്യൂ ക്രാഫോഡ് എന്ന എൻജിനീയർ തുറമുഖത്ത് പുതിയ കടൽപാലം നിർമിച്ചു. ചരക്കുനീക്കത്തിന് പാലത്തിൽനിന്നു പുറത്തേക്ക് റെയിലുകളും സ്ഥാപിച്ചു. പുതിയ ഗോഡൗൺ നിർമിച്ച് ചരക്കുകൾ സംഭരിക്കുന്നതിനുള്ള സംവിധാനവും ഒരുക്കി. അന്നത്തെ ഗോഡൗണുകളുടെ അവശിഷ്ടങ്ങൾ ഇപ്പോഴും ബീച്ചിലുണ്ട്. കയറ്റുമതിയിലും ഇറക്കുമതിയിലും വെല്ലുവിളികളില്ലാതെ കടന്നുപോയങ്കിലും കൊച്ചി തുറമുഖ വികസനവും അവിടത്തെ ഗതാഗത സൗകര്യങ്ങൾ വർദ്ധിച്ചതും ആലപ്പുഴ തുറമുഖത്തെ ബാധിച്ചു. റെയിൽവേയുടെ വികസനത്തോടെ ചരക്കുമാറ്റം സുഗമമായതോടെ കച്ചവടക്കാർ ആലപ്പുഴ കൈവിട്ടു.
'നിലവിലുള്ള പദ്ധതിയുടെ ഭാഗമായതിനാൽ പെരുമാറ്റചട്ടത്തിൽ പെട്ടാണ് ടെൻഡർ നടപടികൾ വൈകിയത്. ഇനി വേഗതയിൽ ടെൻഡർ നടപടികൾ പൂർത്തീകരിച്ച് നിർമ്മാണം ആരംഭിക്കും. ബീച്ചിൽ സൗന്ദര്യ വത്കരണത്തിന്റെ ഭാഗമായി സ്ഥാപിക്കാനുള്ള 25മീറ്റർ നീളമുള്ള കപ്പൽ കൊച്ചയിൽ എത്തി. അടുത്ത ദിവസം ആലപ്പുഴ ബീച്ചിൽ എത്തിക്കും
അധികൃതർ,
മുസിരിസ് ഹെറിറ്റേജ് പ്രോജക്ട്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |