ഇവന്റ് മാനേജ്മെന്റ് ഗ്രൂപ്പുകളും ദുരിതത്തിൽ
ആലപ്പുഴ: ആഘോഷങ്ങൾക്ക് നിറപ്പകിട്ടേറിയിരുന്ന ലൈറ്റ് ആൻഡ് സൗണ്ട്, പന്തൽ സ്ഥാപന ഉടമകളും തൊഴിലാളികളും ഇവന്റ് മാനേജ്മെന്റ് ഗ്രൂപ്പുകളും ദുരിതത്തിലായിട്ട് ഒന്നര മാസം. ആദ്യ ലോക്ക്ഡൗണിനു ശേഷം വിവാഹം, ഗൃഹപ്രവേശം തുടങ്ങിയ ആഘോഷങ്ങളെല്ലാം കൊവിഡ് മാനദണ്ഡം പാലിച്ച് ചെറിയ തോതിൽ രംഗത്ത് അവതരിച്ചു തുടങ്ങിയതോടെ പച്ചപിടിച്ചുവന്ന മേഖല രണ്ടാം തരംഗത്തോടെ തീർത്തും നിരാലംബമാവുകയായിരുന്നു.
നിശ്ചയിച്ചുറപ്പിച്ച പല പരിപാടികളും മാറ്റി. ബാങ്കിൽ നിന്നും മറ്റും വായ്പകൾ ഉൾപ്പെടെ എടുത്താണ് പലരും സംരംഭങ്ങൾ തുടങ്ങിയത്. രണ്ടാം ലോക്ക്ഡൗൺ തുടങ്ങിയതോടെ വരുമാനം നിലച്ച് സ്ഥാപന നടത്തിപ്പുകാരും തൊഴിലാളികളും ബുദ്ധിമുട്ടിലായി. തുടർച്ചയായ അടച്ചിടലിനെ തുടർന്ന് ഉപയോഗമില്ലാതെ സാധന സാമഗ്രികൾ നശിക്കുന്നുമുണ്ട്. സൗണ്ട് സിസ്റ്റത്തിന്റെ ഭാഗമായ മിക്സറുകൾ, ബോക്സ്, ആംപ്ലിഫയർ, ജനറേറ്റർ, ലൈറ്റുകൾ തുടങ്ങി മിക്ക സാധനങ്ങളും നശിക്കുകയാണ്. ഉപകരണങ്ങളിൽ പലതും അറ്റകുറ്റപ്പണി നടത്താനാവാതെ ഉപയോഗിക്കാൻ കഴിയാത്ത അവസ്ഥയാണ്. മൂന്നും നാലും വാഹനങ്ങൾ തൊഴിൽ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നവരാണ് അധികവും. ടാക്സ്, ഇൻഷ്വറൻസ് പ്രീമിയം, ലോൺ തുടങ്ങിയവ അടയ്ക്കാനാവാതെ വാഹനങ്ങൾ നിരത്തിലിറക്കാനാവാത്ത അവസ്ഥയുമുണ്ട്.
ഇവന്റ് മാനേജ്മെന്റ്
നവീന ബിസിനസ് സംരംഭമായ ഇവന്റ് മാനേജ്മെന്റിൽ കൈവച്ചവർക്കാണ് നിലവിൽ കൈപൊള്ളിയ അവസ്ഥയുണ്ടായത്. വിവാഹ ചടങ്ങുകളിൽ തുടക്കം മുതൽ എല്ലാം ഒറ്റ പാക്കേജായി നൽകുന്നതാണ് ഇവന്റ് മാനേജ്മെന്റ്. ലക്ഷങ്ങൾ ഉണ്ടെങ്കിൽ മാത്രമേ ഇവന്റ് മാനേജ്മെന്റ് സംരംഭത്തിന് തുടക്കം കുറിക്കാനാവൂ. കഴിഞ്ഞ എൽ.ഡി.എഫ് സർക്കാരിന്റെ കാലത്താണ് ലൈറ്റ് ആൻഡ് സൗണ്ട്സ്, പന്തൽ മേഖലയെ സാംസ്‌കാരിക വകുപ്പിനു കീഴിൽ കൊണ്ടു വന്നതും പെൻഷൻ ആനുകൂല്യത്തിൽ ഉൾപ്പെടുത്തിയതും.
കല്യാണ നിരക്ക്
പന്തൽ................ 20,000-1,00,000
ലൈറ്റ് ആൻഡ് സൗണ്ട്...........25,000-2,00,000
..........
ഇവന്റ് മാനേജ്മെന്റ് (കല്യാണം)...........1,00,000-10,00,000
................................
ആഘോഷങ്ങളില്ലാത്തതിനാൽ രണ്ട് വർഷമായി ഇവന്റ് മാനേജ്മെന്റ് മേഖല തകിടം മറിഞ്ഞു. ഇത് ചെറുപ്പക്കാരുടെ ബിസിസ് കൂട്ടായ്മയാണ്. ഇനി എന്ത് ചെയ്യുമെന്ന് അറിയില്ല. ബാങ്ക് വായ്പ എടുത്താണ് സംരംഭം തുടങ്ങിയത്. ധാരാളം തൊഴിലവസരങ്ങൾ നഷ്ടപ്പെട്ടു
(ഫവാസ്, ഇവന്റ് മാനേജ്മെന്റ് നടത്തിപ്പുകാരൻ)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |