എല്ലാ വിദ്യാർത്ഥികൾക്കും ഓൺലൈൻ പഠനം ഉറപ്പാക്കാൻ ഊർജിതശ്രമം
ആലപ്പുഴ : പ്രീ പ്രൈമറി മുതൽ പ്ലസ് ടു വരെയുള്ള ക്ലാസുകളിലേക്കുള്ള ഓൺലൈൻ ക്ളാസുകൾ കൈറ്റ് വിക്ടേഴ്സ് ചാനലിലൂടെ പ്രക്ഷേപണം ആരംഭിച്ചതോടെ, വിദ്യാർത്ഥികൾക്ക് ഡിജിറ്റൽ പഠനസൗകര്യങ്ങൾ ഉറപ്പു വരുത്താനുള്ള ശ്രമത്തിലാണ് അധികൃതർ. മൊബൈൽ ചലഞ്ചാണ് പ്രധാനമാർഗം. നിരവധി വിദ്യാർത്ഥികൾക്കാണ് മൊബൈൽ ചലഞ്ചിലൂടെ ഓൺലൈൻ പഠനസൗകര്യം ഒരുങ്ങിയത്.
ചാനൽ വഴിയുള്ള ക്ലാസിൽ പാഠങ്ങൾ കേട്ട് മനസിലാക്കാൻ മാത്രമേ വിദ്യാർത്ഥികൾക്ക് സാധിക്കൂ. സംശയനിവാരണത്തിനും അദ്ധ്യാപകരുമായി ആശയവിനിമയത്തിനും മൊബൈൽ ഫോണോ ലാപ്ടോപോ ആവശ്യമാണ്. സമഗ്ര ശിക്ഷ കേരള, വിദ്യാഭ്യാസ വകുപ്പുമായി ചേർന്ന് നടത്തിയ സർവേയിൽ ജില്ലയിൽ 7000 കുട്ടികൾക്ക് ഡിജിറ്റൽ ഡിവൈസ് സ്വന്തമായി ഇല്ലാത്തതായി കണ്ടെത്തിയിരുന്നു. തുടർന്ന് വിവിധ വകുപ്പ് തലവന്മാരുടെ യോഗം ചേർന്ന് പ്രത്യേക സംഘാടക സമിതികൾ രൂപീകരിച്ച് സ്പോൺസർമാരെ കണ്ടെത്തി നിരവധി വിദ്യാർത്ഥികൾക്ക് സഹായമെത്തിച്ചു. മൊബൈൽ ചലഞ്ച് ഏറ്റവും കൂടുതൽ ഏറ്റെടുത്തു വിജയിപ്പിച്ചത് പൊതുവിദ്യാലയങ്ങളിലെ അദ്ധ്യാപകരാണ്. എം.എൽ.എമാർ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ, വിദ്യാഭ്യാസ ഓഫീസർമാർ,കെ.എസ്.ടി.എ ,സഹകരണ സംഘങ്ങൾ, സന്നദ്ധ സംഘടനകൾ, കോൺട്രാക്ടർമാർ എന്നിവർ മൊബൈൽ ചലഞ്ചിൽ കൈകോർത്തു. പഠനസൗകര്യമില്ലാത്ത വിദ്യാർത്ഥികൾക്കായി ഓൺലൈൻ പഠന കേന്ദ്രങ്ങളും സജ്ജമാണ്.
146 : സമഗ്ര ശിക്ഷയുടെ ആഭിമുഖ്യത്തിൽ പ്രവർത്തിക്കുന്ന പ്രതിഭ കേന്ദ്രങ്ങൾ ഉൾപ്പടെ ജില്ലയിൽ 146 ഓൺലൈൻ പഠന കേന്ദ്രങ്ങൾ
5000 : വിദ്യാർത്ഥികൾക്ക് ഡിജിറ്റൽ ഡിവൈസ് നൽകി
കൈത്താങ്ങുമായി സഹ.ബാങ്കുകളും
പഠന സൗകര്യത്തിന് മൊബൈൽ ഫോൺ ഇല്ലാത്ത സർക്കാർ, എയ്ഡഡ് സ്കൂളുകളിലെ വിദ്യാർത്ഥികൾക്ക് സഹകരണ ബാങ്കുകളിൽ നിന്ന് 10000 രൂപ പലിശ രഹിത വായ്പ നൽകാൻ സർക്കാർ ഉത്തരവിറക്കിയിട്ടുണ്ട്. സ്കൂൾ അധികാരികളുടെ സാക്ഷ്യപത്രത്തിന്റെ അടിസ്ഥാനത്തിലാണ് വായ്പ അനുവദിക്കുക. 24 മാസത്തെ തുല്യ ഗഡുക്കളായി തിരിച്ചടയ്ക്കണം. ജൂലായ് 31 വരെ സഹകരണ സംഘങ്ങളിലോ ബാങ്കുകളിലോ അപേക്ഷ സമർപ്പിക്കാം.
ജില്ലയിലെ പൊതു വിദ്യാലയങ്ങളിലെ മുഴുവൻ കുട്ടികളും ഓൺലൈൻ ക്ലാസുകളിൽ കയറുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നുണ്ട്. കുട്ടികൾക്ക് സ്വന്തമായി ഡിജിറ്റൽ ഉപകരണങ്ങൾ നൽകുന്നതിനുള്ള പരിശ്രമം ജനപ്രതിനിധികളുടെ പങ്കാളിത്തത്തോടെ നടന്നു വരുന്നു
- എ.കെ.പ്രസന്നൻ, ജില്ലാ കോ-ഓർഡിനേറ്റർ
പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞം, ആലപ്പുഴ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |