ആലപ്പുഴ: ചെറുകിട വ്യവസായങ്ങൾക്ക് വേണ്ടി പ്രഖ്യാപിക്കപ്പെട്ട 1416 കോടിയുടെ കൊവിഡ് പാക്കേജ് തങ്ങളെ കൂടുതൽ കടത്തിലേക്ക് തള്ളിവിടാൻ മാത്രമേ ഉപകാരപ്പെടൂവെന്ന് വ്യാപാരികൾ വിലയിരുത്തുന്നു. ഭീമമായ നഷ്ടം നേരിട്ടുനിൽക്കുന്ന വ്യാപാരികൾക്ക് വൻ പലിശ ഈടാക്കുന്ന വായ്പകളല്ല ഇപ്പോൾ ആവശ്യം. നിലവിലെ നഷ്ടങ്ങൾ നികത്താൻ കഴിയുന്ന തരത്തിൽ സർക്കാരിന്റെ ഭാഗത്ത് നിന്നുള്ള സഹായങ്ങളാണ് പ്രതീക്ഷിക്കുന്നതെന്ന് വ്യാപാരികൾ പറയുന്നു. വായ്പകളുടെ പലിശ വെട്ടിച്ചുരുക്കിയും, വൈദ്യുതി ബില്ലിൽ ഇളവ് അനുവദിച്ചും, വാടക ഇനത്തിൽ ഇളവ് ലഭ്യമാക്കിയും സഹായം ലഭ്യമാക്കിയാൽ ചെറുകിട വ്യാപാര മേഖലയ്ക്ക് പിടിച്ചുനിൽക്കാൻ സാധിക്കും. കൊള്ളപ്പലിശയ്ക്ക് കൂടുതൽ വായ്പകൾ അനുവദിക്കുന്ന പാക്കേജുകളും മോറട്ടോറിയവും മേഖലയെ കൂടുതൽ കടബാദ്ധ്യതയിലേക്ക് തള്ളിവിടുമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ ജനറൽ സെക്രട്ടറി വി.സബിൽ രാജ് അഭിപ്രായപ്പെട്ടു. കൊവിഡ് ആദ്യ തരംഗത്തിന്റെ സമയത്ത് പ്രധാന മന്ത്രിയുടെ പ്രത്യേക സ്കീം വഴി വ്യാപാരികൾക്ക് 50,000 രൂപയുടെ വായ്പ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഒരു വ്യാപാരിക്ക് പോലും വായ്പ പാസാക്കി തരാൻ ധനകാര്യ സ്ഥാപനങ്ങൾ തയാറായില്ലെന്നും ആക്ഷേപമുണ്ട്.
ചെറുകിട വ്യാപാര മേഖലയുടെ ആവശ്യങ്ങൾ
കൊവിഡ് കാലയളിലെ വായ്പാ പലിശ കുറയ്ക്കുക
കെ.എസ്.ഇ.ബി ബിൽ എഴുതി തള്ളുക
സ്വകാര്യ കെട്ടിടങ്ങളിൽ വാടക ഇളവ് നൽകുക
മോറട്ടോറിയം കൊണ്ട് യാതൊരു ഗുണവുമുണ്ടാകില്ല. പുതിയ പാക്കേജ് പ്രകാരം പ്രഖ്യാപിച്ചിരിക്കുന്ന വായ്പകളുടെ കൊള്ളപ്പലിശ വ്യപാരികളെ കൂടുതൽ കടബാദ്ധ്യതയിലേക്ക് തള്ളിവിടും
- വി.സബിൽ രാജ്, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ ജനറൽ സെക്രട്ടറി
വ്യാപാര മേഖലയ്ക്ക് ഉണർവേകുന്ന
പ്രഖ്യാപനങ്ങളില്ല
കൊവിഡ് പ്രതിസന്ധി മറികടക്കുന്നതിനായി കേന്ദ്രമന്ത്രി നിർമ്മല സീതാരാമൻ പ്രഖ്യാപിച്ച എട്ടിന ദുരിതാശ്വാസ പദ്ധതികളിൽ വ്യാപാര മേഖലയ്ക്ക് ഉണർവേകുന്ന ഒന്നും ഉണ്ടാകാതെ പോയത് നിർഭാഗ്യകരമാണെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ജനറൽ സെക്രട്ടറി രാജു അപ്സര പറഞ്ഞു. മൈക്രോ ഫിനാൻസിലൂടെ ലഭ്യമാകുന്ന വായ്പാപദ്ധതിയിൽ 89 ദിവസത്തിൽ കൂടുതൽ വീഴ്ചവരുത്തിയവർക്ക് വായ്പ ലഭ്യമാക്കുകയില്ല എന്ന തീരുമാനം കഴിഞ്ഞ ഒരു വർഷക്കാലമായി കൊവിഡ് പ്രതിസന്ധി മൂലം തിരിച്ചടവിൽ മുടക്കമുണ്ടായ വ്യാപാരികൾ ഉൾപ്പെടെയുള്ള നല്ലൊരു ശതമാനം സാധാരണക്കാർക്കും ഈ പദ്ധതി നിഷേധിക്കാൻ കാരണമാകും. ചെറുകിട വ്യവസായങ്ങൾക്ക് വേണ്ടി പ്രഖ്യാപിച്ച 1416 കോടി രൂപ പ്രയോജനകരമായി തീരണമെങ്കിൽ ചെറുകിട വ്യാപാര മേഖല കൂടി ശക്തിപ്രാപികേണ്ടതുണ്ട് . ഒരുകാലത്ത് കാർഷികമേഖലയെ അവഗണിച്ച് തകർത്തത് പോലെ വ്യാപാര മേഖലയെയും തകർക്കരുതെന്ന് രാജു അപ്സര ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |