പ്രതിഷേധവുമായി തൊഴിലാളികൾ
ആലപ്പുഴ : സംസ്ഥാനത്തൊട്ടാകെ കെ.എസ്.ഇ.ബി ജീവനക്കാരുടെ വിവിധ തസ്തികകൾ ഒഴിഞ്ഞുകിടക്കുമ്പോഴും പ്രൊമോഷൻ നൽകാതെ കരാർ ജീവനക്കാരെ നിയമിക്കുന്നതിൽ പ്രതിഷേധം വ്യാപകമാകുന്നു. മസ്ദൂർ മുതൽ സബ് എൻജിനിയർ വരെ ജീവനക്കാർ വിരമിച്ച നിരവധി പോസ്റ്റുകൾ കെ.എസ്.ഇ.ബിയിൽ ഒഴിഞ്ഞുകിടക്കുകയാണ്.
കേന്ദ്ര വൈദ്യുതി അതോറിട്ടി നിഷ്കർഷിക്കുന്ന മാനദണ്ഡങ്ങൾ ഇല്ലാതെ പ്രൊമോഷൻ നൽകാനാവില്ലെന്ന നിബന്ധനയാണ് വർഷങ്ങളുടെ പ്രവൃത്തിപരിചയം ഉണ്ടായിട്ടും വലിയൊരു വിഭാഗം ജീവനക്കാർക്ക് വിനയാവുന്നത്. എന്നാൽ ഇതേ തസ്തികയിൽ മതിയായ യോഗ്യതയില്ലാത്ത കരാറുകാരെ നിയമിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് പരാതിക്കാർ പറയുന്നു. ഫീൽഡിൽ സപ്ലൈ ഉറപ്പാക്കുന്ന ലൈൻമാൻ, ഇവർക്ക് മേൽനോട്ടം നൽകുന്ന ഓവർസിയർ, സബ് എൻജിനീയർ, മീറ്റർ റീഡർ തസ്തികകളിലാണ് ഏറ്റവുമധികം ഒഴിവുകളുള്ളത്.
ഒഴിവുകൾ
(സംസ്ഥാനത്ത്)
സബ് എൻജിനീയർ - 300
ഓവർസീയർ - 800
ലൈൻമാൻ - 900
മീറ്റർ റീഡിംഗ് - 1000
അപകട സാദ്ധ്യത
പ്രസരണമേഖലയിൽ കരാറുകാരെ നിയമിക്കുന്നത് അപകടസാദ്ധ്യത വർദ്ധിപ്പിക്കുന്നതായി കേരള പവർ വർക്കേഴ്സ് കോൺഗ്രസ് ആരോപിക്കുന്നു. ഫീൽഡ് തലത്തിൽ പ്രസരണാനുമതി നൽകുന്നതിന് പോലും വിവിധ സബ് സ്റ്റേഷനുകളിൽ സ്ഥിരം ജീവനക്കാരില്ല.
പ്രൊമോഷൻ?
ലൈൻമാൻ തസ്തികയിൽ സ്ഥിരമായി ലഭിക്കുന്ന റേഷ്യോ, ക്വാട്ടാ പ്രൊമോഷനുകൾ അഞ്ച് വർഷമായി ലഭിച്ചിട്ടില്ല. ലൈൻമാൻ ഗ്രേഡ് തസ്തിക രണ്ടിൽ നിന്ന് ഒന്നിലേക്ക് പ്രൊമോഷൻ കാത്ത് 1600ഓളം പേരാണ് സംസ്ഥാനത്തുള്ളത്. ലൈൻമാനിൽ നിന്ന് ഓവർസിയറിലേക്കുള്ള ക്വാട്ടാ പ്രെമോഷൻ പത്ത് ശതമാനത്തോളം ജീവനക്കാർക്ക് ലഭിക്കാനുണ്ട്.
ജീവനക്കാരുടെ വാദങ്ങൾ
കരാർ ജീവനക്കാർ വരുത്തുന്ന വീഴ്ചയുടെ ഉത്തരവാദിത്തം ആര് ഏറ്റെടുക്കും
ലൈൻമാൻ തസ്തികയിൽ കരാർ നിയമനം ലഭിച്ച സ്ത്രീകൾ ചെയ്യുന്നത് ഓഫീസിലെ പേപ്പർ ജോലികൾ
പത്ത് വർഷത്തിലധികം പ്രവൃത്തി പരിചയമുള്ളവർക്ക് അക്കാദമിക് യോഗ്യതയുടെ അടിസ്ഥാനത്തിൽ പ്രൊമോഷൻ തടയുന്നു
കെ.എസ്.ഇ.ബിയെ സ്വകാര്യവത്കരണത്തിലേക്ക് തള്ളിവിടാനുള്ള നീക്കമാണ് നടക്കുന്നത്. പ്രവൃത്തിപരിചയമുള്ള സൂപ്പർവൈസിംഗ് സ്റ്റാഫുകളുടെ അഭാവം അപകടങ്ങൾ ക്ഷണിച്ചുവരുത്തും. അർഹതപ്പെട്ടവർക്ക് ഉടൻ പ്രെമോഷൻ നൽകണം
- പ്രദീപ് നെയ്യാറ്റിൻകര, ജനറൽ സെക്രട്ടറി,
കേരള പവർ വർക്കേഴ്സ് കോൺഗ്രസ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |