ആലപ്പുഴ: അമ്പലപ്പുഴ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ സി.പി.എം സംസ്ഥാന സമിതി അംഗവും മുതിർന്ന നേതാവുമായ ജി. സുധാകരൻ സജീവമായില്ലെന്ന പരാതിയിൽ പാർട്ടി അന്വേഷണ കമ്മിഷനെ നിയോഗിച്ചതോടെ അണികളിൽ പ്രതിഷേധം കനക്കുന്നു. ജില്ലാ സെക്രട്ടേറിയറ്റിൽ ചിലർ സംഘടിതമായി സുധാകരനെ കടന്നാക്രമിച്ചപ്പോൾ തന്നെ ജില്ലയിൽ പ്രതിഷേധമുയർന്നിരുന്നു.
ജില്ലാ, സംസ്ഥാന കമ്മിറ്റി യോഗങ്ങളിൽ സുധാകരൻ പങ്കെടുത്തിരുന്നില്ല. ജില്ലാ കമ്മിറ്റിയിൽ പാർട്ടി സംസ്ഥാന ആക്‌ടിംഗ് സെക്രട്ടറി എ. വിജയരാഘവന്റെ സാന്നിദ്ധ്യത്തിലാണ് വിമർശനമുയർന്നത്. എന്നാൽ, രണ്ടു ദിവസം ജില്ലയിൽ ക്യാമ്പ് ചെയ്‌തിട്ടും ഈ വിഷയത്തിൽ സുധാകരനുമായി വിജയരാഘവൻ ആശയവിനിമയം നടത്തിയിരുന്നില്ലെന്ന് അറിയുന്നു. അഴിമതി രഹിത മുഖച്ഛായയുള്ള സുധാകരനെതിരെ ചില നേതാക്കൾ നടത്തുന്ന പ്രചാരണങ്ങളിൽ ജില്ലയിലെ പ്രവർത്തകർ കടുത്ത നിരാശയിലാണ്.
ആലപ്പുഴയിൽ പൊളിറ്റിക്കൽ ക്രിമിനലുകൾ തന്നെ വേട്ടയാടുന്നുവെന്ന തുറന്നുപറച്ചിലിനും നിയമസഭ തിരഞ്ഞെടുപ്പിനും ശേഷം സുധാകരനെതിരെയുള്ള നീക്കങ്ങൾ പാർട്ടിയിലെ എല്ലാം അതിരുകളും കടന്നുള്ളതാണെന്നാണ് പ്രവർത്തകരുടെ വാദം. അമ്പലപ്പുഴ മണ്ഡലത്തിൽ ഉൾപ്പെടുന്ന ആലപ്പുഴ നഗരസഭയിലെ 27 വാർഡുകളിൽ 6200 വോട്ടിന്റെ ഭൂരിപക്ഷം ഇടതുമുന്നണിക്ക് ലഭിച്ചിരുന്നു. എന്നാൽ, ആലപ്പുഴ മണ്ഡലത്തിൽ ഉൾപ്പെടുന്ന നഗരസഭയിലെ 25 വാർഡുകളിൽ 1400 വോട്ടുകൾക്ക് ഇടതുമുന്നണി പിന്നാക്കം പോയി. എന്നിട്ടും ആലപ്പുഴ മണ്ഡലത്തിലെ സ്ഥാനാർത്ഥിക്കൊപ്പം തോമസ് ഐസക് പ്രവർത്തിച്ചതു പോലെ അമ്പലപ്പുഴയിൽ സുധാകരൻ പ്രവർത്തിച്ചില്ലെന്നായിരുന്നു ജില്ലാ കമ്മിറ്റിയിൽ ഒരു നേതാവിന്റെ ആരോപണം. 2016 മായി താരതമ്യം ചെയ്യുമ്പോൾ അരൂർ, മാവേലിക്കര, കായംകുളം മണ്ഡലങ്ങളിലെ ഭൂരിപക്ഷം ഗണ്യമായി ഇടിഞ്ഞെങ്കിലും ചർച്ചയ്‌ക്കെടുത്തില്ല. അമ്പലപ്പുഴയിൽ ഭൂരിപക്ഷം കുറഞ്ഞത് മാത്രമാണ് ഉയർത്തിക്കാട്ടിയത്. ഇതോടെ സുധാകരനെ മാത്രം ലക്ഷ്യംവച്ചുള്ള കടന്നാക്രമണത്തിനാണ് ചില നേതാക്കൾ ശ്രമിച്ചതെന്നാണ് പ്രവർത്തകരുടെ വികാരം.
എന്നാൽ, തിരഞ്ഞെടുപ്പിൽ സുധാകരൻ സജീവമായിരുന്നെന്ന റിപ്പോർട്ടാണ് അമ്പലപ്പുഴ നിയോജകമണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി പാർട്ടിക്ക് നൽകിയത്. സുധാകരനെതിരെ ചില നേതാക്കൾ കമ്മിറ്റിയിൽ ഉയർത്തിയ വിമർശനങ്ങളിൽ ദേഭഗതി വരുത്തിയാണ് ജില്ലാ നേതൃത്വം സംസ്ഥാന കമ്മിറ്റിക്ക് റിപ്പോർട്ട് നൽകിയത്. ഇതൊന്നും കാര്യമായി പരിഗണിക്കാതെയാണ് അന്വേഷണ കമ്മിഷനെ നിയോഗിച്ചതെന്ന് പറയപ്പെടുന്നു.
ചർച്ചയ്ക്കെടുത്തില്ല, ആ റിപ്പോർട്ട്
പാർട്ടി ചട്ടക്കൂടുകൾ അവഗണിച്ചാണ് തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ നടത്തിയതെന്നു കാട്ടി അമ്പലപ്പുഴയിലെ സ്ഥാനാർത്ഥിക്കെതിരെ ഫലം വരുന്നതിന് മുമ്പ് മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ജില്ലാ നേതൃത്വത്തിന് റിപ്പോർട്ട് നൽകിയിരുന്നു. ഗുരുതര ആരോപണങ്ങളെ തുടർന്ന് പാർട്ടിയിൽ നിന്ന് പുറത്താക്കിയ ആളുമായി ചില ഉന്നത വ്യക്തികളെ കാണാൻ പോയി, ഹരിപ്പാട് ഏരിയ കമ്മിറ്റിക്ക് കീഴിലുള്ള ഇഷ്ടക്കാരനെ പാർട്ടിയുടെ അനുമതി വാങ്ങാതെ അമ്പലപ്പുഴ ഏരിയയിൽ ക്യാമ്പ് ചെയ്യിച്ച് തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ പങ്കെടുപ്പിച്ചു, ക്രിമിനൽ പശ്ചാത്തലമുള്ളവരുമായി ബന്ധം പുലർത്തി തുടങ്ങിയ ആരോപണങ്ങളാണ് മണ്ഡലം കമ്മിറ്റി റിപ്പോർട്ട് ചെയ്തിരുന്നത്. എന്നാൽ, തിരഞ്ഞെടുപ്പിൽ വിജയം നേടിയതോടെ ഈ വിഷയം പിന്നീട് ചർച്ചചെയ്യാമെന്ന് പറഞ്ഞ് ജി.സുധാകരന്റെ കൂടി അഭിപ്രായം മാനിച്ച് മാറ്റിവയ്ക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |