പി.ജി വിദ്യാർത്ഥികൾ സൂചനാ പണിമുടക്ക് നടത്തി
അമ്പലപ്പുഴ : ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ മെഡിസിൻ അത്യാഹിത വിഭാഗത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന, പി.ജി വിദ്യാർത്ഥിനിയായ വനിത ഡോക്ടർ രോഗിയുടെ കൂടെ വന്നവർ അസഭ്യം പറയുകയും, ആക്രമിക്കാൻ ശ്രമിച്ചെന്നും പരാതി. ഞായറാഴ്ച വൈകിട്ട് 3.30 ഓടെയായിരുന്നു സംഭവം. വഴിയിൽ അബോധാവസ്ഥയിൽ കുഴഞ്ഞു വീണ ചേപ്പാട് സ്വദേശിയായ 37 കാരനെ സുഹൃത്തുക്കൾ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു. ഇയാൾ മരിച്ചതായി ഡോക്ടർ സ്ഥിരീകരിക്കുകയും ഒപ്പം ഉണ്ടായിരുന്ന ഒരു ബന്ധുവിനോട് വനിതാ ഡോക്ടർ മരണ വിവരം അറിയിക്കുകയും ചെയ്തതിനെത്തുടർന്നായിരുന്നു സംഭവം. .കൂട്ടുകാരായ തങ്ങളെ അറിയ്ക്കാതെ ബന്ധുവിനെ മരണവിവരം അറിയിച്ചു എന്നാരോപിച്ച് മരിച്ചയാളുടെ സുഹൃത്തുക്കൾ ചേർന്ന് വനിതാ പി .ജി.ഡോക്ടറെ അസഭ്യം പറയുകയും, ആക്രമിക്കാൻ ശ്രമിച്ചെന്നും ഡോക്ടർമാർ പറയുന്നു. സംഭവം നടന്നപ്പോൾ തന്നെ ആശുപത്രി എയ്ഡ് പോസ്റ്റ് പൊലീസ് എത്തി അക്രമത്തിനു ശ്രമിച്ച 2യുവാക്കളെ കസ്റ്റഡിയിൽ എടുത്തെങ്കിലും, വനിത ഡോക്ടർ പരാതി ഇല്ലെന്ന് അറിയിച്ചതിനെ തുടർന്ന് ഇവരെ വിട്ടയച്ചു.
വനിത പി.ജി ഡോക്ടർക്ക് നേരെയുണ്ടായ അതിക്രമത്തിൽ പ്രതിഷേധിച്ച് കെ .എം .പി .ജി .എ യുടെ ആഭിമുഖ്യത്തിൽ ഇന്നലെ രാവിലെ 11 മുതൽ ഉച്ചക്ക് 2 വരെ പി .ജി ഡോക്ടർമാർ സൂചനാ പണിമുടക്ക് നടത്തി. അക്രമം കാട്ടിയവർക്കെതിരെ നടപടി സ്വീകരിച്ചില്ലെങ്കിൽ ശക്തമായ പണിമുടക്ക് സമരവുമായി മുന്നോട്ട് പോകുമെന്ന് കെ. എം. പി .ജി. എ ഭാരവാഹികൾ അറിയിച്ചു. കെ.എം. പി .ജി. എ ജില്ലാ യൂണിറ്റ് പ്രസിഡന്റ് ഡോ.നിധിൻ ,സെക്രട്ടറി ഡോ.വർഷ, ഡോ,അമൽ സുധീപ്, ഡോ.നിഖിൽ ,ഡോ. ഇബ്രാഹിം എന്നിവർ സമരത്തിന് നേതൃത്വം നൽകി. സി .സി ടിവി ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണെന്നും സംഭവുമായി ബന്ധപ്പെട്ട് കാര്യങ്ങൾ കെ. എം. പി .ജി. എ ഭാരവാഹികളോട് ആരാഞ്ഞിട്ടുണ്ടന്നും പരാതി അമ്പലപ്പുഴ പൊലീസിന് തുടർ നടപടിക്കായി കൈമാറിയിട്ടുണ്ടന്നും ആശുപത്രി സൂപ്രണ്ട് ഡോ .ആർ .വി .രാംലാൽ അറിയിച്ചു. ഡോക്ടർമാർക്ക് സുരക്ഷിതമായി ജോലി ചെയ്യാനുള്ള സാഹചര്യം ഒരുക്കണമെന്നും, അക്രമികൾക്കെതിരെ ആശുപത്രി സംരക്ഷണ നിയമ പ്രകാരം കേസെടുക്കണമെന്നും പ്രസിഡന്റ് ഡോ.എം .നാസർ, സെക്രട്ടറി ഡോ. സജയ് .പി.എസ്. എന്നിവർ ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |