ആലപ്പുഴ: 52 ദിവസം നീണ്ടുനിന്ന ട്രോളിംഗ് നിരോധനം ഇന്നലെ അർദ്ധരാത്രി അവസാനിച്ചതോടെ ജില്ലയിൽ നിന്ന് ബോട്ടുകൾ കോളുതേടി കടലിലേക്ക് കുതിച്ചു. ലോക്ക് ഡൗണും പ്രതികൂല കാലാവസ്ഥയെ തുടർന്നുണ്ടായ നിയന്ത്രണങ്ങളും മൂലം വറുതിയിലായിരുന്ന തൊഴിലാളികൾ പ്രതീക്ഷയോടെയാണ് വള്ളവും ബോട്ടുകളും ഇറക്കിയത്.
കർക്കടക മാസമായതിനാൽ കിളിമീനും കരിക്കാടി ചെമ്മീനും കാര്യമായി തടയുമെന്ന പ്രതീക്ഷയിലാണ് ബോട്ടുടമകൾ. കൊവിഡ് നിയന്ത്രണം ഉള്ളതിനാൽ ഒറ്റ, ഇരട്ട അക്ക രജിസ്‌ട്രേഷൻ നമ്പരുകളുടെ അടിസ്ഥാനത്തിൽ ബോട്ടുകളെ ഒന്നിടവിട്ട ദിവസങ്ങളിൽ മത്സ്യബന്ധനത്തിന് അനുവദിക്കാനാണ് സാദ്ധ്യത.
ബോട്ടുകൾ തിരികെ വന്നുതുടങ്ങുന്നതോടെ മത്സ്യ സംസ്‌കരണ യൂണിറ്റുകളും അനുബന്ധമേഖലയും സജീവമാകും. ഒരാഴ്ചയോളം കടലിൽ തങ്ങാനുള്ള ഒരുക്കങ്ങളോടെയാണ് പല ബോട്ടുകളും പോയിരിക്കുന്നത്. കൂടുതൽ മത്സ്യം എത്തിത്തുടങ്ങുന്നതോടെ മത്സ്യവിലയും താഴ്ന്നേക്കും. ജില്ലയിലെ മൊത്തവിതരണക്കാർ കൊച്ചി, കൊല്ലം ഹാർബറുകളെയും ആശ്രയിക്കുന്നുണ്ട്.
വാക്‌സിൻ അവസാന ഘട്ടത്തിൽ
മത്സ്യത്തൊഴിലാളികൾക്ക് വാക്‌സിൻ നൽകുന്ന നടപടി അവസാന ഘട്ടത്തിലാണ്. കായംകുളം ഹാർബറിൽ ഉൾപ്പെടെ പോകുന്ന മത്സ്യത്തൊഴിലാളികൾക്കാണ് വാക്‌സിൻ നൽകുന്നത്. അഴീക്കൽ പ്രദേശങ്ങളിൽ ഇതര സംസ്ഥാനക്കാരായ തൊഴിലാളികളിൽ നിന്ന് കൊവിഡ് പകരുന്നതായി റിപ്പോർട്ട് ഉള്ളതിനാൽ നിയന്ത്രണം ശക്തമാക്കി.
വില ഇന്നലെ
പൂവാലൻ കൊഞ്ച്: 550 രൂപ
അയല: 270
ചൂട: 110
നിരീക്ഷണം ശക്തം
ജില്ലയിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് വർദ്ധിക്കുന്ന സാഹചര്യത്തിൽ തീരപ്രദേശങ്ങളിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോയെന്ന് നിരീക്ഷിക്കാൻ സിവിൽ ഡിഫൻസ് അംഗങ്ങൾക്ക് അധിക ചുമതല നൽകി. നിയമം ലംഘിക്കുന്നവരുടെ വിവരങ്ങൾ നൽകാനും നിർദേശമുണ്ട്. ഇവരുടെ നേതൃത്വത്തിൽ പരിശോധന വിപുലമാക്കി. ജില്ലാ പൊലീസ് മേധാവി, ജില്ലാ ഫയർ ഓഫീസർ എന്നിവർക്കാണ് ചുമതല.
മത്സ്യത്തൊഴിലാളികളുടെ ശ്രദ്ധയ്ക്ക്
1. കൊവിഡ് ജാഗ്രതാ പോർട്ടിൽ പേര് രജിസ്റ്റർ ചെയ്യണം
2. കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം
''
ട്രോളിംഗ് നിരോധനകാലത്ത് പരമ്പരാഗത വള്ളക്കാർക്ക് കോള് ലഭിക്കാറാണ് പതിവ്. പക്ഷേ ഇത്തവണ നേട്ടമുണ്ടാക്കാനായില്ല. കൊവിഡ് നിയന്ത്രണം മൂലം പല ഹാർബറുകളും ആഴ്ചകളോളം അടഞ്ഞുകിടന്നു.
രാജു, പരമ്പരാഗത, മത്സ്യത്തൊഴിലാളി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |