രാജാകേശവദാസ് നീന്തൽക്കുളം തുറക്കുന്നു
ആലപ്പുഴ: കേരളപ്പിറവി ദിനത്തിൽ രാജാകേശവദാസ് നീന്തൽക്കുളം തുറക്കുമെന്ന പ്രഖ്യാപനത്തിൽ പ്രതീക്ഷയോടെ നീന്തൽ പ്രേമികൾ. അന്താരാഷ്ട്ര നിലവാരത്തിലെത്തിക്കേണ്ട അവസാനവട്ട മിനുക്കുപണികളാണ് പൂർത്തിയാവാനുള്ളത്.
കുളത്തിന്റെ ആഴം വർദ്ധിപ്പിക്കുകയെന്നതും വെല്ലുവിളിയാണ്. പൂള് പൊളിക്കാതെ എങ്ങനെയിത് സാദ്ധ്യമാക്കാനാകുമെന്നും ആലോചിക്കുന്നുണ്ട്. ഇത് സംബന്ധിച്ച് കൂടിയാലോചിക്കാൻ ടെക്നിക്കൽ കമ്മിറ്റി നാളെ ഉച്ചയ്ക്ക് 12ന് യോഗം ചേരും. ചീഫ് എൻജിനിയറും അക്വാട്ടിക് അസോസിയേഷൻ, സ്പോർട്സ് കൗൺസിൽ ഭാരവാഹികളും ഉൾപ്പെടെ പങ്കെടുക്കും.
പൂളിന്റെ ആഴം വർദ്ധിപ്പിക്കണമെന്ന് അക്വാട്ടിക്ക് അസോസിയേഷൻ നിർദേശം നൽകിയിരുന്നെങ്കിലും കൊവിഡ് പ്രതിസന്ധിയിൽ നടപടികൾ മുടങ്ങി.
നാലുവർഷം മുമ്പ് ആരംഭിച്ച പുനർനിർമ്മാണം അവസാന ഘട്ടത്തിലെത്തിയപ്പോഴാണ് അന്താരാഷ്ട്ര മത്സരങ്ങൾ സംഘടിപ്പിക്കാനുള്ള നിലവാരം നീന്തൽക്കുളത്തിനില്ലെന്ന് സംഘാടകർക്ക് ബോദ്ധ്യമായത്. തുടർന്നാണ് യോഗം ചേരാൻ തീരുമാനിച്ചത്. ഈ വർഷം തന്നെ പൂൾ തുറക്കാനുള്ള ശ്രമങ്ങളാണ് നടന്നുവരുന്നത്.
വില്ലനായി കൊവിഡ്
പ്രതീക്ഷിക്കുന്ന വേഗത്തിൽ നവീകരണം പൂർത്തിയായാലേ നവംബറിൽ പൂൾ പ്രവർത്തന സജ്ജമാകൂ.
ജില്ലയിൽ കൊവിഡ് നിരക്ക് കുറയാതെ തുടരുന്നതും പ്രതിസന്ധി സൃഷ്ടിക്കുകയാണ്. ടി.പി.ആർ കുറഞ്ഞില്ലെങ്കിൽ പരിശീലനമുൾപ്പെടെ വീണ്ടും നീളും.
ഒരേ സമയം നിരവധിപ്പേർക്ക് പരിശീലനം നൽകുന്നതും കൊവിഡ് പശ്ചാത്തലത്തിൽ ഓരോ പരിശീലനത്തിന് ശേഷവും വെള്ളം മാറേണ്ടിവരുന്നതും വെല്ലുവിളിയാണ്.
സംഭരണ ശേഷി: 1.50 ലക്ഷം ലിറ്റർ
നീളം: 50 മീറ്റർ
''
പലരും സ്വകാര്യ റിസോർട്ടുകളിൽ ട്രെയിനർമാരുടെ കീഴിലാണ് ഇപ്പോൾ പരിശീലനം നടത്തുന്നത്. ഇതിനായി ഔദ്യോഗിക സ്ഥാപനം വരുന്നത് പ്രതീക്ഷയോടെയാണ് കാണുന്നത്.
വിശാൽ ദാസ്, ആലപ്പുഴ
''
അവസാനവട്ട ജോലികളുടെ ക്രമീകരണം സംബന്ധിച്ച് ചർച്ച ചെയ്യുന്നതിനാണ് നാളെ യോഗം ചേരുന്നത്. പൂൾ പൊളിക്കാതെ തന്നെ ആഴം വർദ്ധിപ്പിക്കാനുള്ള സാദ്ധ്യതകൾ ചർച്ചചെയ്യും.
എൻ. പ്രദീപ് കുമാർ, സെക്രട്ടറി,
ജില്ലാ സ്പോർട്സ് കൗൺസിൽ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |