കൗൺസലിംഗിനെത്തുന്ന പെൺകുട്ടികളുടെ എണ്ണം കൂടുന്നു
ആലപ്പുഴ: സ്ത്രീധന പീഡന മരണങ്ങളും കേസുകളും വർദ്ധിക്കുന്ന സാഹചര്യത്തിൽ കൗൺസലിംഗിന് സമീപിക്കുന്ന പെൺകുട്ടികളുടെ എണ്ണവും വർദ്ധിക്കുന്നു. വാർത്തകളിലൂടെ അറിയുന്ന സംഭവവികാസങ്ങൾ തങ്ങളുടെ ജീവതത്തിലും സംഭവിക്കുമോയെന്ന ആശങ്കയാണ് വിവാഹം ഉറപ്പിച്ച പെൺകുട്ടികളിൽ കാണപ്പെടുന്നത്. പരിചിതമല്ലാത്ത ആൾ, കുടുംബം തുടങ്ങി സാമ്പത്തിക, സാമൂഹിക അസമത്വം വരെ അശങ്കകൾക്ക് കാരണമാകുന്നു. പലപ്പോഴും വിവാഹത്തിന് മുമ്പ് തമ്മിൽ മനസിലാക്കാൻ ആറുമാസം മുതൽ ഒരുവർഷം വരെ സമയമെടുത്തിട്ടും പേടി വിട്ടൊഴിയാത്തവരുമുണ്ടെന്ന് മാനസികാരോഗ്യ വിദഗ്ദ്ധർ പറയുന്നു. വിവാഹാലോചന നടക്കുന്ന ഭൂരിഭാഗം പേർക്കും തകർന്നുപോയ പ്രണയ ബന്ധത്തിന്റെ ഓർമ്മകളുണ്ടാകും. ഭാവി ജീവിതത്തിൽ ഇത്തരം വിശ്വാസവഞ്ചന നേരിടേണ്ടി വരുമോയെന്ന ഭയമാണ് പലരും പ്രകടിപ്പിക്കുന്നത്.
വിവാഹപൂർവ കൗൺസലിംഗ് മുഖ്യം
വിവിധ മത വിഭാഗങ്ങൾ വിവാഹത്തിന് മുമ്പ് സ്ത്രീകൾക്കും പുരുഷന്മാർക്കും കൗൺസലിംഗ് നൽകിവരുന്നു. ഇത്തരത്തിൽ ലഭിക്കാത്തവർ നിർബന്ധമായും ക്ലിനിക്കൽ സൈക്കോളജസ്റ്റിനെ സമീപിച്ച് ബോധവത്കരണം നേടണം. പ്രശ്നങ്ങൾ തുറന്നുപറയാൻ ധൈര്യമില്ലാതെ ആത്മഹത്യയിലേക്ക് തിരിയുന്ന അവസ്ഥയുണ്ടാകാതിരിക്കാൻ ഇത് സഹായിക്കും.
പ്രധാന ആശങ്കകൾ
1. വിവാഹ ശേഷമുള്ള ഭാവി
2. വരന്റെയും കുടുംബത്തിന്റെയും യഥാർത്ഥ സ്വഭാവം എങ്ങനെ
3. ചതിക്കുഴിയിൽ അകപ്പെടുമോ
സൈക്കോളജിസ്റ്റ് പറയുന്നു
1. വിസ്മയ കേസും തുടർന്നുണ്ടായ വിവിധ ആത്മഹത്യകളും പാഠമാകുന്നില്ല
2. രണ്ടുമാസത്തെ ദാമ്പത്യം അവസാനിപ്പിച്ച് വേർപിരിയൽ നടപടികളിലേയ്ക്ക് കടന്ന സംഭവവും ജില്ലയിൽ
3. ഇരുവരും 35 വയസ് പിന്നിട്ട ശേഷം വിവാഹിതരായവർ
4. പ്രശ്നങ്ങൾക്ക് തുടക്കം വിവാഹപിറ്റേന്ന് വധുവിന്റെ സ്വർണാഭരണങ്ങൾ തൂക്കി നോക്കിയതോടെ
5. വിവാഹ ശേഷം മുറിയിലേക്കെത്തിയപ്പോൾ കസേരയോ കട്ടിലോ ഇല്ലായിരുന്നു
6. അടുക്കള കാണൽ ചടങ്ങിന് പെണ്ണിന്റെ വീട്ടിൽ നിന്ന് ഗൃഹോപകരണങ്ങൾ കൊണ്ടുവരുന്നത് കാത്തിരിക്കുകയായിരുന്നു വരനും കുടുംബവും
7. അനുഭവം പങ്കുവച്ചത് ബാങ്ക് ഉദ്യോഗസ്ഥയായ യുവതി
''
മാനസികമായി കരുത്ത് നേടണമെന്ന ഉപദേശമാണ് നൽകാറുള്ളത്. പെൺകുട്ടികളാണ് സമീപിക്കുന്നവരിൽ മുന്നിൽ. വിവാഹം കഴിക്കുന്നവക്ക് മാത്രമല്ല, മാതാപിതാക്കൾക്കും കൗൺസലിംഗ് നൽകിയാൽ പ്രശ്നങ്ങൾ വലിയൊരു പരിധിവരെ ഒഴിവാക്കാം.
അഞ്ജു ലക്ഷ്മി
കൗൺസലിംഗ് സൈക്കോളജിസ്റ്റ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |