പോഷകാഹാര വിതരണം പാളി
ആലപ്പുഴ: കൊവിഡ് വ്യാപന സാഹചര്യത്തിൽ അങ്കണവാടി കുട്ടികൾക്കുള്ള ഐ.സി.ഡി.എസ് സേവനങ്ങൾ വീടുകളിലെത്തിക്കണമെന്ന നിർദേശം ജീവനക്കാർ അട്ടിമറിക്കുന്നു. ആറ് മാസം മുതൽ മൂന്ന് വയസുവരെയുള്ള കുട്ടികൾക്കും ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും പോഷകാഹാരങ്ങളും വീടുകളിലെത്തിച്ചാണ് നൽകിയിരുന്നത്. എന്നാൽ ജില്ലയിലെ ഭൂരിഭാഗം അങ്കണവാടികളും ഇത് പാലിക്കുന്നില്ല. സ്ഥിരം ജീവനക്കാരില്ലാത്ത അമ്പലപ്പുഴ ബ്ളോക്കിലാണ് കൂടുതൽ വീഴ്ചയുണ്ടായത്. എത്തിക്കുന്നവയിൽ അളവിൽ കുറവുണ്ടെന്നും ഇഷ്ടക്കാർക്കും സ്വന്തക്കാർക്കും നൽകുന്നതായും ആക്ഷേപമുണ്ട്. താത്കാലിക ജീവനക്കാർ അവധി ദിവസങ്ങളിലെത്തി സാധനങ്ങൾ കടത്തിയ സംഭവവും ജില്ലയിലുണ്ടായിട്ടുണ്ട്.
കൊവിഡ് ഒന്നാം തരംഗത്തിൽ അങ്കണവാടി ടീച്ചർമാരുടെയും ഹെൽപ്പർമാരുടെയും പ്രവത്തനം ശ്രദ്ധേയമായിരുന്നു. രണ്ടാം തരംഗത്തിൽ ആരോഗ്യപ്രവർത്തകരെ സഹായിക്കണമെന്ന ഡ്യൂട്ടികൂടി ചെയ്യേണ്ടിവന്നപ്പോഴാണ് ഭക്ഷണ സാധനങ്ങൾ എത്തിക്കുന്നതിൽ താളപ്പിഴയുണ്ടായത്. പ്രതിമാസ അവലോകന യോഗത്തിൽ പ്രവർത്തനങ്ങൾ ഭംഗിയായി നിർവഹിച്ചതായാണ് റിപ്പോർട്ട് നൽകുന്നത്.
ആയിരത്തിന് ഒരങ്കണവാടി
സംസ്ഥാനത്ത് ജനസംഖ്യയിൽ ആയിരത്തിന് ഒരങ്കണവാടി എന്ന കണക്കാണ് പിന്തുടരുന്നത്. പ്രവർത്തനങ്ങൾക്ക് കേന്ദ്രത്തിനൊപ്പം ത്രിതല ഭരണസമിതികളും എല്ലാ വർഷവും ഫണ്ട് നീക്കിവയ്ക്കാറുണ്ട്. ഓരോ പഞ്ചായത്തിന്റെയും ഫണ്ടിന് അനുസരിച്ച് ഭക്ഷ്യധാന്യങ്ങളിലും മാറ്റം വരും.
ഗുണഭോക്താക്കൾ
അങ്കണവാടി കുട്ടികൾ
ഗർഭിണികൾ
മുലയൂട്ടുന്ന അമ്മമാർ
കൗമാര പ്രായക്കാർ
മൂന്ന് വയസിൽ താഴെയുള്ള കുട്ടികൾ
പോഷകാഹാരം
ചെറുപയർ ഗോതമ്പ് കപ്പലണ്ടി ശർക്കര അവിൽ അമൃതംപൊടി അരി
ഭക്ഷണത്തിന്റെ അളവ്
കുട്ടികൾ (പ്രതിദിനം, ഗ്രാമിൽ)
റാഗി- 20, ശർക്കര- 15, നുറുക്ക് ഗോതമ്പ്- 60, ചെറുപയർ-15, പൊട്ടുകടല-10, എണ്ണ-10, അരി- 50
അമൃതം പൊടി- 3.375 കിലോഗ്രാം (ഒരുമാസത്തേയ്ക്ക്)
ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ (മാസത്തിൽ, കിലോഗ്രാമിൽ)
നുറുക്ക് ഗോതമ്പ്- 2, റാഗി- 1, ശർക്കര- 500 ഗ്രാം
കൗമാരപ്രായക്കാർ (പ്രതിദിനം, ഗ്രാമിൽ)
നുറുക്ക് ഗോതമ്പ്- 120, പൊട്ടുകടല- 15, എണ്ണ- 10
''
കൊവിഡ് വ്യാപനത്തിലും കുട്ടികളുടെ വളർച്ചയ്ക്കാവശ്യമായ പോഷകാഹാരങ്ങൾ ഉറപ്പുവരുത്താനാണ് പോഷകാഹാരങ്ങൾ വീടുകളിലെത്തിക്കാൻ സർക്കാർ നിർദ്ദേശിച്ചത്.
ഐ.സി.ഡി.എസ് അധികൃതർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |