പ്ളാസ്റ്റിക് ശേഖരണം തുടരുന്നു
ആലപ്പുഴ: പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ച് വേമ്പനാട്ട് കായലിന്റെ കണ്ണീരൊപ്പാനൊരുങ്ങി മത്സ്യത്തൊഴിലാളികൾ. വർഷങ്ങളായി എക്കലും പ്ലാസ്റ്റിക്കും അടിഞ്ഞ് കായലിൽ നീരൊഴുക്ക് വലിയതോതിൽ കുറഞ്ഞിരുന്നു. കായലിന്റെ ചില ഭാഗങ്ങളിൽ അൻപത് ശതമാനത്തിലേറെയാണ് നീരൊഴുക്ക് കുറഞ്ഞത്.
ഇതുമൂലം അടിത്തട്ടിൽ അടിഞ്ഞുകൂടിയ പ്ലാസ്റ്റിക് മാലിന്യം ജലജീവികളുടെ പ്രജനനത്തെയും ബാധിച്ചു. ഒപ്പം പാരിസ്ഥിതിക പ്രശ്നങ്ങളും. ഈ സാഹചര്യത്തിൽ ജില്ലയിൽ മത്സ്യത്തൊഴിലാളി ഫെഡറേഷന്റെ (സി.ഐ.ടി.യു) നേതൃത്വത്തിൽ പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കുന്നത്.
ആയിരക്കണക്കിന് തൊഴിലാളികൾ യജ്ഞത്തിൽ പങ്കാളികളാകും. കായലിന്റെ ആഴം കുറഞ്ഞതാണ് മഴക്കാലത്ത് പ്രളയരൂക്ഷത വർദ്ധിപ്പിക്കുന്നത്. ശേഖരിക്കുന്ന പ്ലാസ്റ്റിക് അതാത് പഞ്ചായത്തുകൾ സംഭരിക്കും. ഒരു കേന്ദ്രത്തിൽ 65 വള്ളങ്ങളിലായാണ് മാലിന്യം ശേഖരിക്കുന്നത്. മുഹമ്മ ഭാഗത്തെ മാലിന്യം നീക്കം ചെയ്തു. തുടർ ദിവസങ്ങളിൽ ചേർത്തല, അമ്പലപ്പുഴ, കുട്ടനാട് എന്നിവിടങ്ങളിൽ നിന്ന് മാലിന്യം നീക്കം ചെയ്യും.
പണിതന്ന് പാലം പണി
20 വർഷത്തിനുള്ളിൽ 15ഒാളം പാലങ്ങളാണ് വേമ്പനാട്ട് കായലിന്റെ വിവിധ ഭാഗങ്ങളിൽ നിർമ്മിച്ചത്. ഇവയുടെ നിർമ്മാണസമയത്ത് കായലിൽ അടിഞ്ഞ മാലിന്യങ്ങളും നിർമ്മാണവസ്തുക്കളും പാലത്തിനടിയിൽ ഇപ്പോഴുമുണ്ട്. കാലാവസ്ഥാ വ്യതിയാനവും കായലിന്റെ ദുർബലാവസ്ഥ രൂക്ഷമാക്കുന്നു. 25 വർഷത്തിനിടയിൽ കായലിന്റെ വിസ്തൃതി 30 ശതമാനം കുറഞ്ഞു.
ആലപ്പുഴ ഭാഗത്ത്
പ്ലാസ്റ്റിക് മാലിന്യം: 4,276 ടൺ
വിസ്തീർണം: 76.5 ചതുരശ്ര കിലോമീറ്റർ
ഓരോ ചതുരശ്ര കിലോമീറ്ററിലും 55.9 ടൺ മാലിന്യം
(കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാല)
''
കുട്ടനാട്ടിലാണ് പ്ലാസ്റ്റിക് മാലിന്യം കൂടുതലുള്ളത്. നീരൊഴുക്ക് കുറഞ്ഞുവരുന്ന കായലിനെ സംരക്ഷിക്കുകയാണ് ലക്ഷ്യം. വേതനം കൈപ്പറ്റാതെയാണ് തൊഴിലാളികൾ പങ്കാളികളായത്.
സി. ഷാംജി, മത്സ്യത്തൊഴിലാളി യൂണിയൻ ജില്ലാ സെക്രട്ടറി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |