ആലപ്പുഴ: ദേശീയപാത നവീകരണ ക്രമക്കേടിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് പൊതുമരാമത്ത് മന്ത്രിക്ക് കത്ത് നൽകിയ നടപടിയെ സി.പി.എം ജില്ലാ നേതൃത്വം തള്ളിപ്പറഞ്ഞതോടെ പരാതിക്കാരനായ എ.എം. ആരിഫ് എം.പി പാർട്ടിയിൽ ഒറ്റപ്പെട്ടു.
മുൻ മന്ത്രി ജി. സുധാകരനെതിരായ കടന്നാക്രമണത്തിൽ പാർട്ടിയിലെ പുതിയ സമവാക്യം നേതൃത്വം പിന്തുണയ്‌ക്കുമെന്നായിരുന്നു ആരിഫിന്റെ പ്രതീക്ഷ. എന്നാൽ, പരാതി മന്ത്രി സജി ചെറിയാൻ തള്ളിയതിനൊപ്പം തന്നോട് ആലോചിക്കാതെയാണ് പരാതി നൽകിയതെന്ന് ജില്ലാ സെക്രട്ടറി ആർ. നാസർ കൂടി വ്യക്തമാക്കിയതോടെ പാർട്ടിയിലെ പുതിയ സമയവാക്യത്തിലെ വിള്ളലാണ് വെളിവാക്കുന്നത്.
അരൂർ - ചേർത്തല ദേശീയപാതയിലെ നിർമ്മാണ അപാകതയിലെ പരാതിയിൽ അന്ന് മന്ത്രിയായിരുന്ന സുധാകരൻ അന്വേഷണത്തിന് ഉത്തരവിടുകയും റിപ്പോർട്ട് ലഭിക്കുകയും ചെയ്‌തിരുന്നു. മീഡിയനിൽ തങ്ങിനിൽക്കുന്ന വെള്ളം ഒഴുകിപ്പോകാത്തതാണ് റോഡിന്റെ തകർച്ചയ്ക്ക് കാരണമെന്നും കണ്ടെത്തി. ഇത് പരിഹരിക്കാൻ ദേശീയപാത അതോറിട്ടിക്ക് പുതിയ പദ്ധതി സമർപ്പിച്ചെങ്കിലും അംഗീകരിച്ചില്ലെന്ന റിപ്പോർട്ട് പുറത്തുവന്നിരുന്നു. ഇത്തരത്തിലൊരു പരാതി ഉണ്ടായിരുന്നതായി അറിയില്ലെന്നാണ് ആരിഫിന്റെ പുതിയ നിലപാട്.
ഒന്നാം പിണറായി സർക്കാരിന്റെ കാലത്താണ് നിർമ്മാണ പ്രവർത്തനങ്ങൾ നടന്നത്. അക്കാലത്ത് ഏറ്റവും പ്രശംസ ഏറ്റുവാങ്ങിയത് പെതുമരാമത്ത് വകുപ്പാണ്. ഇതിനെ തകർക്കുന്നതാണ് പാർട്ടി എം.പിയുടെ കത്തെന്ന് ഒരു വിഭാഗം പറയുന്നു. പരസ്യ പ്രതികരണത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും അതൃപ്തനാണ്. ഈ വിഷയത്തിൽ പരസ്യ പ്രതികരണത്തിന് സുധാകരൻ തുനിയാത്തത് പാർട്ടി സംസ്ഥാനാ ഘടകത്തിന്റെ പിന്തുണയുടെ അടിസ്ഥാനത്തിലാണെന്നാണ് വിവരം.
ജില്ലാ നേതൃത്വം പിടിക്കാനുള്ള
കൂട്ടായ്മയിൽ വിള്ളൽ
പാർട്ടി ജില്ലാ സെക്രട്ടറിയോട് ആലോചിച്ചാണ് പരാതി നൽകിയതെന്ന ആരിഫിന്റെ വാദം ആർ. നാസർ പരസ്യമായി തള്ളിയതോടെ ജില്ലാ നേതൃത്വം പിടിക്കാനുള്ള ചില നേതാക്കളുടെ കൂട്ടായ്മയിലാണ് വിള്ളൽ വീണത്. പാർട്ടി മുൻ ജില്ലാ സെക്രട്ടറിയും മന്ത്രിയുമായ സജി ചെറിയാനും ആരിഫിനെ തള്ളിയതോടെ നേതാക്കൾക്കിടയിലെ അനൈക്യവും പുറത്തുവന്നു. സുധാകരനും തോമസ് ഐസകും തിരഞ്ഞെടുപ്പിൽ മത്സരിക്കാതിരുന്നതോടെ പാർട്ടി ജില്ലാ ഘടകം കൈപ്പിടിയിലൊതാക്കാൻ ചില കേന്ദ്രങ്ങളിൽ നിന്ന് ശ്രമമുണ്ടായിരുന്നു. ഇതിന്റെ ഭാഗമായാണ് തിരഞ്ഞെടുപ്പിൽ വീഴ്ച വരുത്തിയെന്ന് ആരോപിച്ചുള്ള ഒരു വിഭാഗത്തിന്റെ പരാതിയിൽ സുധാകരനെതിരെ പാർട്ടി അന്വേഷണ കമ്മിഷനെ നിയോഗിച്ചത്. അന്ന് ഒപ്പം നിന്ന നേതാക്കൾ പോലും ദേശീയപാത നവീകരണ വിഷയത്തിൽ ആരിഫിനെ കൈവിട്ടത് ശ്രദ്ധേയമാണ്. പേരെടുത്ത് പറഞ്ഞില്ലെങ്കിലും സുധാകരനെതിരെയുള്ള ആരീഫിന്റെ കടന്നാക്രമണം അതിരുവിട്ടെന്നാണ് ജില്ലാ നേതാക്കൾ പറയുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |