ആലപ്പുഴ: നാലാള് കൂടുന്ന ചടങ്ങുകൾ ഇല്ലാതായതോടെ തവിടുപൊടിയായിരിക്കുകയാണ് പപ്പട വിപണി. കല്യാണ സദ്യകളിലും ഹോട്ടൽ ഊണിനും ഒഴിച്ചുകൂടാനാവാത്ത വിഭവമാണ് പപ്പടം. ഇന്ന് ആവശ്യക്കാർ കുറഞ്ഞതോടെ പപ്പട നിർമ്മാണ യൂണിറ്റുകളിൽ ഉത്പാദനവും തൊഴിലാളികളുടെ എണ്ണവും വെട്ടിച്ചുരുക്കി.
സംസ്ഥാനത്ത് ധാരാളം ആളുകൾ കുടിൽ വ്യവസായമെന്ന രീതിയിൽ പപ്പട നിർമ്മാണം നടത്തുന്നുണ്ട്. മലയാളിയുടെ ഭക്ഷണശീലത്തിന്റെ ഭാഗമായതിനാൽ ആവശ്യക്കാർക്കും കുറവില്ലായിരുന്നു. എന്നാലിന്ന് വിപണിയില്ലാത്തതിന് പുറമേ, ഉഴുന്നുവില വർദ്ധനവും ചെറുകിട നിർമ്മാണ യൂണിറ്റുകളെ പ്രതിസന്ധിയിലാക്കി. അസംഘടിതരായതിനാൽ ക്ഷേമനിധിയും സർക്കാർ ആനുകൂല്യങ്ങളുമില്ല.
മുൻകാലങ്ങളിൽ പാരമ്പര്യ തൊഴിലായിരുന്ന മേഖല ഇന്ന് യന്ത്രവത്കരണത്തിലേയ്ക്കും കടന്നിട്ടുണ്ട്. ഇതോടെ മാവ് കുഴയ്ക്കുന്നതും പരത്തുന്നതും മുറിച്ച് ഉണക്കുന്നതുമെല്ലാം യന്ത്രത്തിന്റെ ജോലിയായി. സർക്കാർ സ്‌കീമിൽ അഞ്ച് മുതൽ ഏഴ് ലക്ഷം രൂപ വരെ മുതൽ മുടക്കി നിർമ്മാണ യൂണിറ്റുകൾ ആരംഭിച്ച പലരും ഓർഡറുകൾ ലഭിക്കാതെ അടച്ചുപൂട്ടലിന്റെ വക്കിലാണ്.
നാടനെ വെല്ലും വ്യാജൻ
വിലകുറവ് കാണിച്ച് ഉപഭോക്താക്കളെ ആകർഷിക്കാൻ തട്ടിക്കൂട്ട് പപ്പടം നിർമ്മിച്ച് വിപണിയിലെത്തിക്കുന്ന സംഘങ്ങളും സജീവമാണ്. ഉഴുന്നിന് പകരം മൈദയാണ് ഇവർ ഉപയോഗിക്കുന്നത്. സാധാരണ പപ്പടം പോലെ ഇവ പൊള്ളി വരില്ല. രുചിയുമുണ്ടാവില്ല. ഉത്പാദന ചെലവ് കുറവായതിനാൽ ചെറിയ തുകയ്ക്ക് കൂടുതലെണ്ണം പപ്പടം കൊടുക്കാനും സാധിക്കും. ഉഴുന്ന് മാവും പപ്പടക്കാരവും ഉപ്പും വെള്ളവും ചേർത്ത് കുഴച്ച് തമ്മിൽ ഒട്ടാതിരിക്കാൻ നല്ലെണ്ണയും അരിപ്പൊടിയോ കപ്പപ്പൊടിയോ മുകളിൽ തൂവി വെയിലത്ത് ഉണക്കിയെടുക്കുന്നതാണ് തനി നാടൻ പപ്പടം.
ഉഴുന്ന് കിലോയ്ക്ക്
ലോക്ക് ഡൗണിന് മുമ്പ്: 80 രൂപ
ഇപ്പോൾ: 98
''
കൊവിഡ് ആരംഭിച്ചത് മുതൽ കടുത്ത പ്രതിസന്ധിയാണ് നേരിടുന്നത്. തൊഴിലാളികളുടെ എണ്ണം വെട്ടിച്ചുരുക്കി. ഉഴുന്നിന് വില വർദ്ധിച്ചാൽ പായ്ക്കറ്റിലെ പപ്പടത്തിന്റെ എണ്ണം കുറയ്ക്കുന്നതാണ് മാന്യമായ രീതി. ഇതിന് പകരം കുറഞ്ഞ വിലയ്ക്ക് മോശം സാധനം എത്തിക്കുന്ന വ്യാജന്മാരെ പ്രോത്സാഹിപ്പിക്കരുത്.
അനിൽ, പപ്പട നിർമ്മാണ യൂണിറ്റ് ഉടമ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |