ആലപ്പുഴ: ആൾമാറാട്ടം നടത്തി അഭിഭാഷകയായി കോടതികളിൽ പ്രാക്ടീസ് നടത്തിയിരുന്ന സെസി സേവ്യറിനെ കണ്ടെത്താനാവാതെ പൊലീസ് ഇരുട്ടിൽ തപ്പുന്നു. ഒരുമാസം മുമ്പാണ് സെസിക്ക് അഭിഭാഷകയാകാനുള്ള മതിയായ യോഗ്യതയില്ലെന്ന് ആലപ്പുഴ ബാർ അസോസിയേഷൻ കണ്ടെത്തിത്. വിശദീകരണം ആവശ്യപ്പെട്ടതിന് തൊട്ടുപിന്നാലെ സെസി അപ്രത്യക്ഷയാവുകയായിരുന്നു. ഇതിനിടെ ജാമ്യം തേടി ആലപ്പുഴ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ എത്തിയിരുന്നെങ്കിലും ജാമ്യം ലഭിക്കാത്ത വകുപ്പ് കൂട്ടിച്ചേർത്തിട്ടുണ്ടെന്ന് മനസിലാക്കിയതോടെ വീണ്ടും മുങ്ങി. സെസി സേവ്യർ നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഈ മാസം 30ന് പരിഗണിക്കും. ഹർജി പരിഗണിയ്ക്കും വരെ അറസ്റ്റ് തടയണമെന്ന പ്രതിയുടെ ആവശ്യം കോടതി തള്ളിയിരുന്നു. എന്നാൽ ഒരുമാസം പിന്നിടുമ്പോഴും സെസിയെക്കുറിച്ച് യാതൊരു സുചനയുമില്ലെന്നാണ് പൊലീസ് ഭാഷ്യം. മനപ്പൂർവം ആൾമാറാട്ടം നടത്തിയിട്ടില്ലെന്നും സുഹൃത്തുക്കൾ തന്നെ വഞ്ചിക്കുകയായിരുന്നുവെന്നുമാണ് സെസി കോടതിയിൽ വ്യക്തമാക്കിയിരിക്കുന്നത്. കുട്ടനാട് രാമങ്കരി സ്വദേശിനിയാണ് സെസ്സി സേവ്യർ. ബാർ അസോസിയേഷൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു ആലപ്പുഴ നോർത്ത് പൊലീസ് കേസെടുത്തത്.
മതിയായ യോഗ്യതയില്ലാതെ രണ്ടര വർഷം ആലപ്പുഴ കോടതിയിൽ അഭിഭാഷകയായി സെസി പ്രാക്ടീസ് ചെയ്തു വന്നതായി ബാർ അസോസിയേഷൻ നൽകിയ പരാതിയിൽ പറയുന്നു.
കുടുക്കിയത് അജ്ഞാത കത്ത്
ബാർ അസോസിയേഷന് ലഭിച്ച അജ്ഞാത കത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് സെസി നൽകിയ എൻറോൾമെന്റ് നമ്പർ വ്യാജമാണെന്ന് അസോസിയേഷൻ കണ്ടെത്തിയത്. ആലപ്പുഴയിലെ പ്രമുഖ അഭിഭാഷകന് കീഴിൽ രണ്ട് വർഷം മുമ്പാണ് സെസി ഇന്റേൺഷിപ്പിനായി എത്തുന്നത്. പഠനം പൂർത്തീകരിച്ചെന്ന് അറിയിച്ച സെസി ഇദ്ദേഹത്തിന്റെ കീഴിൽ തന്നെ ജൂനിയർ ആയി പ്രാക്ടീസ് ആരംഭിക്കുകയും ചെയ്തിരുന്നു. ഇതിനിടയിൽ ഇവർ ബാർ അസോസിയേഷനിലേക്ക് മത്സരിക്കുകയും അസോസിയേഷൻ ലൈബ്രേറിയനായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. നിരവധി കേസുകളിൽ കമ്മീഷൻ അംഗമായി പങ്കെടുക്കുകയും ചെയ്തു. ഇതിനിടയിലാണ് അജ്ഞാത കത്ത് അസോസിയേഷന് ലഭിച്ചത്. തിരവനന്തപുരം സ്വദേശിനിയായ മറ്റൊരു അഭിഭാഷകയുടെ എൻറോൾമെൻ്റ് നമ്പറാണ് ഇവർ ഉപയോഗിച്ചിരുന്നത്. ആൾമാറാട്ടം, വഞ്ചന തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് പൊലീസ് കേസെടുത്തത്. സെസിയുടെ വീട്ടിൽ നോർത്ത് സി.ഐ. കെ.പി. വിനോദ്കുമാറിൻെറ നേതൃത്വത്തിൽ പരിശോധന നടത്തി ബാർ അസോസിയേഷനിൽ അംഗത്വം നേടാൻ ഉപയോഗിച്ച സർട്ടിഫിക്കറ്റുകളും മറ്റും പിടിച്ചെടുത്തിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |