സമ്പർക്ക വ്യാപനം മരണകാരണമാകാം
ആലപ്പുഴ: കൊവിഡ് ലക്ഷണങ്ങൾ പ്രകടിപ്പിക്കാത്ത പോസിറ്റീവ് രോഗികളുടെ എണ്ണം വർദ്ധിക്കുന്നത് രോഗ വ്യാപന ഭീഷണി ഉയർത്തുന്നു. പലപ്പോഴും സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ടതിന്റെ പേരിൽ പരിശോധന നടത്തുമ്പോൾ മാത്രമാണ് കൊവിഡ് ബാധിതരാണെന്ന് തിരിച്ചറിയുന്നത്.
യുവാക്കളിലാണ് ഇത്തരം ലക്ഷണരഹിത കൊവിഡ് കൂടുതലായി കാണുന്നതെന്ന് ആരോഗ്യവിഭാഗം പറയുന്നു. ജോലിക്കും പഠനാവശ്യങ്ങൾക്കുമായി കൂടുതൽ ആളുകളുമായി ഇടപഴകുന്ന വിഭാഗവും ചെറുപ്പക്കാരാണ്. അതിനാൽ വാക്സിൻ പൂർണമായി സ്വീകരിച്ചാലും കൊവിഡ് പ്രതിരോധ നടപടികളിൽ വ്യക്തികൾ വിട്ടുവീഴ്ച നടത്തരുതെന്നും ആരോഗ്യവിഭാഗം ഓർമ്മിപ്പിക്കുന്നു.
ഭൂരിഭാഗം യുവാക്കളിലും കൊവിഡ് വലിയ ബുദ്ധിമുട്ടുകളില്ലാതെ കടന്നുപോയേക്കാമെങ്കിലും ഇവരിൽ നിന്ന് രോഗാണു ലഭിക്കുന്ന പ്രായമാവരുടെയോ, കുട്ടികളുടെയോ സ്ഥിതി വ്യത്യസ്തമാണ്. മൂന്നാം തരംഗം കുട്ടികളിൽ പിടിമുറുക്കാൻ സാദ്ധ്യതയുണ്ടെന്ന മുന്നറിയിപ്പ് നിലനിൽക്കേ, മറ്റുള്ളവരുമായി സമ്പർക്കത്തിൽ ഏർപ്പെടുന്ന ഏതൊരാളും കൃത്യമായ പ്രതിരോധ സംവിധാനങ്ങൾ അവലംബിക്കേണ്ടതാണ്.
ശ്രദ്ധിക്കേണ്ടത്
1. പുറത്തുപോയി വരുന്നവർ വസ്ത്രങ്ങൾ കഴുകി കുളിച്ച ശേഷം വീട്ടിനുള്ളിൽ പ്രവേശിക്കുക
2. പ്രായമായവരോടും കുട്ടികളോടും സാമൂഹിക അകലം പാലിക്കുക
3. ഒപ്പമിരുന്ന് ഭക്ഷണം കഴിക്കുന്നതും ഒഴിവാക്കുക
''
ലക്ഷണമില്ലാത്ത രോഗികളുടെ അശ്രദ്ധ മൂലം രോഗബാധിതരാകുന്ന വൃദ്ധർക്ക് കൊവിഡ് മരണകാരണമായേക്കാം. രോഗം പിടിപെടാതിരിക്കാൻ കരുതലെടുക്കുക, വീട്ടിലെ അംഗങ്ങൾക്ക് രോഗം വരാതിരിക്കാൻ ശ്രദ്ധിക്കുക.
ജില്ലാ മെഡിക്കൽ ഓഫീസർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |