# പദ്ധതി അടുത്തമാസം ആരംഭിക്കും
ആലപ്പുഴ: എല്ലാ ജനവിഭാഗങ്ങൾക്കും സർക്കാർ സേവനം ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച വാതിൽപ്പടി സേവനം പദ്ധതി ജില്ലയിൽ അടുത്തമാസം ആരംഭിക്കും.
മാവേലിക്കര നഗരസഭ, ഗ്രാമപഞ്ചായത്തുകളായ തിരുവൻവണ്ടൂർ, മാരാരിക്കുളം വടക്ക്, കരുവാറ്റ എന്നീ നാല് തദ്ദേശ സ്ഥാപനങ്ങളിലാണ് പദ്ധതി ആദ്യം നടപ്പാക്കുക.
പ്രായാധിക്യത്താൽ വീടിന് പുറത്തിറങ്ങാൻ കഴിയാത്ത മുതിർന്ന പൗരന്മാർ, ഭിന്നശേഷിക്കാർ, കിടപ്പ് രോഗികൾ തുടങ്ങിയവർക്ക് ആശ്വാസകരമാകുന്ന പദ്ധതി തദ്ദേശ സ്വയംഭരണ വകുപ്പിന്റെ നേതൃത്വത്തിൽ സാമൂഹിക നീതി വകുപ്പ്, സാമൂഹിക സന്നദ്ധസേന ഡയറക്ടറേറ്റ് എന്നിവയുടെ സഹകരണത്തോടെയാണ് നടപ്പാക്കുന്നത്.
വാർഡ്തല കമ്മിറ്റി രൂപീകരണം, സേവനാവകാശ പട്ടിക തയ്യാറാക്കൽ, സന്നദ്ധ സേവകരുടെ തിരഞ്ഞെടുപ്പ് എന്നിവ പുരോഗമിക്കുകയാണ്. കമ്പ്യൂട്ടർ നൈപുണ്യവും സേവന സന്നദ്ധതയുമുള്ളവർ, സന്നദ്ധ സേന ഡയറക്ടറേറ്റിൽ നിന്ന് ലഭ്യമാക്കുന്നവർ, അക്ഷയ കേന്ദ്രം പ്രവർത്തകർ തുടങ്ങിയവരെയാണ് സന്നദ്ധ സേവകരായി നിയമിക്കുക.
ജില്ലാ കളക്ടർ എ. അലക്സാണ്ടറുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാ വികസന കമ്മിഷണർ കെ.എസ്. അഞ്ജു, പഞ്ചായത്ത് ഉപഡയറക്ടർ എസ്. ശ്രീകുമാർ, തദ്ദേശ സ്വയംഭരണ സ്ഥാപന അംഗങ്ങൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
വാർഡ് അംഗം നേതൃത്വം നൽകും
വാർഡ് അംഗത്തിന്റെ നേതൃത്വത്തിൽ രൂപീകരിക്കുന്ന ആശാ പ്രവർത്തക, ഹെൽത്ത് ഇൻസ്‌പെക്ടർ, അക്ഷയ കേന്ദ്രം പ്രതിനിധി, ഐ.സി.ഡി.എസ് സൂപ്പർ വൈസർ, പാലിയേറ്റീവ് കെയർ കമ്മിറ്റി പ്രതിനിധി, സ്‌പെഷ്യൽ അയൽക്കൂട്ടം പ്രതിനിധി, വയോമിത്രം കോ ഓർഡിനേറ്റർ, കുടുംബശ്രീ പ്രതിനിധി, സന്നദ്ധ സേവകർ എന്നിവരടങ്ങുന്ന കമ്മിറ്റിയാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുക.
ലഭ്യമാകുന്ന സേവനങ്ങൾ
1. സർക്കാർ ക്ഷേമ പദ്ധതികൾ ലഭിക്കുന്നതിനുള്ള മസ്റ്ററിംഗ്
2. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നുള്ള ധനസഹായം
3. സാമൂഹിക സുരക്ഷാ പെൻഷൻ അപേക്ഷ തയ്യാറാക്കൽ
4. അടിയന്തരാവശ്യത്തിനുള്ള മരുന്നുകൾ എത്തിച്ചുനൽകൽ
5. അക്ഷയ കേന്ദ്രങ്ങൾ വഴി ലഭിക്കുന്ന സേവനങ്ങൾ
കമ്മിറ്റി അംഗസംഖ്യ
ഗ്രാമപഞ്ചായത്തിൽ: 15
നഗരസഭയിൽ: 17
"
ഒരുക്കങ്ങൾ പുരോഗമിക്കുന്നു. പദ്ധതി നടപ്പാകുന്നതോടെ എല്ലാ വിഭാഗം ജനങ്ങളിലേക്കും സർക്കാർ സേവനങ്ങൾ എത്തിക്കാനാകും.
എ. അലക്സാണ്ടർ
ജില്ലാ കളക്ടർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |