അമ്പലപ്പുഴ: ഒറ്റ ശ്വാസത്തിൽ അറുപത് സസ്യങ്ങളുടെ പേര് പറഞ്ഞ് ഒമ്പതു വയസുകാരൻ ഇന്ത്യ ബുക്ക് ഓഫ് റെക്കാഡിൽ ഇടം നേടി.അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് നീർക്കുന്നം കാട്ടൂക്കാരൻ വീട്ടിൽ സുധീർ- സുഹറ ദമ്പതികളുടെ മകൻ മുഹമ്മദ് സഹിലാണ് ഈ നേട്ടം സ്വന്തമാക്കിയത്.
നീർക്കുന്നം എസ്.ഡി.വി ഗവ.യു.പി സ്കൂളിലെ നാലാം ക്ളാസ് വിദ്യാർത്ഥിയായ മുഹമ്മദ് സഹിൽ ലോക്ക് ഡൗൺ കാലത്താണ് തന്റെ കഴിവുകൾ പ്രകടിപ്പിച്ചു തുടങ്ങിയത്.തുടക്കത്തിൽ കുപ്പികളിൽ വർണ വിസ്മയം തീർത്തു. പിന്നീട് കുപ്പി, ചിരട്ട, തൊണ്ട്, മറ്റ് പാഴ് വസ്തുക്കൾ എന്നിവ ഉപയോഗിച്ച് ചെടിച്ചട്ടികളും നിർമിച്ചു .മകന്റെ കഴിവ് തിരിച്ചറിഞ്ഞ പിതാവ് പിന്നീട് പല സ്ഥലങ്ങളിൽ നിന്നായി ധാരാളം ചെടികളും എത്തിച്ചു. മാതാവിന്റെ സഹായത്താൽ ഈ ചെടികളുടെ പേരും കാണാപ്പാഠമാക്കി. ജൂണിലാണ് പ്ലാന്റ് ഐഡന്റിഫിക്കേഷൻ വിഭാഗത്തിൽ ഇന്ത്യ ബുക്ക് ഓഫ് റെക്കാഡിലേക്ക് അപേക്ഷ അയച്ചത്.പിന്നീട് ഇവരുടെ നിർദേശ പ്രകാരം ചെടികളുടെ പേര് പറയുന്ന വീഡിയോയും അയച്ചു നൽകി.ഒരു മിനിറ്റിൽ അറുപത് ചെടികളുടെ പേരുകളാണ് മുഹമ്മദ് സഹിൽ പറഞ്ഞത്. കഴിഞ്ഞ ദിവസം ഇന്ത്യാ ബുക്ക് ഓഫ് റെക്കാഡിൽ നിന്ന് മുഹമ്മദ് സഹിലിന് മെഡലും സർട്ടിഫിക്കറ്റും ലഭിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |