ആലപ്പുഴ: രാജ്യം ഇന്ന് ഹിന്ദി ദിനം ആചരിക്കുമ്പോൾ, മൂന്ന് തലമുറകളെ രാഷ്ട്രഭാഷ പഠിപ്പിക്കാൻ സാധിച്ചതിന്റെ ചാരിതാർത്ഥ്യത്തിലാണ് മുല്ലയ്ക്കൽ ലീലാ നിവാസിൽ അരുന്ധതിഭായ് ടീച്ചർ. ഇരുപതാം വയസിൽ ആരംഭിച്ച ഹിന്ദി അദ്ധ്യാപനം മുടക്കമില്ലാതെ 82ാം വയസിലും തുടരുന്നു.
എസ്.എസ്.എൽ.സിക്ക് ശേഷം ഹിന്ദിയോടുള്ള പ്രിയം കൊണ്ടാണ് ദക്ഷിണഭാരത ഹിന്ദിപ്രചാര സഭയുടെ കോഴ്സിന് ചേർന്നത്. പഠനം പൂർത്തിയാകും മുമ്പ് തന്നെ ആലപ്പുഴ എസ്.ഡി.വി ഹൈസ്കൂളിൽ നിന്ന് ഹിന്ദി അദ്ധ്യാപികയുടെ ജോലി തേടിയെത്തി. ജോലിക്കൊപ്പം പഠനം തുടർന്നു. ആയിരക്കണക്കിന് വിദ്യാർത്ഥികൾക്ക് അക്ഷരം പകർന്നു നൽകിയ അരുന്ധതി ടീച്ചർ റിട്ടയർമെന്റ് കാലം വരെയും എസ്.ഡി.വി സ്കൂളിൽ തന്നെയാണ് ജോലി തുടർന്നത്.
1995ൽ ഔദ്യോഗികമായി വിരമിച്ചെങ്കിലും വീട്ടിലെ ട്യൂഷൻ ക്ലാസ് അദ്ധ്യപനം ഇന്നും തുടരുകയാണ്. കൊവിഡ് ലോക്ക് ഡൗൺ കാലമൊഴികെ വിദ്യാർത്ഥികളെ പിരിഞ്ഞൊരു കാലം തനിക്ക് ഉണ്ടായിട്ടില്ലെന്ന് ടീച്ചർ പറയുന്നു.
ഏഴാം ക്ലാസുകാരൻ ഗോവർദ്ധനും എട്ടാം ക്ലാസുകാരൻ അഭിജിത്തുമാണ് ഇപ്പോഴത്തെ ശിഷ്യ ഗണങ്ങൾ. പലരും ട്യൂഷൻ ആവശ്യപ്പെട്ട് വിളിക്കുന്നുണ്ടെങ്കിലും കൊവിഡ് സാഹചര്യം കണക്കിലെടുത്ത് പുതിയ അഡ്മിഷനുകളില്ല. എല്ലാ പിന്തുണയുമായി ഭർത്താവ് ടി.ഡി മെഡിക്കൽ കോളേജ് ഫെയർ കോപ്പി സൂപ്രണ്ടായിരുന്ന രാജാനന്ദ വാദ്യാർ ഒപ്പമുണ്ട്. മൂത്ത മകൾ അശാറാണി അമ്മയുടെ വഴിയെ ഹിന്ദിയിൽ പി.എച്ച്.ഡി നേടിയിരുന്നു. രസതന്ത്രത്തിന്റെ വഴിയേ തിരിഞ്ഞ ഇളയ മകൾ അജിതാറാണി മുംബയ് ഖാൽഫാ കോളേജിൽ അദ്ധ്യാപികയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |