# പോക്കറ്റ് നിറയെ ബാദ്ധ്യത
ആലപ്പുഴ: ജീവിതത്തിന്റെ താളവും വെളിച്ചവും നിലച്ചതോടെ ലൈറ്റ് ആൻഡ് സൗണ്ട് മേഖലയിലെ തൊഴിലാളികൾ ദുരിതത്തിൽ. മേഖലയിൽ അടച്ചിടൽ തുടരുന്നതിനാൽ ലക്ഷങ്ങളുടെ സാമ്പത്തിക ബാദ്ധ്യതയാണ് ഉടമകൾ നേരിടുന്നത്. കടക്കെണി മൂലം പലരും ആത്മഹത്യയുടെ വക്കിലെത്തിയതോടെ ശക്തമായ സരമ പരിപാടികളുമായി മുന്നോട്ട് പോകാനാണ് വിവിധ സംഘടനകളുടെ തീരുമാനം.
തൊഴിലാളികളും ഉടമകളുമായി എട്ടുപേരാണ് ഇതുവരെ സംസ്ഥാനത്ത് ആത്മഹത്യ ചെയ്തത്. വിവാഹങ്ങൾക്കും മറ്റ് ചടങ്ങുകൾക്കും പങ്കെടുക്കുന്നവരുടെ എണ്ണം പരിമിതപ്പെടുത്തിയതോടെ മിക്കവരും ശബ്ദ - വെളിച്ച സംവിധാനങ്ങൾ ഉപേക്ഷിച്ചതാണ് മേഖലയെ പ്രതിസന്ധിയിലാക്കിയത്.
കഴിഞ്ഞ രണ്ടുവർഷത്തെയും പെരുന്നാൾ, ഓണം, വിഷു ആഘോഷങ്ങൾ, വിവാഹങ്ങൾ, സമ്മേളനങ്ങൾ, ഈസ്റ്റർ, പ്രദർശന മേളകൾ തുടങ്ങിയവയെല്ലാം കൊവിഡ് മൂലം മുടങ്ങി. തിരഞ്ഞെടുപ്പ് കാലത്ത് നിയന്ത്രണങ്ങളിൽ ഇളവ് ലഭിച്ചത് മേഖലയ്ക്ക് ആശ്വാസമായിരുന്നു. എന്നാൽ തുടർന്നുള്ള മാസങ്ങളിലെ അടച്ചിടൽ പ്രതിസന്ധി രൂക്ഷമാക്കുകയായിരുന്നു.
ഉപകരണങ്ങൾ നശിക്കുന്നു
ആദ്യ ലോക്ക്ഡൗണിൽ 2,000 രൂപ സഹായധനം അനുവദിച്ചെങ്കിലും പിന്നീട് യാതൊരു സഹായവും ലഭിച്ചില്ല. ബാങ്ക് വായ്പ തിരിച്ചടയ്ക്കാൻ കഴിയാതെ പലരും കടുത്ത പ്രതിസന്ധിയിലാണ്. കട വാടകയും മാസങ്ങളായി മുടങ്ങി. തുറക്കാത്ത കടയ്ക്കുള്ളിൽ ലക്ഷങ്ങൾ വിലവരുന്ന ജനറേറ്ററുകൾ, ഇലക്ട്രോണിക്‌സ് സാധനങ്ങൾ, പന്തൽ, പാത്രങ്ങൾ, കസേരകൾ, മേശകൾ എന്നിവയെല്ലാം നശിക്കുകയാണ്.
''
കൊവിഡ് നിയന്ത്രണങ്ങൾ ഉടൻ അവസാനിക്കുമെന്ന് പ്രതീക്ഷയില്ല. വായ്പയെടുത്ത് ഉപകരണങ്ങൾ വാങ്ങിയവർ കടക്കെണിയിലാണ്. മൊറട്ടോറിയം പ്രഖ്യാപനം കടലാസിലൊതുങ്ങി. കൂട്ടുപലിശ ചേർത്താണ് ബാങ്കുകളിൽ തുക ഈടാക്കുന്നത്.
ഗംഗ, ലൈറ്റ് ആൻഡ് സൗണ്ട്സ്, ആലപ്പുഴ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |