കുട്ടനാട് : ബി.എസ്.എൻ.എല്ലിൽ നിന്ന് വിരമിച്ചിട്ട് നാലുവർഷത്തിലേറെയായി. പക്ഷേ, ബി.എസ്.എൻ.എല്ലിനായി തന്റെ നിസ്വാർത്ഥ സേവനം ഇപ്പോഴും തുടരുകയാണ് പുളിങ്കുന്ന് പഞ്ചായത്ത് ഉദ്യാനം വീട്ടിൽ വി ഹരിദാസ്. 28 വർഷം തൊഴിൽ തന്ന സ്ഥാപനത്തെ അത്ര പെട്ടെന്ന് ചങ്കിൽ നിന്ന് പറിച്ചെറിയാനാകില്ലെന്നാണ് ഈ 64കാരന്റെ പക്ഷം.സിം കാർഡ്, ടോപ്പ് അപ്പ് പ്ളാനുകൾ, ലാൻഡ് ഫോൺ, ബ്രോഡ് ബാൻഡ് തുടങ്ങി ബി.എസ്.എൻ.എല്ലിന്റെ പ്രധാന സേവനങ്ങളെ സംബന്ധിച്ച വിവരങ്ങൾ പ്രദേശത്തെ വീടുകൾ കയറി ഇറങ്ങി വിശദീകരിച്ചു നൽകുന്നതിനൊപ്പം ടെലിഫോൺ സംബന്ധമായ തകരാറുകൾ യാതൊരു പ്രതിഫലവും കൈപ്പറ്റാതെ ഉടനടി പരിഹരിച്ചു നൽകുകയും ചെയ്യും. ജില്ലയിലെവിടെയെങ്കിലും ബി.എസ്.എൻ.എൽ മേള നടക്കുന്നതറിഞ്ഞാൽ അവിടെ ഓടിയെത്തി തന്റെ മുൻകാല സഹപ്രവർത്തകരെ സഹായിക്കും.
2018ലെ പ്രളയത്തിൽ പുളിങ്കുന്ന് എക്സേഞ്ചിലെ മുഴുവൻ കണക്‌ഷനുകളും തകരാറിലായപ്പോൾ അത് മൂന്ന് മാസത്തിനുള്ളിൽ പൂർവ്വസ്ഥിതിയിലാക്കുന്ന പ്രവർത്തനത്തിലും തന്നാൽ കഴിയുന്ന സഹായങ്ങൾ ചെയ്തു. ഇപ്പോൾ എഫ്.ടി.ടി.എച്ച് കണക്‌ഷനുകൾ ആവശ്യമുള്ളവരെ കണ്ടെത്തി കണക്‌ഷൻ നൽകാൻ സഹായിച്ചുവരുന്നു. ടെലികോം മെക്കാനിക്കായി 28 വർഷം ജോലിനോക്കിയ ശേഷം 2017 ആഗസ്റ്റ് 31നാണ് പുളിങ്കുന്ന് ടെലിഫോൺ എക്സ്ചേഞ്ചിൽ നിന്ന് പടിയിറങ്ങിയത്. ജില്ലയിൽ ഏറ്റവും കൂടുതൽ സിംകാർഡ്, ബ്രോഡ്ബാൻഡ് കണക്‌ഷനുകൾ നൽകിയതിനുള്ള പ്രത്യേക അംഗീകാരം പുളിങ്കുന്ന് എക്സേഞ്ചിന് നേടിക്കൊടുക്കാനായത് തന്റെസർവ്വീസ് കാലത്തെ പ്രധാന നേട്ടങ്ങളിലൊന്നാണെന്ന് ഹരിദാസ് പറഞ്ഞു.
ഗീതമ്മയാണ് ഹരിദാസിന്റെ ഭാര്യ. മക്കൾ :വിദ്യ,അനില,അലീന.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |