ആലപ്പുഴ: തോരാമഴയിൽ പ്രളയ സമാനമാണ് ജില്ലയിൽ അനുദിനം വെള്ളം ഉയരുന്നത്. നൂറുകണക്കിന് വീടുകൾക്കുള്ളിൽ വെള്ളം കയറി. ഇടറോഡുകളും വെള്ളത്തിൽ മുങ്ങി. ഏതാനും വീടുകൾക്ക് ഭാഗിക നാശമുണ്ടായി. കാറ്റിൽ വലിയ നാശനഷ്ടം ഇല്ലാത്തതാണ് ഏക ആശ്വാസം. കിഴക്കൻ വെള്ളത്തിന്റെ വരവ് ശക്തമായതിനാൽ അച്ചൻ കോവിലാറ്റിൽ ഒഴുക്ക് ശക്തമാണ്. രണ്ടുദിവസം കൂടി മഴ തുടരുമെന്ന് മുന്നറിയിപ്പുള്ളതിനാൽ ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഇതിനൊപ്പം എൻ.ഡി.ആർ.എഫ് സംഘവും ജില്ലയിൽ നിലയുറപ്പിച്ചുണ്ട്. ആദ്യ പ്രളയത്തിന് സമാനമായ രീതിയിൽ ജലനിരപ്പ് ഉയരുന്നത് ജനങ്ങളിൽ ആശങ്കയും വർദ്ധിപ്പിച്ചു.
നഗരവും മുങ്ങി
നഗരസഭാ പരിധിയിലെ പള്ളാത്തുരുത്തി, ചുങ്കം, പുന്നമട, നെഹ്റുട്രോഫി പ്രദേശങ്ങൾ കുട്ടനാടിന് സമാനമായി താഴ്ന്ന പ്രദേശങ്ങളാണ്. അതിനാൽ ആദ്യ മഴയിൽ തന്നെ പ്രദേശം വെള്ളക്കെട്ടിലായി. പല വീടുകളിലും വെള്ളം കയറി. മഴ കനത്താൽ ഇവരെ മാറ്റിപാർപ്പിക്കേണ്ടി വരും.
കര കയറാതെ കൈനകരി
എല്ലാ വെള്ളപ്പൊക്ക കാലത്തും ഏറ്റവും കൂടുതൽ ദുരിതം അനുഭവിക്കുന്നവരാണ് കൈനകരിക്കാർ. നിലയ്ക്കാതെ പെയ്യുന്ന മഴ ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നതായി പ്രദേശവാസികൾ പറയുന്നു. പാടങ്ങൾ കുറവായ മീനപ്പള്ളി, കോലോത്ത് ഭാഗങ്ങളിൽ വീടുകളിൽ വെള്ളം കയറി.
കലിതുള്ളാതെ കടൽ
മഴയ്ക്കൊപ്പം കടൽ കാര്യമായി പ്രക്ഷുബ്ധമാകാത്തത് തീരവാസികൾക്ക് ആശ്വാസമാകുന്നു. ഇവിടെയും താഴ്ന്ന പ്രദേശങ്ങളിൽ വേലിയേറ്റ സമയത്ത് വെള്ളം കയറുന്നുണ്ട്. എങ്കിലും മാറ്റി പാർപ്പിക്കേണ്ട അവസ്ഥയില്ല.
ക്യാമ്പുകൾ
1. ചെന്നിത്തല ചെറുകോൽ ഗവ. മോഡൽ യു.പി സ്കൂളിൽ രണ്ട് കുടുംബങ്ങളിലെ ആറുപേർ
2. ചേർത്തല പട്ടണക്കാട് 187ാം നമ്പർ അങ്കണവാടിയിൽ ഒരുകുടുംബത്തിലെ അഞ്ചുപേർ
നഷ്ടം
1. ചെങ്ങന്നൂർ, മാവേലിക്കര, കാർത്തികപ്പള്ളി താലൂക്കുകളിലെ മൂന്ന് വീടുകൾ ഭാഗികമായി തകർന്നു
2. കരകൃഷി വെള്ളത്തിൽ, നെല്ല് വിളവെടുപ്പ് മുടങ്ങി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |