ആലപ്പുഴ: സ്പെയിനിലെ മൂന്നാം ഡിവിഷൻ ലീഗ് ക്ലബായ ഡിപ്പോർട്ടീവോ ലാ വിർജെൻ ഡെൽ കാമിനോവിയിൽ പരിശീലനത്തിന് ചേരാനുള്ള മാന്നാർ കൂട്ടമ്പേരൂർ പുതുപ്പള്ളിൽ വീട്ടിൽ പ്രകാശൻ - രജനി ദമ്പതികളുടെ മകൻ പി.ആർ. ആദർശിന്റെ സ്വപ്നത്തിന് പച്ചക്കൊടി.
തിരുവല്ല മാർത്തോമ്മ കോളേജിലെ ബിരുദ വിദ്യാർത്ഥിയായ ആദർശ് ഫുട്ബാൾ താരമാണ്. ആറുമാസം മുമ്പാണ് സ്പെയിനിലെ ക്ലബിൽ നിന്നുള്ള ക്ഷണം ലഭിച്ചത്. എന്നാൽ സാമ്പത്തിക പ്രതിസന്ധിയിൽ തട്ടി അവസരം നഷ്ടപ്പെടുമെന്ന ഘട്ടത്തിലാണ് സ്വന്തം നാടിന്റെ എം.എൽ.എയായ മന്ത്രി സജി ചെറിയാനെ ആദർശ് സമീപിച്ചത്.
ആദർശിനുള്ള ഫ്ലൈറ്റ് ടിക്കറ്റുകൾ ക്രിക്കറ്റ് താരം സഞ്ജു സാംസൺ സ്പോൺസർ ചെയ്തു. നാട്ടിലെ അഭ്യുദയകാംക്ഷികളും പഠിച്ച വിദ്യാലയവും അവരാൽ കഴിയുന്ന സഹായവും നൽകി. കായിക വകുപ്പിന്റെ സാദ്ധ്യതകൾ പരിശോധിച്ചെങ്കിലും ആദർശിന് ഉടൻ പോകേണ്ടതിനാൽ അതിന് മുമ്പ് സഹായം ലഭിക്കാൻ സാങ്കേതികപ്രശ്നങ്ങളുണ്ടായി. കാരക്കാട് ലിയോ ക്ലബ് സമാഹരിച്ച 50,000 രൂപയും ആവശ്യമായ ബാക്കി തുക സ്വന്തം വകയായും മന്ത്രി സജി ചെറിയാൻ ആദർശിന് കൈമാറി. 18നാണ് ഫ്ലൈറ്റ്. 19ന് മാഡ്രിഡ് എയർപോട്ടിലെത്തും. പരിശീലന കാലയളവിലെ പ്രകടനം ക്ലബിനോ മറ്റ് ക്ലബുകൾക്കോ ഇഷ്ടപ്പെടുകയാണെങ്കിൽ കോണ്ട്രാക്ട് ലഭിക്കാനും സാദ്ധ്യതയുണ്ട്.
""
സ്‌പെയിൻ പോലെയുള്ള ഫുട്ബാൾ രംഗത്തെ അതികായ രാജ്യത്ത് ലീഗ് മത്സരങ്ങളിൽ കളിക്കാൻ അവസരം ലഭിക്കുകയെന്നത് നമ്മുടെ നാട്ടിലെ ഫുട്ബാൾ താരങ്ങളെ സംബന്ധിച്ചിടത്തോളം സ്വപ്നതുല്യമായ അവസരമാണ്.
സജി ചെറിയാൻ, മന്ത്രി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |