അമ്പലപ്പുഴ: കോളിളക്കം സൃഷ്ടിച്ച ചാക്കോ വധക്കേസിനെ ആസ്പദമാക്കി നിർമ്മിച്ച കുറുപ്പ് എന്ന ചിത്രം തിയേറ്ററിലെത്തിയപ്പോൾ ജനത്തിന് അറിയേണ്ടത് ഒന്നുമാത്രം, സുകുമാരക്കുറുപ്പ് മരിച്ചോ, ജീവനോടെയുണ്ടോ?. 1984 ജനുവരി 22 ആണ് നാടിനെ നടുക്കിയ നരഹത്യ നടന്നത്.
ആലപ്പുഴ തത്തംപള്ളി സ്വദേശിയായ ചാക്കോ അന്ന് ഫിലിം റെപ്രസന്റേറ്റീവായിരുന്നു. ചാക്കോയുടെ വരുമാനത്തിലായിരുന്നു കുടുബം കഴിഞ്ഞിരുന്നത്. ജോലി കഴിഞ്ഞ് മടങ്ങാൻ രാത്രി റോഡരുകിൽ നിന്ന ചാക്കോയ്ക്ക് സമീപം ഒരു കാർ വന്നുനിന്നു. ഗർഭിണിയായ ഭാര്യയുടെ അടുത്തേക്ക് പാതിരാത്രിക്ക് മുമ്പ് എത്താനുള്ള മോഹം കൊണ്ട് ചാക്കോ എന്ന തങ്കച്ചൻ (32) കാറിൽ കയറി. ആ കാറിലുണ്ടായിരുന്നത് സുകുമാരക്കുറുപ്പായിരുന്നു.
അബുദാബി ഇൻഷ്വറൻസ് കമ്പനിയിൽ നിന്ന് ലക്ഷങ്ങൾ തട്ടാനുള്ള ഗൂഢതന്ത്രവുമായി ഇറങ്ങിയതായിരുന്നു സംഘം. കാറിൽ വച്ചുതന്നെ ചാക്കോയെ വകവരുത്തി. കാർ ഓടിയെത്തിയത് മാവേലിക്കരയിലെ കൊല്ലകടവിൽ. കാർ ഉൾപ്പെടെ പാടത്തിന്റെ ഓരത്തിട്ട് കത്തിച്ചു. സുകുമാരക്കുറുപ്പ് കാറപകടത്തിൽ കത്തിക്കരിഞ്ഞെന്ന് വരുത്തി തീർത്ത് ഇൻഷ്വറൻസ് തുക തട്ടാനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു ചാക്കോ വധം.
ശ്രമം പാളിയെങ്കിലും മുങ്ങിയ സുകുമാരക്കുറുപ്പിനെ കണ്ടെത്താൻ ഇന്നും കേരളാ പൊലീസിനായിട്ടില്ല. ഇതിനിടയിൽ സുകുമാരക്കുറുപ്പ് ജീവിച്ചിരിപ്പുണ്ടെന്ന് അഭ്യൂഹങ്ങൾ പരന്നെങ്കിലും യാതൊരു തുമ്പും ലഭിച്ചില്ല. വിദേശത്ത് നിന്ന് സമ്പാദിച്ച പണം കൊണ്ട് സുകുമാരക്കുറുപ്പ് വണ്ടാനത്ത് ഒരു ഇരുനില മാളിക പണിതെങ്കിലും ഇപ്പോഴും ഒരു പ്രേതാലയം പോലെ കാടുപിടിച്ച് കിടക്കുകയാണ്.
എന്തായാലും നിഗൂഢത നിറഞ്ഞ ഒരു കൊലപാതകത്തിന്റെ കഥ ഹൗസ് ഫുള്ളായി തിയേറ്ററിലോടുമ്പോഴും ഒരു ചോദ്യം അവശേഷിക്കുകയാണ് സുകുമാരകുറുപ്പ് എവിടെ?.
ചാക്കോയെ കൊലപ്പെടുത്തിയത്: 1984 ജനുവരി 22ന്
അന്ന് വയസ്: 32
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |