ആലപ്പുഴ: മണ്ഡലകാലം ആരംഭിച്ചതോടെ ജില്ലയിലെ കെ.എസ്.ആർ.ടി.സി ഡിപ്പോകളിൽ നിന്ന് ബസുകൾ പമ്പ സർവീസിനായി ചെങ്ങന്നൂർ, പത്തനംതിട്ട ഡിപ്പോകൾക്ക് നൽകിയതോടെ ജില്ലയിൽ യാത്രാക്ളേശം രൂക്ഷമായി. കൊവിഡിനെ തുടർന്ന് എല്ലാ ഡിപ്പോകളിലും നിലവിലുണ്ടായിരുന്ന പ്രധാന റൂട്ടുകളിലെ ഗ്രാമീണ സർവീസുകൾ പുനരാരംഭിക്കാത്തതും യാത്രക്കാരെ വലയ്ക്കുന്നു.
ചേർത്തല, ആലപ്പുഴ, ഹരിപ്പാട് ഡിപ്പോകളിൽ നിന്നായി അഞ്ച് ബസുകളാണ് പമ്പാ സർവീസിന് വിട്ടുകൊടുത്തത്. ഇതുമൂലം 20 സർവീസുകളാണ് മുടങ്ങിയത്. കായംകുളം, മാവേലിക്കര, എടത്വാ ഡിപ്പോകളിൽ നിന്ന് ബസ് നൽകിയിട്ടില്ല. കെ.എസ്.ആർ.ടി.സിയെ മത്രം ആശ്രയിക്കുന്ന ദേശീയപാതയിലും ഗ്രാമീണ പാതകളിലും സർവീസുകൾ കുറഞ്ഞതോടെ യാത്രക്കാർ വലയുകയാണ്.
ഓച്ചിറ ക്ഷേത്രത്തിൽ ഉത്സവം നടക്കുന്നതിനാൽ കായകുളത്ത് നിന്ന് കൂടുതൽ ബസുകൾ ഓച്ചിറയിൽ നിന്ന് വിവിധ പ്രദേശങ്ങളിലേക്ക് ഓപ്പറേറ്റ് ചെയ്യുന്നുണ്ട്. കെ.എസ്.ആർ.ടി.സിയെ മാത്രം ആശ്രയിക്കുന്ന ആറാട്ടുപുഴ, കുട്ടനാടിന്റെ ഉൾഭാഗങ്ങൾ ഉൾപ്പെടെയുള്ള റൂട്ടുകളിലാണ് യാത്രാദുരിതം. ബസുകളുടെ ക്ഷാമവും എ - സി റോഡ് നവീകരണവും സർവീസ് വെട്ടിച്ചുരുക്കാൻ മറ്റൊരു കാരണമായി.
കൂട്ടത്തോടെ വെട്ടിക്കുറച്ചു
യാത്രക്കാർ കുറവാണെന്ന പേരിലാണ് സർവീസുകൾ കൂട്ടത്തോടെ വെട്ടിക്കുറച്ചത്. ഓഫീസ് സമയങ്ങളിൽ പോലും ആവശ്യത്തിന് സർവീസില്ലെന്ന പരാതി വ്യാപകമാണ്. മുഹമ്മ ഭാഗത്തേക്കുള്ള സർവീസ് കുറച്ചതിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിട്ടുണ്ട്. അവധി ദിവസങ്ങളിൽ പരിമിതമായ സർവീസുകളാണ് നടത്തുന്നത്.
ഗ്രാമീണമേഖലയിൽ 30 സർവീസുകൾ നടത്തിയിരുന്നിടത്ത് ഇപ്പോൾ പകുതി പോലുമില്ല. കളക്ഷൻ 12ലക്ഷത്തിൽ നിന്ന് പത്തുലക്ഷമായി കുറഞ്ഞു. കളക്ഷൻ കുറഞ്ഞതും ഡീസൽ വില വർദ്ധനവും കാരണം രാത്രികാല സർവീസുകളും കുറച്ചു.
ഡിപ്പോകളിലെ സർവീസ്
ചേർത്തല: 52
ഹരിപ്പാട്: 29
കായംകുളം: 30
മാവേലിക്കര: 26
എടത്വ: 17
ആലപ്പുഴ: 58
കൂടുതൽ വരുമാനമുള്ള റൂട്ടുകൾ
# വൈക്കം
# ആറാട്ടുപുഴ
# തകഴി
# മുഹമ്മ
# വണ്ടാനം
# കുട്ടനാട്
""
കളക്ഷനിൽ വലിയ കുറവുണ്ടെങ്കിലും ഗ്രാമീണ മേഖലയിലേയ്ക്ക് പരമാവധി സർവീസുകൾ എല്ലാ ഡിപ്പോകളിൽ നിന്നും ആരംഭിച്ചു. രാവിലെയും വൈകിട്ടുമുള്ള തിരക്ക് കണക്കിലെടുത്ത് കൂടുതൽ സർവീസുകൾ നടത്തുന്നുണ്ട്.
അശോക് കുമാർ, എ.ടി.ഒ
കെ.എസ്.ആർ.ടി.സി, ആലപ്പുഴ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |