#പായൽ കരിക്കാൻ മാരകവിഷം
ആലപ്പുഴ: പുഞ്ചകൃഷിക്ക് തയ്യാറെടുക്കുന്ന കുട്ടനാടൻ പാടശേഖരങ്ങളിൽ പോളയും പായലും നശിപ്പിക്കാൻ നിരോധിത കളനാശിനി തളിക്കൽ വ്യാപകമാകുന്നു. തൊഴിലാളിക്ഷാമവും അമിത ചെലവും ഒഴിവാക്കാനാണ് മാരക വിഷം തളിക്കുന്നത്. കാൻസർപോലുള്ള രോഗങ്ങൾക്ക് കാരണമാകുന്ന ഇത്തരം വിഷങ്ങൾക്ക് നിയന്ത്രണമുണ്ടെങ്കിലും ഇത് പരിശോധിക്കാൻ മലിനീകരണ നിയന്ത്രണ ബോർഡും ആരോഗ്യ വകുപ്പും തയ്യാറാകുന്നില്ല. പായൽ നിറഞ്ഞ പാടശേഖരങ്ങളിൽ വള്ളത്തിലെത്തിയാണ് പായലിന് മുകളിൽ കളനാശിനി തളിക്കുന്നത്. വിഷം കലർന്ന വെള്ളം പമ്പ് ചെയ്ത് തോട്ടിലേക്ക് തള്ളുന്നതിനാൽ കുട്ടനാട്ടിലെ തോടുകളും മലിനമാവുകയാണ്. കുളിക്കാനോ നനയ്ക്കാനോ ഒരുതുള്ളി വെള്ളം പോലും ഉപയോഗിക്കാൻ പറ്റാത്ത അവസ്ഥയാണ്. മത്സ്യങ്ങളും ചാകുന്നുണ്ട്. കുടിവെള്ളത്തിനായി പരക്കം പായുന്നതിനിടെയാണ് തോട്ടിലെ വെള്ളവും ഉപയോഗശൂന്യമാകുന്നത്. പായൽ വാരാനും കളപറിക്കാനും യന്ത്രവത്കരണം നടപ്പാക്കിയാൽ ഒരുപരിധിവരെ അമിത കളനാശിനി പ്രയോഗം ഒഴിവാക്കാൻ കഴിയും. ഒരു ഏക്കറിൽ മരുന്ന് തളിച്ച് കള നശിപ്പിക്കാൻ മരുന്ന് വില ഉൾപ്പെടെ 2,000 രൂപയിൽ താഴെയേ ചെലവാകൂ. തൊഴിലാളികളെ ഉപയോഗിച്ചാൽ 5,000 രൂപയോളം ചെലവ് വരുമെന്ന് കർഷകർ പറയുന്നു.
കുട്ടനാടിനെ കാർന്ന് കാൻസർ
1. അമിത കീടനാശിനി, രാസവള പ്രയോഗം ദോഷകരം
2. കാർഷിക മേഖലകളിൽ കാൻസർ ബാധിതർ വർദ്ധിക്കുന്നു
3. ശ്വാസകോശം, വായ, ആമാശയം, വൻകുടൽ, തൊണ്ട, അണ്ഡാശയം, ഗർഭാശയം കാൻസറുകൾ കൂടുന്നു
3. ഉറവിടം കണ്ടെത്താനുള്ള പഠനങ്ങൾ നടക്കുന്നില്ല
3. വിവരങ്ങൾ പുറത്തുവിടാതെ ആരോഗ്യവകുപ്പ്
വില്ലൻ കീടനാശിനി?
കാർഷിക മേഖലയിൽ കാൻസർ വർദ്ധിക്കാൻ കാരണം മാരക കീടനാശിനികളുടെയും രാസവളങ്ങളുടെയും അമിത പ്രയോഗമാണെന്ന് വിദഗ്ദ്ധർ ചൂണ്ടാക്കാട്ടുന്നു. കുട്ടനാട്, അപ്പർകുട്ടനാട് മേഖലയിലാണ് ഇവ കൂടുതലായി ഉപയോഗിക്കുന്നത്.
അപ്പർ കുട്ടനാട്ടിൽ മരണവും വർദ്ധിച്ചു. പ്രളയശേഷം കുട്ടനാട്ടിലെ മണ്ണിന് പ്രതിരോധ ശേഷിയും വളക്കൂറും ലഭിച്ചിട്ടുണ്ടെന്ന് കാർഷിക ശാസ്ത്രജ്ഞർ പറയുന്നു. അതിനാൽ അമിത വളപ്രയോഗവും കീടനാശിനി ഉപയോഗവും ആവശ്യമില്ലെന്നാണ് ഉദ്യോഗസ്ഥരുടെ അഭിപ്രായം. എന്നിട്ടും കർഷകർ പഴയപടി തുടരുകയാണ്.
പ്രതിവർഷം ഉപയോഗിക്കുന്നത്
രാസവളം: 20,000 ടൺ
കീടനാശിനി പുഞ്ചകൃഷി: 370 ടൺ
രണ്ടാം കൃഷി: 130 ടൺ
"
അന്നം തരുന്ന കർഷകൻ തന്നെ രോഗവും സമ്മാനിക്കുന്നു. കൃഷിക്ക് എതിരല്ല. കളനാശിനികൾ നേരിട്ട് വെള്ളത്തിൽ തളിക്കരുതെന്ന നിർദേശം നിലനിൽക്കെയാണ് നിരോധിത കളനാശിനികൾ തളിക്കുന്നത്.
ജി. സന്തോഷ്, പ്രദേശവാസി, തായങ്കരി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |