നടപ്പാക്കുന്ന പദ്ധതി: ₹ 745 കോടി
ആലപ്പുഴ: കുട്ടനാട്ടിലെ വികസന പ്രവർത്തനങ്ങളുടെ മേൽനോട്ടത്തിന് ജില്ലാ തലത്തിൽ ഏകോപനസമിതി രൂപീകരിച്ചു. ജില്ലാ കളക്ടർ ചെയർമാനും ജില്ലാ വികസന കമ്മിഷണർ കൺവീനറുമായുള്ള സമിതിയിൽ കുട്ടനാട് എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, വിവിധ വകുപ്പുകളുടെ ജില്ലാ മേധാവികൾ എന്നിവർ അംഗങ്ങളാണ്.
കുട്ടനാടിന്റെ സമഗ്ര വികസനവും തുറവൂർ, അരൂർ മേഖലകളിലെ വേലിയേറ്റവും ചർച്ച ചെയ്യുന്നതിന് ജില്ലയുടെ ചുമതലയുള്ള മന്ത്രി സജി ചെറിയാൻ, മന്ത്രി പി. പ്രസാദ്, മന്ത്രി റോഷി അഗസ്റ്റിൻ എന്നിവരുടെ നേതൃത്വത്തിൽ മങ്കൊമ്പ് നെല്ലു ഗവേണഷ കേന്ദ്രത്തിലായിരുന്നു യോഗം.
നിലവിൽ നടപ്പാക്കിവരുന്ന 745 കോടിയുടെ വികസന പദ്ധതികൾ സമയബന്ധിതമായി പൂർത്തീകരിക്കും. ആവശ്യമെങ്കിൽ പുതിയ പദ്ധതികൾ തയ്യാറാക്കുന്നതിനുള്ള ചുമതല ജില്ലാതല സമിതിക്കായിരിക്കും. എം.എൽ.എമാരായ തോമസ്.കെ. തോമസ്, ദലീമ ജോജോ, കളക്ടർ എ. അലക്‌സാണ്ടർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി, ജില്ലാ വികസന കമ്മിഷണർ കെ.എസ്. അഞ്ജു, സബ് കളക്ടർ സൂരജ് ഷാജി, ജനപ്രതിനിധികൾ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. രാവിലെ മന്ത്രിമാരായ പി. പ്രസാദും റോഷി അഗസ്റ്റിനും കുട്ടനാട്ടിലെ വിവിധ മേഖലകളിൽ സന്ദർശനം നടത്തി.
മറ്റ് തീരുമാനങ്ങൾ
# എല്ലാ മാസവും സമിതി യോഗം
# മൂന്നു മാസത്തിലൊരിക്കൽ മന്ത്രിതല അവലോകനം
# കുട്ടനാട്ടിലെ പ്രശ്‌നങ്ങൾ ജനപങ്കാളിത്തത്തോടെ പരിഹരിക്കും
# തദ്ദേശ സ്ഥാപനങ്ങൾ മുൻഗണനാ പട്ടിക തയ്യാറാക്കും
# തോടുകൾക്ക് ആഴം കൂട്ടും
# ബണ്ടുകൾ ബലപ്പെടുത്താനുള്ള പദ്ധതി കുട്ടനാട് എം.എൽ.എയുടെ നേതൃത്വത്തിൽ തയ്യാറാക്കും
# ജലാശയങ്ങളിലെ പ്ലാസ്റ്റിക് മാലിന്യം പൂർണമായി നീക്കം ചെയ്യും
#പ്ളാസ്റ്റിക്ക് റോഡ് ടാറിംഗിന് ഉപയോഗിക്കും
# തോട്ടപ്പള്ളി സ്പിൽവേ നവീകരണം സമയബന്ധിതമായി പൂർത്തീകരിക്കും
# റോഡുകൾ ഉയരം കൂട്ടി നവീകരിക്കും
# കുട്ടനാട് കുടിവെള്ള പദ്ധതിയുടെ ഭൂമി കൈമാറൽ ജനുവരിയിൽ
# വിദഗ്ദ്ധരുടെ സഹായത്തോടെ ചേർത്തല, അരൂർ മേഖലയിലെ വേലിയേറ്റ പ്രതിസന്ധി പരിഹരിക്കും
# കൈനകരിയിലെ മൂന്ന് പാടശേഖരങ്ങളുടെ ബണ്ട് നിർമ്മാണത്തിന് 12.5 കോടി രൂപയുടെ ഭരണാനുമതി
# കനകാശേരി പാടശേഖരത്തിൽ താത്കാലിക ബണ്ട് നിർമ്മാണം ഉടൻ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |