കുട്ടനാട്: കടുത്ത വിഭാഗീയതയെ തുടർന്ന് പലവട്ടം മാറ്റിവച്ച സി.പി.എം ചമ്പക്കുളം ലോക്കൽ സമ്മേളനം നാളെ നടക്കും. പുതിയ ഒത്തുതീർപ്പിന്റെ ഭാഗമായി ഡി.വൈ.എഫ്.ഐ തകഴി ഏരിയാ കമ്മിറ്റി ട്രഷറർ അരുൺ കുമാറിനെ സെക്രട്ടറിയാക്കാനാണ് നീക്കം. ആകെയുള്ള19 അംഗ ബ്രാഞ്ച് കമ്മിറ്റിയിൽ 11 എണ്ണത്തിലും നേരിയ ഭൂരിപക്ഷം അരുൺകുമാർ പക്ഷത്തിനാണെന്നറിയുന്നു. എന്നാൽ സി.ഐ.ടി.യു ഏരിയാ സെക്രട്ടറിയായിട്ടുള്ള സജിമോനെ സെക്രട്ടറിയാക്കണമെന്ന വാശിയിലാണ് മറുപക്ഷം.
പ്രതിനിധികളുടെ എണ്ണത്തിൽ സജിമോൻ പക്ഷത്തിന് നേരിയ കുറവുണ്ടെങ്കിലും നിലവിലെ 15 അംഗ ലോക്കൽ കമ്മിറ്റിയിൽ 9 പേരും സജിക്കൊപ്പമാണ്. സെക്രട്ടറി സ്ഥാനത്തിന് പകരമായി സജിമോനെ ഏരിയാ കമ്മിറ്റിയിലെടുക്കും. അപ്പോൾ ഒൻപത് പേരിൽ ഒരാളെ ഒഴിവാക്കി പകരം നിയുക്ത സെക്രട്ടറിയെ പിന്തുണയ്ക്കുന്ന ഒരാളെ കമ്മിറ്റിയിലുൾപ്പെടുത്തി പുതുതായി വരുന്ന കമ്മിറ്റിക്ക് ഭൂരിപക്ഷം ലഭിക്കത്തക്കതരത്തിലാണ് ഒത്തുതീർപ്പ് മുന്നോട്ടുവച്ചിരിക്കുന്നതെന്നാണ് അറിയുന്നത്.
മന്ത്രി സജി ചെറിയാൻ സമ്മേളനത്തിൽ പങ്കെടുക്കും. കഴിഞ്ഞ നവംബർ 4ന് കണ്ടങ്കരി ഹയർ സെക്കൻഡറി സ്കൂളിലായിരുന്നു ആദ്യ സമ്മേളനം. തർക്കം രൂക്ഷമായതോടെ ഔദ്യോഗിക പാനലിനെതിരെ ഏഴുപേർ മത്സരിക്കാൻ രംഗത്തെത്തി. തുടർന്ന് നേതൃത്വം ഇടപെട്ട് സമ്മേളനം നിറുത്തിവയ്പ്പിക്കുകയായിരുന്നു.
പിന്നീട് ഡിസംബർ 23ന് സമ്മേളനം നടത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും നടന്നില്ല. 24 ലേക്കും 28ലേക്കും മാറ്റിയെങ്കിലും സമവായം ഉണ്ടാക്കാനായില്ല. മത്സരം ഒഴിവാക്കാൻ നേതൃത്വം പലവട്ടം ഇരുകൂട്ടരുമായി ചർച്ച നടത്തിയെങ്കിലും ധാരണയിലെത്താതെ വന്നതോടെയാണ് സമ്മേളനം നീണ്ടുപോയത്. അവസാനവട്ട ശ്രമമെന്ന നിലയിലാണ് സമ്മേളനം നാളെ നടത്താൻ തീരുമാനിച്ചിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |