ആലപ്പുഴ: അകാലത്തിൽ മാതാപിതാക്കളെ നഷ്ടമായ പെൺകുട്ടികൾ കഴിഞ്ഞിരുന്ന വീട് ജപ്തിയിൽ നിന്ന് ഒഴിവാക്കി ബാങ്ക് ജീവനക്കാർ നാടിന് മാതൃകയായി. പുന്നപ്ര കോതിരപ്പള്ളി വീട്ടിൽ പരേതരായ രണജിത്ത് ലാൽ - ശ്രീകല ദമ്പതികളുടെ മക്കളായ ആദിത്യ, ഹൃദ്യ എന്നിവർക്കാണ് ജില്ലാ കോ ഓപ്പറേറ്റീവ് ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ കേരളയിലെ ജീവനക്കാർ കുടിശിക തുക അടച്ച് ജപ്തി ഒഴിവാക്കി നൽകിയത്.
കൂലിപ്പണി ചെയ്ത് കുടുംബം പോറ്റിയിരുന്ന രണജിത്ത് ലാൽ 2008ൽ ജില്ലാ സഹകരണ ബാങ്കിന്റെ പുന്നപ്ര ശാഖയിൽ നിന്ന് ഭവന നിർമ്മാണത്തിന് 1,30,000 രൂപ വായ്പയെടുത്തിരുന്നു. വായ്പ മുടക്കം കൂടാതെ അടച്ചുവരുന്നതിനിടെ നാലുവർഷം മുമ്പ് ശ്രീകല മരിച്ചു. ശാരീരിക അവശതകൾക്കിടെ രണജിത്ത് പെൺമക്കളെയും വൃദ്ധയായ മാതാവിനെയും പോറ്റുന്നതിനിടയിലും വായ്പ അടച്ചുവരുകയായിരുന്നു.
കഴിഞ്ഞ സെപ്തംബറിൽ കൊവിഡ് ബാധിച്ച് രണജിത്ത് മരിച്ചു. ഇതോടെ കുടുംബം കഷ്ടതയിലായി. വായ്പാ തിരിച്ചടവും മുടങ്ങി. ഇതോടെ ബാങ്ക് ജപ്തി നടപടിയിലേക്ക് നീങ്ങി. കുടുംബത്തിന്റെ നിസഹായവസ്ഥ ആദിത്യ പുന്നപ്ര ബ്രാഞ്ച് മാനേജരെ രേഖാമൂലം അറിയിച്ചു.
വിവരം അറിഞ്ഞ കേരളാ ബാങ്ക് ഡയറക്ടർ ബോർഡ് അംഗം എം. സത്യപാലൻ നടത്തിയ ഇടപെടലിലൂടെയാണ് ഡിസ്ട്രിക്ട് കോ- ഓപ്പറേറ്റീവ് ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ വായ്പ കുടിശികയായ 71,475 രൂപ അടച്ചത്. ഇന്നലെ ആലപ്പുഴ ടൗൺഹാളിൽ നടന്ന കേരളാ ബാങ്കിലെ സംഘടനകളായ ഡിസ്ട്രിക്ട് കോ- ഓപ്പറേറ്റീവ് ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ കേരളയുടെയും കേരളാ സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്റെയും ലയന സമ്മേളനത്തിൽ വച്ച് മന്ത്രി വി.എൻ. വാസവൻ ആധാരം കുട്ടികൾക്ക് കൈമാറി.
ആദിത്യ പ്ളസ്ടുവിനും ഹൃദ്യ അഞ്ചാം ക്ളാസിലുമാണ് പഠിക്കുന്നത്. രക്ഷകർത്താക്കളുടെ മരണത്തെ തുടർന്ന് ഇരുവരും അമ്മ ശ്രീകലയുടെ മൂത്ത സഹോദരിയുടെ സംരക്ഷണയിലാണ് കഴിയുന്നത്. ചടങ്ങിൽ ആനത്തലവട്ടം ആനന്ദൻ, എം. സത്യപാലൻ, എ.എം.ആരീഫ് എം.പി, എം.എൽ.എമാരായ പി.പി. ചിത്തരഞ്ജൻ, എച്ച്. സലാം തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |