അമ്പലപ്പുഴ: മുത്തശ്ശിയുടെ തണലിൽ കഴിഞ്ഞുവന്ന കുരുന്നുകൾക്ക് റോട്ടറി ക്ലബിന്റെ സഹായത്തിൽ വീടൊരുങ്ങി. പുന്നപ്ര തെക്ക് പഞ്ചായത്ത് പതിനേഴാം വാർഡ് പനച്ചിക്കൽ വീട്ടിൽ സഹോദരങ്ങളായ ബ്രയൻ ജോർജ്, ഹെനോക്ക് ജോർജ്, ആൻ മേരി, ഇവരുടെ മുത്തശ്ശി എലിസബത്ത് എന്നിവർക്കാണ് അടച്ചുറപ്പുള്ള വീടായത്.
സമീപത്തെ ഗവ. സി.വൈ.എം.എ സ്കൂളിലെ വിദ്യാർത്ഥികളായ ഇവരെ, അമ്മ നേരത്തെ ഉപേക്ഷിച്ചുപോയി. മാസങ്ങൾക്ക് മുമ്പ് അച്ഛൻ ജോർജ് മരിച്ചു. ഓൺലൈൻ പഠനത്തിന് മൊബൈൽ ഫോൺ ഇല്ലാതിരുന്ന ഇവർക്ക് അദ്ധ്യാപിക സിന്ധുവാണ് ഫോൺ നൽകിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മുത്തശ്ശിക്കൊപ്പം തകർന്നുവീഴാറായ വീട്ടിലാണ് കുട്ടികൾ കഴിയുന്നതെന്ന് അറിയുന്നത്. വിവരം റോട്ടറി ക്ളബ് ഒഫ് ആലപ്പി ഈസ്റ്റ് അധികൃതരെ അറിയിച്ചു. സിന്ധുവിന്റെ അഭ്യർത്ഥന പരിഗണിച്ച് 5.5 ലക്ഷം രൂപ ചെലവിട്ട് 49 ദിവസം കൊണ്ടാണ് രണ്ട് കിടപ്പുമുറിയും ഹാളും അടുക്കളയും ടോയ്ലെറ്റുമുള്ള വീട് നിർമ്മിച്ചത്. സമീപവാസി കൂടിയായ ബാബുവാണ് വീടുപണി നടത്തിയത്. ശനിയാഴ്ച നടന്ന ചടങ്ങിൽ എച്ച്. സലാം എം.എൽ.എ വീടിന്റെ താക്കോൽ കൈമാറി. റോട്ടറി ക്ളബ് പ്രസിഡന്റ് അഡ്വ. അനിതാ ഗോപകുമാർ, സെക്രട്ടറി ഡോ. അജി സരസൻ, വിയാനി പള്ളി വികാരി ഫാ. എഡ്വേർഡ് പുത്തൻപുരയ്ക്കൽ, റൊട്ടേറിയന്മാരായ സിജി ജോൺ, ഡോ. പ്രശാന്ത് ജേക്കബ്, ജോട്ടി, ജയകുമാർ, അജി, അദ്ധ്യാപിക സിന്ധു എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |