ആലപ്പുഴ: കൊവിഡ് രോഗികളെ ചികിത്സാ കേന്ദ്രങ്ങളിൽ പ്രവേശിപ്പിക്കുന്ന നടപടികളുടെ ഏകോപനത്തിനായി ജില്ലയിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ജില്ലാ പ്രോഗ്രാം മാനേജ്മെന്റ് സപ്പോർട്ട് യൂണിറ്റ് (ഡി.പി.എം.എസ്.യു) രൂപീകരിച്ചു. കൊവിഡ് ബാധിതരുടെയും ഒമിക്രോൺ സ്ഥിരീകരിക്കുന്നവരുടെയും എണ്ണം വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് ക്രമീകരണം. സബ് കളക്ടർ സൂരജ് ഷാജിയെ ജില്ലാ നോഡൽ ഓഫീസറായി നിയോഗിച്ചു.
കൊവിഡ് ആശുപത്രികൾ, സി.എസ്.എൽ.ടി.സികൾ, സി.എഫ്.എൽ.ടി.സികൾ, ഡി.സി.സികൾ, സ്വകാര്യ ആശുപത്രികൾ എന്നിവിടങ്ങളിൽ രോഗികളെ പ്രവേശിപ്പിക്കുന്നതിന്റെ ഏകോപനമാണ് നിർവഹിക്കുക. ജില്ലാ മെഡിക്കൽ ഓഫീസ് വളപ്പിൽ ഡി.പി.എം.എസ്.യു സജ്ജമാക്കുന്നതിനും ആവശ്യമായ ഡോക്ടർമാരെയും മറ്റ് ജീവനക്കാരെയും നിയമിക്കുന്നതിനും ഡി.എം.ഒയെയും എൻ.എച്ച്.എം ജില്ലാ പ്രോഗ്രാം മാനേജരെയും ചുമതലപ്പെടുത്തി.
യൂണിറ്റിൽ വോളണ്ടിയർമാരെ ഏർപ്പെടുത്തുന്നതിന് ജില്ലാ വികസന കമ്മിഷണർ നടപടി സ്വീകരിക്കുമെന്ന് കളക്ടർ എ. അലക്‌സാണ്ടർ വ്യക്തമാക്കി.
മറ്റ് പ്രധാന ചുമതലകൾ
1. ചികിത്സാ കേന്ദ്രങ്ങളിലെ കിടക്കകൾ, ഐ.സി.യു, വെന്റിലേറ്റർ എന്നിവയുടെ ലഭ്യത സംബന്ധിച്ച നിരീക്ഷണം
2. കൊവിഡ് ചികിത്സാ കേന്ദ്രങ്ങളിൽ പ്രവേശനം ആവശ്യമായ രോഗികൾക്ക് വേണ്ട ക്രമീകരണം ഏർപ്പെടുത്തൽ
3. ഒരു കേന്ദ്രത്തിൽ നിന്ന് മറ്റൊന്നിലേക്ക് രോഗികളെ മാറ്റേണ്ടിവരുന്ന സാഹചര്യത്തിൽ നടപടികളുടെ ഏകോപനം
4. രോഗികളെ മാറ്റുന്നതിനുള്ള ആംബുലൻസുകളുടെയും മറ്റു വാഹനങ്ങളുടെയും ഏകോപനം
5. പൊതുജനങ്ങൾക്ക് ടെലിമെഡിസിൻ, ദിശ സേവനങ്ങൾ ലഭ്യമാക്കാൽ
6. പൊതു - സ്വകാര്യ ആരോഗ്യകേന്ദ്രങ്ങളിലെ നോഡൽ ഓഫീസർമാരുമായി ബന്ധപ്പെടുന്നതിന് സഹായം ലഭ്യമാക്കൽ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |