ആലപ്പുഴ : കഴിഞ്ഞ രണ്ടു ദിവസമായി താപനില കുത്തനെ ഉയർന്നതോടെ നാടാകെ വെന്തുരുകുന്നു. അടുത്ത ദിവസവും ജില്ലയിൽ താപനില 37ഡിഗ്രിക്ക് മുകളിലായിരിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പു നൽകിയിട്ടുണ്ട്. പകൽ സമയത്ത് പുറത്തിറങ്ങുന്നവർ വിയർപ്പിൽ കുളിക്കുകയാണ്. ശീതള പാനീയങ്ങൾ വിൽക്കുന്ന കടകളിലും തിരക്കേറി. പ്രായമായവർ പകൽയാത്ര ഒഴിവാക്കണമെന്നാണ് ഡോക്ടർമാർ നൽകുന്ന നിർദ്ദേശം
മനുഷ്യർക്ക് മാത്രമല്ല വളർത്തു മൃഗങ്ങൾ, പക്ഷികൾ തുടങ്ങിയവയ്കും കടുത്ത ചൂട് ഭീഷണിയാണ്.
വേനൽമഴ പെയ്തില്ലെങ്കിൽ സൂര്യാഘാതം ഉൾപ്പെടെ ഉണ്ടാകാനുള്ള സാദ്ധ്യത കണക്കിലെടുത്ത് അധികൃതർ ജാഗ്രാതാ നിർദ്ദേശം നൽകി. സാധാരണ ദിവസങ്ങളിൽ ജില്ലയിലെ ശരാശരി താപനിലയായ 33.5 ഡിഗ്രിയേക്കാൾ രണ്ട് ഡിഗ്രിയുടെ വർദ്ധനവാണ് കഴിഞ്ഞ രണ്ട് ദിവസമായി അനുഭവപ്പെട്ടത്. വരും ദിവസങ്ങളിൽ മൂന്ന് ഡിഗ്രിയോളം താപനില ഉയരുമെന്നാണ് സൂചന. ഞായറാഴ്ച 35.1 ഡിഗ്രിയായിരുന്നു താപനില. ഫെബ്രുവരിയിൽ 37 ഡിഗ്രിവരെ താപനില എത്തിയിരുന്നെങ്കിലും പിന്നീടുള്ള ദിവസങ്ങളിൽ ചൂട് കുറഞ്ഞ ശേഷമാണ് ഇപ്പോൾ വീണ്ടും കുത്തനെ ഉയർന്നത്.
ഇന്നലത്തെ താപനില :
ജാഗ്രത നിർദ്ദേശങ്ങൾ
1. നിർജലീകരണം തടയാൻ കുടിവെള്ളം കരുതുക
2. ദാഹമില്ലെങ്കിലും പരമാവധി ശുദ്ധജലം കുടിക്കുക
3. മദ്യം, കാപ്പി, ചായ എന്നീ പാനീയങ്ങൾ ഒഴിവാക്കുക
4. അയഞ്ഞ ലൈറ്റ് കളർ,പരുത്തി വസ്ത്രങ്ങൾ ധരിക്കുക
5. അങ്കണവാടി വിദ്യാർത്ഥികൾക്ക് ചൂട് ഏൽക്കാതെ കരുതണം
6. തൊഴിൽസമയം പുനഃക്രമീകരിച്ചത് തൊഴിൽ ദാതാക്കൾ പാലിക്കണം
7. പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക
8. പുറത്തിറങ്ങുമ്പോൾ പാദരക്ഷകൾ ധരിക്കണം
" വിയർപ്പിലൂടെ ശരീരത്തിൽ നിന്ന് നഷ്ടപ്പെടുന്ന ലവണാംശം നിലനിർത്താൻ ആവശ്യമായ പഴം, പച്ചക്കറി വിഭവങ്ങൾ, നാരങ്ങാ വെള്ളം, കരിക്കിൻവെള്ളം എന്നിവ ഉപയോഗിക്കണം. കുറഞ്ഞത് അഞ്ച് ലിറ്ററിൽ കൂടുതൽ വെള്ളം ദിവസവും കുടിക്കണം.
- ഡോ. ബി. പത്മകുമാർ, പ്രൊഫസർ മെഡിസിൻ വിഭാഗം
മെഡിക്കൽ കോളേജ് ആശുപത്രി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |