അമ്പലപ്പുഴ: അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ ചരിത്ര പ്രസിദ്ധമായ നാടകശാല സദ്യ ഇന്ന് ഉച്ചക്ക് 12ന് നടക്കും. കഴിഞ്ഞ രണ്ട് വർഷങ്ങളിൽ കൊവിഡ് വ്യാപനം മൂലം ആചാരപരമായ ചടങ്ങുകൾ മാത്രമായിരുന്നു നടന്നത്. ഇത്തവണ നിയന്ത്രണങ്ങളൊന്നും ഇല്ലാത്തതിനാൽ നാടകശാല സദ്യയിൽ പങ്കെടുക്കാനും ദർശിക്കാനും നിരവധി ഭക്തജനങ്ങൾ എത്തിച്ചേരും.നാലുകൂട്ടം പ്രഥമൻ, നാലുകൂട്ടം ഉപ്പേരി, അവിയൽ, തോരൻ, പച്ചടി, കൂട്ടുകറി, പരിപ്പ്, സാമ്പാർ, കാളൻ, പാല്, പഞ്ചസാര, കൽക്കണ്ടം തുടങ്ങിയ വിഭവങ്ങളടങ്ങിയതാണ് സദ്യ വട്ടം. നാടകശാലയിൽ വരിവരിയായിട്ട തൂശനിലകളിൽ ഉച്ചയ്ക്ക് 12 ഓടെ സദ്യ വിളമ്പും. സദ്യയുണ്ട ഭക്തർ എച്ചിലിലയുമായി വഞ്ചിപ്പാട്ടും പാടി പുത്തൻകുളത്തിന്റെ കരയിലേക്ക് താളം ചവിട്ടി നീങ്ങും. തിരികെയെത്തുന്ന ഭക്തരെ പൊലീസധികാരികൾ ക്ഷേത്രസന്നിധിയിൽ പണക്കിഴിയും പഴക്കുലയും നല്കി ആചാരപരമായി സ്വീകരിക്കും. ക്ഷേത്രക്കുളത്തിൽ മുങ്ങി ദർശനം നടത്തുന്നതോടെ ചടങ്ങുകൾ പൂർത്തിയാകും.
നാടകശാല സദ്യയ്ക്ക് പിന്നിലെ ഐതിഹ്യം
ഭക്തോത്തമനായ വില്വമംഗലത്ത് സ്വാമിയാർ ഒരിക്കൽ ക്ഷേത്രദർശനത്തിനായി നാലമ്പലത്തിൽ പ്രവേശിച്ചപ്പോൾ അവിടെ ഭഗവാനെ കണ്ടില്ല. പരിഭ്രാന്തനായ സ്വാമിയാർ ഭഗവാനെത്തേടി നാലുപാടും പാഞ്ഞു. ഈ സമയം ക്ഷേത്രജീവനക്കാർക്കുള്ള സദ്യ നടക്കുകയായിരുന്നു നാടകശാലയിൽ. ഭഗവാൻ ബാലന്റെ വേഷത്തിൽ സദ്യയ്ക്ക് നെയ്യ് വിളമ്പുന്നതാണ് സ്വാമിയാർ കണ്ടത്. 'കണ്ണാ' എന്നുവിളിച്ച് സ്വാമിയാർ ഓടിയടുത്തെങ്കിലും ഭഗവാൻ ഓടിമറഞ്ഞു. കഥയറിഞ്ഞവരെല്ലാം സദ്യ ഉപേക്ഷിച്ച് സ്വാമിയാർക്കൊപ്പം കണ്ണനെത്തേടി പിന്നാലെ പാഞ്ഞു. ഇതിന്റെ സ്മരണ നിലനിർത്തുന്നതാണ് നാടകശാല സദ്യ. നാടകശാല സദ്യ നടക്കുമ്പോൾ ഭഗവാൻ മണിക്കിണറിനു മുകളിൽ വന്നിരുന്ന് ഇത് കാണുമെന്നാണ് വിശ്വാസം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |