അമ്പലപ്പുഴ: അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ചരിത്ര പ്രസിദ്ധമായ നാടകശാല സദ്യ ആചാരപൂർവം ഭക്തിയോടെ ക്ഷേത്രോപദേശക സമിതിയുടെ നേതൃത്വത്തിൽ നാടകശാലയിൽ നടന്നു.
ഇന്നലെ ഉച്ചയ്ക്ക് 12.30 ന് രാജപ്രതിനിധി തെക്കേടത്ത് നാരായണ ഭട്ടതിരിപ്പാട് ഭദ്രദീപ പ്രകാശനം നടത്തി.
400 പേർക്കു മാത്രം പ്രവേശനമുള്ള സദ്യയ്ക്ക് രാവിലെ 7 മുതൽ നിരവധി ഭക്തജനങ്ങൾ ക്യൂ നിൽക്കുന്നുണ്ടായിരുന്നു. കൂടാതെ ജില്ലയുടെ നാനാഭാഗത്തു നിന്നും നൂറുകണക്കിന് ഭക്തർ സദ്യ വീക്ഷിക്കുവാൻ ക്ഷേത്രാങ്കണത്തിൽ തടിച്ചുകൂടിയിരുന്നു. തിരുവിതാംകൂർ ദേവസ്വം പ്രസിഡൻ്റ് അനന്തഗോപൻ സദ്യ വിളമ്പി ഉദ്ഘാടനം നിർവഹിച്ചു. 5 തരം പായസം ഉൾപ്പടെ 43 ഇനം വിഭവങ്ങളാണ് തൂശനിലയിൽ വിളമ്പിയത്. ഊണ് തുടരുന്നതിനിടെ ചോറ് പരസ്പരം വാരി എറിഞ്ഞ് ഭക്തർ വഞ്ചിപ്പാട്ടിന്റെ അകമ്പടിയോടെ പുത്തൻകുളത്തിൽ പോയി തിരികെ വന്നു. ദേവസ്വം അധികൃതരും അമ്പലപ്പുഴ പൊലീസും വഞ്ചിപ്പാട്ടു സംഘത്തെ പഴക്കുലയും പണക്കിഴിയും നൽകി സ്വീകരിച്ചു.
നാടകശാല സദ്യയ്ക്ക് പിന്നിൽ
നാടകശാല സദ്യയ്ക്ക് പിന്നിലെ ഐതിഹ്യമിങ്ങനെ. വില്വമംഗലത്ത് സ്വാമിയാർ ഒരിക്കൽ ക്ഷേത്രദർശനത്തിനായി നാലമ്പലത്തിൽ പ്രവേശിച്ചപ്പോൾ അവിടെ ഭഗവാനെ കണ്ടില്ല. പരിഭ്രാന്തനായ സ്വാമിയാർ ഭഗവാനെത്തേടി നാലുപാടും പാഞ്ഞു. ഈ സമയം ക്ഷേത്രജീവനക്കാർക്കുള്ള സദ്യ നടക്കുകയായിരുന്നു നാടകശാലയിൽ. ഭഗവാൻ ബാലന്റെ വേഷത്തിൽ സദ്യയ്ക്ക് നെയ്യ് വിളമ്പുന്നതാണ് അവിടെയെത്തിയ സ്വാമിയാർ കണ്ടത്. 'കണ്ണാ' എന്നുവിളിച്ച് സ്വാമിയാർ ഓടിയടുത്തെങ്കിലും ഭഗവാൻ ഓടിമറഞ്ഞു. കഥയറിഞ്ഞവരെല്ലാം സദ്യ ഉപേക്ഷിച്ച് സ്വാമിയാർക്കൊപ്പം കണ്ണനെത്തേടി പിന്നാലെ പാഞ്ഞു. ഇതിന്റെ സ്മരണ നിലനിർത്തുന്നതാണ് നാടകശാല സദ്യ. നാടകശാല സദ്യ നടക്കുമ്പോൾ ഭഗവാൻ മണിക്കിണറിനു മുകളിൽ വന്നിരുന്ന് സദ്യ കാണുമെന്നാണ് വിശ്വാസം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |