ആലപ്പുഴ: കുട്ടനാട്- അപ്പർ കുട്ടനാട് മേഖലയിൽ ചുട്ടുപൊള്ളുന്ന വേനലിലും മില്ലുടമകൾ ഈർപ്പത്തിന്റെ പേരിൽ 100കിലോയ്ക്ക് രണ്ട് മുതൽ മൂന്ന് കിലോവരെ കിഴിവിലാണ് സംഭരണം നടത്തുന്നതെന്ന് കർഷകർ. സംഭരണത്തെ ബാധിക്കുമെന്നതിനാൽ എതിർപ്പ് പ്രകടിപ്പിക്കാനും വയ്യാത്ത അവസ്ഥയിലാണ് കർഷകർ. മഴയെത്തിയാൽ സംഭരണം അവതാളത്തിലാകുമെന്നതാണ് ഇവരെ ധർമസങ്കടത്തിലാക്കുന്നത്.
ചൂട് കൂടിയതോടെ കൊയ്‌തെടുത്ത നെല്ലിന് ഉണക്ക് കൂടി തൂക്കം കുറയുമെന്ന ആശങ്കയുമുണ്ട് കർഷകർക്ക്. നെല്ലിന്റെ തൂക്കം കൂടി കുറഞ്ഞാൽ ആകെ കഷ്ടത്തിലാകും. സാധാരണ ഗതിയിൽ അഞ്ചുകിലോവരെ കുറയാറുണ്ട്. ഇതിനിടയിൽ വേനൽ മഴ കൂടിയെത്തിയാൽ കൊയ്ത്തും സംഭരണവും പ്രതിസന്ധിയിലാകും. നിലവിൽ കൊയ്ത്തു കഴിഞ്ഞ ഇടങ്ങളിൽ സംഭരണം വേഗത്തിലാണ് നടക്കുന്നത് കഴിഞ്ഞ ദിവസം വരെ 11074.115ടൺ നെല്ലാണ് പാഡിവിസാഗം സംഭരിച്ചത്. സംഭരിച്ച നെല്ലിന്റെ വില വിതരണം ചെയ്യുന്ന നടപടികൾ പൂർത്തീകരിച്ചു. ജില്ലയിൽ സംഭരിക്കാൻ ലക്ഷ്യമിട്ടിരിക്കുന്നത് ,20,000മെട്രിക് ടൺ നെല്ലാണ്. ഇതുവരെ പത്ത് ശതമാനം സംഭരിച്ചു കഴിഞ്ഞു.
അതേസമയം കുട്ടനാട്- അപ്പർ കുട്ടനാട് മേഖലയിൽ പുഞ്ചകൃഷി വിളവെടുപ്പ് സജീവമായി മുന്നേറുകയാണ്.
വേനൽമഴയെ അതിജീവിക്കാൻ കൊയ്ത്തു സമയബന്ധിതമായി പൂർത്തീകരിക്കാൻ കൃഷിവകുപ്പ് സജീവമായി രംഗത്തുണ്ട്. 30,000 ഹെക്ടറിൽ കുട്ടനാട്ടിൽ ഇക്കുറി 648പാടശേഖരങ്ങളിലെ 27,493ഹെക്ടർ സ്ഥലത്താണ് പുഞ്ചകൃഷി ഇറക്കിയത്. ഇതിൽ 35പാടശേഖരത്തിലെ 2000 ഹെക്ടർ കൃഷിഭൂമിയിൽ വിളവെടുപ്പ് പൂർത്തീകരിച്ചു. ജൂൺ ആദ്യവാരത്തിന് മുമ്പ് വിളവെടുപ്പ് പൂർത്തീകരിക്കാനാണ് ലക്ഷ്യമിട്ടിട്ടുള്ളത്. വേനൽമഴയാണ് കർഷകരെ അലട്ടുന്ന പ്രധാന പ്രശ്‌നം. ആവശ്യമായ കൊയ്ത്ത് യന്ത്രങ്ങൾ എത്തിച്ചു.
ഏപ്രിൽ,മേയ് മാസത്തോടെ കുട്ടനാട്, അപ്പർകുട്ടനാട്, കരിനിലം, ഓണാട്ടുകര എന്നിവിടങ്ങളിലെ പാടശേഖരങ്ങളിൽ വിളവെടുപ്പ് വ്യാപകമാകും. നിലവിൽ 310 യന്ത്രങ്ങളാണ് എത്തിച്ചിട്ടുള്ളത്. കൂടുതൽ യന്ത്രങ്ങൾ തമിഴ്‌നാട്, കർണാടക, ആന്ധ്ര എന്നീ സംസ്ഥാനങ്ങളിൽ നിന്ന് എത്തിക്കുന്നതിനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്.
കൊയ്ത്ത് യന്ത്രങ്ങൾ
നിലവിലെത്തിയത്................... 310
വിളവ് ഇറക്കിയത് (ഹെക്ടറിൽ)
ആകെ............................................27,493
പാടശേഖരം...................................698
കൊയ്ത്ത് പൂർത്തികരിച്ചത്............2000
പൂർത്തീകരിച്ച പാടശേഖരങ്ങൾ.....35
നെല്ല് സംഭരണം
സംഭരിച്ചത്: 11074.115ടൺ
ലക്ഷ്യമിടുന്നത്: 1,20,000മെട്രിക് ടൺ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |