ഹെറിറ്റേജ് കമ്മിറ്റിയുടെ ഇടപെടൽ മൊബിലിറ്റി ഹബ് നിർമ്മാണം പ്രതിസന്ധിയിലാക്കും
ആലപ്പുഴ: നഗരത്തിന്റെ സ്വപ്ന പദ്ധതിയായ മൊബിലിറ്റി ഹബ്ബിനെ പ്രതിസന്ധിയിലാക്കി സംസ്ഥാന ആർട്ട് ആൻഡ് ഹെറിറ്റേജ് കമ്മിറ്റിയുടെ ഇടപെടൽ. ഹബ്ബിന് മംഗലാപുരം ഓട് കൊണ്ട് മേൽക്കൂര കെട്ടണമെന്നാണ് ഹെറിറ്റേജ് കമ്മിറ്റിയുടെ നിർദ്ദേശം. എന്നാൽ ചുണ്ടൻ വള്ളത്തിന്റെ മാതൃകയിൽ പണിയാനുദ്ദേശിക്കുന്ന കെട്ടിടത്തിന് ഓടിടുന്നത് പ്രായോഗികമല്ലെന്ന് നിർമ്മാണ ചുമതലയുള്ള ഇൻകെൽ അധികൃതർ മറുപടി നൽകി. വിഷയത്തിൽ കിഫ്ബിയുമായി വരുംദിവസങ്ങളിൽ ചർച്ച നടത്തും. കനാലിന് സമീപമാണ് ബസ് സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത്. ഇത് ഹെറിറ്റേജ് സോൺ 7ൽ വരുന്ന പ്രദേശമാണ്. ഇവിടെ വരുന്ന നിർമ്മിതികളുടെ സ്കെച്ചിന് നഗരസഭയിൽ നിന്ന് അനുമതി ലഭിക്കണമെങ്കിൽ, ആദ്യം കനാൽ ഹെറിറ്റേജ് കമ്മിറ്റിയുടെ അനുകൂല റിപ്പോർട്ട് ലഭിക്കേണ്ടതുണ്ട്. ഓട് വിഷയത്തിൽ തട്ടി ഹബ്ബ് നിർമ്മാണം അവതാളത്തിലായാൽ ആലപ്പുഴക്കാരുടെ കാത്തിരിപ്പ് വീണ്ടും നീളും.
ഹബ്ബ് നിർമ്മാണത്തിന് മുന്നോടിയായുള്ള പൈലിംഗ് പരിശോധനകൾ വിജയകരമായി പൂർത്തിയാക്കിയിരുന്നു. നിലവിൽ ആലപ്പുഴ ബസ് സ്റ്റേഷനിൽ പ്രവർത്തിക്കുന്ന കെ.എസ്.ആർ.ടി.സി ഗാരേജ് വളവനാട്ടേക്ക് മാറ്റേണ്ടതുണ്ട്. വളവനാട്ടെ ഗാരേജ് മേയ് ആദ്യ വാരത്തേടെ പ്രവർത്തന സജ്ജമാകുമെന്നാണ് കരുതുന്നത്. ഗാരേജ് മാറ്റിയാലും നിർമ്മാണം തുടങ്ങണമെങ്കിൽ ഹെറിറ്റേജ് കമ്മിറ്റിയുടെയും നഗരസഭയുടെയും അനുമതി ലഭിക്കണം.
493.06 കോടിയുടെ പദ്ധതി
പദ്ധതി ഉദ്ഘാടനം ചെയ്തിട്ട് ഒരു വർഷം പിന്നിട്ടു
ലക്ഷ്യം നഗരത്തിലെ ഗതാഗതസൗകര്യങ്ങളെ ഏകോപിപ്പിക്കുക
കിഫ്ബിയുടെ സഹായത്തോടെ ഇൻകെലിനാണ് നിർമ്മാണ ചുമതല
കെ.എസ്.ആർ.ടി.സി - ജലഗതാഗതം - ഇറിഗേഷൻ യാർഡ് എന്നിവയെ ഏകോപിപ്പിക്കും
ആദ്യ ഘട്ടം കെ.എസ്.ആർ.ടി.സി കെട്ടിട നവീകരണം
രണ്ടാംഘട്ടം ജലഗതാഗത മേഖല നവീകരണം
ചുണ്ടൻ വള്ളത്തിന്റെ മാതൃകയിലാണ് കെ.എസ്.ആർ.ടി.സി സ്റ്റേഷനിലെ ഹബ് കെട്ടിടം പണിയുക. ഇതിന് മംഗലാപുരം ഓട് സ്ഥാപിക്കണമെന്ന നിർദ്ദേശം നടപ്പിലാക്കാൻ പ്രയാസമാണ്. വിഷയം ഉടൻ ചർച്ച ചെയ്ത് പരിഹരിക്കും. കാലതാമസമില്ലാതെ നിർമ്മാണം തുടങ്ങുകയാണ് ലക്ഷ്യം
- ജേക്കബ്, പ്രോജക്ട് മാനേജർ, ഇൻകെൽ ലിമിറ്റഡ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |