ആലപ്പുഴ: ദേശീയ പവർ ലിഫ്റ്റിംഗ് മത്സരങ്ങൾക്ക് ജന്മനാട് വേദിയാകുമ്പോൾ, ചാമ്പ്യൻ പട്ടത്തിൽ കുറഞ്ഞതൊന്നും ശരത്കുമാർ സ്വപ്നം കാണുന്നില്ല.
സീനിയർ 120 കിലോ എം1 വിഭാഗത്തിലാണ് തത്തംപള്ളി കൈതവളപ്പിൽ അശ്വതിയിൽ ശരത് ഇന്ന് മത്സരിക്കുന്നത്. ദേശീയ അന്തർദേശീയ മത്സരങ്ങളിലെ സ്ഥിരം സാന്നിദ്ധ്യമാണ് ആന്റി ടെററിസ്റ്റ് ഡിപ്പാർട്ട്മെന്റ് സബ് ഇൻസ്പെക്ടർ കൂടിയായി ശരത് കുമാർ. പവർ ലിഫ്റ്റിംഗ് ഇന്ത്യൻ ടീമംഗമാണ്. ആലപ്പുഴ സ്വാമി ജിമ്മിൽ 14ാം വയസിലാണ് പരിശീലനമാരംഭിച്ചത്. ദിവസേന അഞ്ച് മണിക്കൂറിലധികം ജിമ്മിലെ ട്രെയിനിംഗിനായി നീക്കിവയ്ക്കുന്നതാണ് ശീലം.
കേരള യൂണിവേഴ്സിറ്റി ഇന്റർ കോളേജ് പവർ ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ ആലപ്പുഴ എസ്.ഡി.കോളേജിനെ പ്രതിനിധീകരിച്ചാണ് തുടക്കം. ഓൾ ഇന്ത്യാ ഇന്റർ യൂണിവേഴ്സിറ്റി ചാമ്പ്യൻ, യൂണിയൻ നാഷണൽ ചാമ്പ്യൻ, സീനിയർ ജൂനിയർ തലങ്ങളിൽ സൗത്ത് ഇന്ത്യൻ ചാമ്പ്യൻഷിപ്പിൽ നാല് തവണ റെക്കാഡോടെ സ്വർണം. ഇടക്കാലത്ത് കാൽമുട്ടിന് പരിക്കേറ്റ് എഴുവർഷത്തോളം വിശ്രമത്തിലായിരുന്നു. സംസ്ഥാന ചാമ്പ്യൻഷിപ്പിൽ നാല് റെക്കാഡുമായാണ് മടങ്ങിവന്നത്. 1998 മുതൽ 2006 വരെ തുടർച്ചയായി കേരള പവർലിഫ്റ്റിംഗ് ചാമ്പ്യനായിരുന്നു. 2000ൽ മൂന്ന് സ്വർണം നേടിയാണ് സ്ട്രോങ്ങ് മാൻ ഒഫ് പൊലീസ് ആയത്. 2020ൽ മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ നേടി. ഏഷ്യൻ എക്വിപ്ഡ് പവർലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിലെ മികച്ച പ്രകടനത്തിന് ശേഷമാണ് വിജയം ആവർത്തിക്കാൻ ഇന്ന് വീണ്ടും ജന്മനാട്ടിൽ കളത്തിലിറങ്ങുന്നത്. മഞ്ജുവാണ് ഭാര്യ. മക്കൾ: അശ്വതി, അശ്വിൻ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |