ആലപ്പുഴ:ചെലവിന് ആനുപാതികമായി തേങ്ങയ്ക്ക് ന്യായവില ലഭിക്കാത്തതിനാൽ നാളികേര കർഷകർ കടുത്ത പ്രതിസന്ധിയിൽ. പത്തുമാസം വെള്ളവും വളവും നൽകി പരിപാലിച്ച് വിളവെടുത്താൽ ഒരു തേങ്ങയ്ക്ക് കർഷകന് ലഭിക്കുന്നത് 10മുതൽ 12രൂപ വരെയാണ്. വിലത്തകർച്ചയിൽ കർഷകരെ സഹായിക്കാൻ സർക്കാർ പ്രഖ്യാപിച്ച താങ്ങുവിലയും പച്ചത്തേങ്ങ സംഭരണവും കടലാസിൽ ഒതുങ്ങി. കിലോയ്ക്ക് 32രൂപയാണ് സർക്കാർ താങ്ങുവിലയായി പ്രഖ്യാപിച്ചത്. കർഷകരിൽ നിന്ന് ഒരു കിലോ പച്ചത്തേങ്ങ മൊത്തവ്യാപാരികൾ സംഭരിക്കുന്നത്18 മുതൽ 20 രൂപയ്ക്കാണ്. വേനൽക്കാലത്ത് തേങ്ങയുടെ ജലാംശം കുറവായതിനാൽ ചകിരി നീക്കം ചെയ്ത രണ്ടു തേങ്ങയെങ്കിലും വേണം ഒരു കിലോ തൂക്കം ലഭിക്കാൻ. ഇത് വ്യാപാരികൾക്കും വിനയാകുന്നു. വിലക്കുറവെന്നു കരുതി വിൽക്കാതെ മാറ്റി വെച്ചാൽ കടുത്തചൂടിൽ തേങ്ങയിലെ ജലാംശം കുറഞ്ഞ് വീണ്ടും തൂക്കം കുറയാൻ ഇടയാകുമെന്നതിനാൽ നഷ്ടം സഹിച്ചും കർഷകർ കിട്ടുന്ന വിലക്ക് വിൽക്കുകയാണ്. വെളിച്ചെണ്ണ വില 200ൽ എത്തിയിട്ടും നാളികേരത്തിന്റെ വിലയിൽ വർദ്ധനവ് ഇല്ലാത്തത് പ്രതിസന്ധി സൃഷ്ടിക്കുന്നു.
കിട്ടാനില്ല തൊഴിലാളികളെ
തെങ്ങുകയറ്റം, ചകിരി മാറ്റി പൊതിച്ചെടുക്കാൻ, പറമ്പിൽ പണിയെടുക്കാൻ എന്നീവിഭാഗങ്ങളിലെ തൊഴിലാളികളുടെ ലഭ്യതകുറവ് അന്യസംസ്ഥാന തൊഴിലാളികളെയാണ് കർഷകർ ആശ്രയിക്കേണ്ടി വരുന്നു. പറമ്പിൽ പണിയെടുക്കുന്ന തൊഴിലാളിക്ക് ഉച്ചക്ക് രണ്ടുമണിവരെ ഭക്ഷണം ഇല്ലാതെ ജോലി ചെയ്യുന്നതിന് ആയിരം രൂപ വേതനം നൽകണം. തെങ്ങു കയറ്റ തൊഴിലാളികൾക്ക് തെങ്ങോ ഒന്നിന് 100രൂപ കൊടുക്കണം. കുറഞ്ഞത് പത്തിലധികം തേങ്ങ കിട്ടിയാലേ തെങ്ങു കയറ്റ കൂലിപോലും കൊടുക്കാനാകൂ. ഇത് പലപ്പോഴും കർഷകരെ വിളവെടുപ്പിൽ നിന്ന് പിന്നിലേക്കടിക്കുന്നു. ചകിരി മാറ്റി പൊതിച്ചെടുക്കുമ്പോഴേക്കും നല്ലൊരു തുക ചെലവാകും. ഇതിന് പുറമേ ചാണകം, സംമിശ്ര വളം, എല്ലുപൊടി, വേപ്പിൻ പിണ്ണാക്ക് എന്നിവയുടെ വിലയും കൂടിയതോടെ കർഷകർക്ക് കനത്ത സാമ്പത്തിക ബുദ്ധിമുട്ടിലാക്കുന്നു.
ഒരു തേങ്ങയ്ക്ക് 10 രൂപ
വിപണിയിൽ 20 മുതൽ 25 രൂപയ്ക്ക് മുകളിൽ വിൽക്കുമ്പോഴും കർഷകന് മൊത്തവ്യാപാരികൾ നൽകുന്നത് ഒരു തേങ്ങയ്ക്ക് 12 രൂപ മാത്രം. ഇളനീരായി വിൽപ്പന നടത്തിയാൽ 30 രൂപ ലഭിക്കുമെങ്കിലും ഉയരം കൂടിയ തെങ്ങുകളിൽ നിന്ന് ഇളനീർ ശേഖരിക്കാൻ വ്യാപാരികളും തയ്യാറല്ല. വിലത്തകർച്ചയിൽ കർഷകരെ സഹായിക്കാൻ തേങ്ങയ്ക്ക് താങ്ങുവില പ്രഖ്യാപിച്ച് സംഭരിക്കുമെന്ന് പ്രഖ്യാപിച്ചു. സഹകരണസംഘങ്ങൾ വഴി സംഭരിക്കുന്ന നാളികേരത്തിന്റെ വിലയും സംഭരിക്കുന്ന നാളികേരം ആർക്ക് വിറ്റഴിക്കണമെന്ന നിർദ്ദേശവും ഇല്ലാത്തതിനാൽ സഹകരണ സംഘങ്ങൾ പദ്ധതി ഏറ്റെടുക്കാൻ താല്പര്യം കാട്ടിയില്ല. ഇതോടെ താങ്ങുവില പ്രഖ്യാപനത്തിൽ ഒതുങ്ങി.
"സർക്കാർ പ്രഖ്യാപിച്ച താങ്ങുവില പദ്ധതി അവ്യക്തത നിറഞ്ഞതായതിനാൽ സഹകരണ സംഘങ്ങൾ ഏറ്റെടുക്കാത്തത്. കർഷകരെ സഹായിക്കാൻ പദ്ധതിക്ക് വ്യക്തത വരുത്തി നടപ്പാക്കണം. സ്വകാര്യ വ്യക്തികളായ മൊത്തവ്യാപാരികളും ചെറുകിടക്കാരും കർഷകരെ ചൂഷണം ചെയ്യുന്നു.
ബേബി പാറക്കാടൻ, സംസ്ഥാന പ്രസിഡന്റ്, നെല്ല് നാളികേര കർഷക ഫെഡറേഷൻ
നാളികേരം വില (കിലോയ്ക്ക്)
താങ്ങുവില:32രൂപ
മൊത്തവ്യാപാരികൾ സംഭരിക്കുന്നത്: 18മുതൽ 20
നാളികേരം ഒന്നിന്
കർഷകന് ലഭിക്കുന്നത്:10മുതൽ 12രൂപ
മൊത്തവ്യാപാരികൾ വിൽക്കുന്നത്: 17രൂപ
ചെറുകിടവ്യാപാരികൾ: 20മുതൽ 25വരെ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |