SignIn
Kerala Kaumudi Online
Saturday, 27 April 2024 12.24 AM IST

പുഞ്ചകൃഷി വിളവെടുപ്പ് പ്രതിസന്ധിയിൽ

puncha

ആലപ്പുഴ: വേനൽമഴയും കൊയ്ത്ത് യന്ത്രങ്ങളുടെ ക്ഷാമവും കുട്ടനാട്, അപ്പർകുട്ടനാട്, കരിനില പാടശേഖരങ്ങളിൽ പുഞ്ചകൃഷിയുടെ വിളവെടുപ്പ് വീണ്ടും പ്രതിസന്ധിയിലാക്കി. വേനൽമഴയിൽ പെയ്തിറങ്ങിയ വെള്ളം പാടശേഖരങ്ങളിൽ നിന്ന് ഒഴുകിപ്പോകാൻ മാർഗമില്ലാതെ കെട്ടിക്കിടക്കുന്നതും കർഷകർക്ക് കനത്ത തിരിച്ചടിയായി.

മഴവെള്ളം കെട്ടിക്കിടക്കുന്നതിനാൽ കൊയ്ത്ത് യന്ത്രം ഉപയോഗിച്ച് കൊയ്യാൻ കഴിയാത്ത സാഹചര്യമാണുള്ളത്. 27,000ഹെക്ടറിലാണ് കുട്ടനാട്, അപ്പർ കുട്ടനാട്, കരിനില പാടശേഖരങ്ങളിലെ പുഞ്ചകൃഷി ഇറക്കിയത്. ഇതുവരെ 11,500ഓളം ഹെക്ടറിലാണ് വിളവെടുപ്പ് പൂർത്തിയാക്കാനായത്. വിളവെടുക്കാനുള്ള 15,500 ഹെക്ടറിൽ ചമ്പക്കുളം, രാമങ്കരി, അമ്പലപ്പുഴ, ഹരിപ്പാട് ബ്ളോക്കുകളിലായി 137 പാടശേഖരങ്ങളിലെ 5000 ഹെക്ടർ നെൽകൃഷി കൊയ്ത്ത് പ്രായം കഴിഞ്ഞ നെൽച്ചെടികളാണ്. നൂറുമേനി വിളവുള്ള നെൽചെടികൾ ആഴ്ചകളായി നിലംപൊത്തി കിളിർത്ത് തുടങ്ങിയതും കർഷകർക്ക് തിരിച്ചടിയായി. ന്യൂനമർദ്ദത്തെ തുടർന്നുണ്ടായ കനത്ത മഴയിലും കാറ്റിലുമാണ് നെൽച്ചെടികൾ നിലംപൊത്തിയത്. വിളവ് പാകമാകുന്നതിന് കാത്തിരുന്നതോടെ വെള്ളം കെട്ടിനിന്ന് പല പാടങ്ങളിലും യന്ത്രം ഇറക്കാൻ കഴിയാത്ത അവസ്ഥയാണ്. 10 മുതൽ 40 ദിവസം വരെ കൊയ്ത്ത് പ്രായം കഴിഞ്ഞ നെൽച്ചെടികളാണ് നശിച്ചുതുടങ്ങിയത്. കൊയ്യുന്നതിനിടെ നെല്ല് ഉതിർന്ന് പോകുന്നതും നഷ്ടം വർദ്ധിപ്പിക്കുന്നു. വേനൽക്കാലത്ത് ഒന്നര മണിക്കൂർ കൊണ്ട് ഒരേക്കർ കൊയ്തിരുന്നിടത്ത് ഇപ്പോൾ മൂന്ന് മണിക്കൂറാണ് വേണ്ടിവരുന്നത്.മണിക്കൂറിന് 2000 രൂപയാണ് യന്ത്ര വാടക. 3000രൂപക്ക് വിളവ് കൊയ്ത്തു പൂർത്തികരിക്കേണ്ട സ്ഥാനത്ത് 6000 മുതൽ 8000 രൂപ വരെ ചെലവാകുന്നത് കർഷകർക്ക് അധികസാമ്പത്തിക ചെലവിനിടയാക്കും.

കണക്കുകൂട്ടൽ തെറ്റി

കാലാവസ്ഥാ വ്യതിയാനം മൂലം പല ഘട്ടങ്ങളിലായാണ് ഇത്തവണ പുഞ്ചകൃഷിയിറക്കിയത്. ഇതിനനുസരിച്ച് ഘട്ടംഘട്ടമായി വിളവെടുത്താൽ മതിയെന്ന കണക്കുകൂട്ടലിലായിരുന്നു അധികൃതർ. അതിനാൽ കുറച്ച് യന്ത്രങ്ങൾ മാത്രമാണ് ആദ്യം എത്തിച്ചത്. അറുന്നൂറ് കൊയ്ത്ത് യന്ത്രങ്ങൾ വേണ്ടിയിരുന്നിടത്ത് 310 യന്ത്രങ്ങളാണ് എത്തിച്ചത്. കൂടുതൽ പാടശേഖരങ്ങളിൽ കൊയ്ത്ത് ആരംഭിക്കുന്നതോടെ യന്ത്രക്ഷാമം രൂക്ഷമാകും. കൂടുതൽ കൊയ്ത്ത് യന്ത്രങ്ങൾ തമിഴ്‌നാട്ടിൽ നിന്നെത്തുമെന്ന് കൃഷി വകുപ്പും ജില്ലാ ഭരണകൂടവും അറിയിച്ചിരുന്നെങ്കിലും എത്തിക്കാനായില്ല. വേനൽമഴയിലെ വെള്ളക്കെട്ട് കൊയ്ത്ത് സമയം ഇരട്ടിയിലധികമാകുന്നതും വിനയാകുന്നു.

കിഴിവ്

കൃഷിനാശത്തോടൊപ്പം, സംഭരിക്കുന്ന നെല്ലിന് മില്ലുകാർ കൂടുതൽ കിഴിവ് ആവശ്യപ്പെടുന്നതും കർഷകരുടെ നഷ്ടക്കണക്ക് കൂട്ടുന്നു. വേനൽമഴയിൽ നനഞ്ഞ നെല്ല് സംഭരിക്കുന്നതിലാണ് കിഴിവിന്റെ പേരിൽ മില്ലുകാർ മെല്ലെപ്പോക്ക് നയം സ്വീകരിക്കുന്നത്. നെല്ലിലെ ഈർപ്പം,കറവൽ എന്നിവയുടെ പേരിലാണ് മില്ലുകാരുടെ ചൂഷണം . ഒരു ക്വിന്റൽ നെല്ല് സംഭരിക്കുമ്പോൾ 10 മുതൽ 15 കിലോ വരെ കിഴിവ് നൽകണമെന്നാണ് ഇവരുടെ ആവശ്യം. കർഷകർ അംഗീകരിക്കാതായതോടെ വിളവെടുപ്പ് പൂർത്തീകരിച്ച പാടശേഖരങ്ങളിലെ നെല്ല് സംഭരണവും വൈകുകയാണ്.

പുഞ്ചക്കൃഷി ഹെക്ടറിൽ

* കൃഷിയിറക്കിയത് 27,000

* വിളവെടുത്തത്: 11, 500

* വിളവെടുപ്പും പൂർത്തിയാക്കാനുള്ളത്: 15,500

* കൊയ്ത്ത് പ്രായം കഴിഞ്ഞ നെൽച്ചെടികൾ: 5000

* പാടശേഖരങ്ങൾ: 137

# കൊയ്ത്ത് യന്ത്രങ്ങൾ

* ആകെ വേണ്ടത്.........................600

* നിലവിലെത്തിയത്................... 310

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.