തുറവൂർ: രണ്ട് വൃക്കകളും തകരാറിലായ ഗൃഹനാഥൻ ചികിത്സാ സഹായം തേടുന്നു. കോടംതുരുത്ത് പഞ്ചായത്ത് ഒൻപതാം വാർഡ് പട്ടാട്ട് നികർത്തിൽ സുനിൽ കുമാറാണ് (45) ചികിത്സയിൽ കഴിയുന്നത്. ഭാര്യ ലേഖ തന്റെ വൃക്കയിലൊന്ന് നൽകാൻ തയ്യാറാണെങ്കിലും ശസ്ത്രക്രിയയ്ക്ക് പണമില്ല. സുനിൽകുമാറിന്റെ ജീവൻ ഡയാലിസിസിലൂടെയാണ് നിലനിറുത്തുന്നത്. അടിയന്തരമായി വൃക്ക മാറ്റി വയ്ക്കണമെന്നാണ് ഡോക്ടർമാരുടെ നിർദ്ദേശം. പെയിന്ററായ സുനിൽ കുമാറും ചെമ്മീൻ പീലിംഗ് തൊഴിലാളിയായ ഭാര്യയും വിദ്യാർത്ഥികളായ രണ്ട് മക്കളുമടങ്ങുന്ന നിർദ്ധന കുടുംബം ഭാരിച്ച ചികിത്സാ ചെലവിന് പണം കണ്ടെത്താനാകാതെ പകച്ചു നിൽക്കുകയാണ്. എറണാകുളത്തെ സ്വകാര്യാശുപത്രിയിലെ ശസ്ത്രക്രിയയ്ക്ക് ആവശ്യമായ തുക കണ്ടെത്തി സുനിൽ കുമാറിന്റെ ജീവൻ രക്ഷിക്കാൻ ജനപ്രതിനിധികളും നാട്ടുകാരും രംഗത്തെത്തിയിട്ടുണ്ട്. പഞ്ചായത്ത് പ്രസിഡന്റ് ബിനീഷ് ഇല്ലിക്കൽ, പഞ്ചായത്തംഗങ്ങളായ അംബികാ ബാബു, ഷൈലജൻ കാട്ടിത്തറ, എസ്.എൻ.ഡി.പി.യോഗം കോടംതുരുത്ത് 685ാം നമ്പർ ശാഖാ സെക്രട്ടറി കെ.എൻ. പൊന്നപ്പൻ , അനീഷ് കണ്ണാട്ട് എന്നിവർ രക്ഷാധികാരികളായും വാർഡ് അംഗം ബിൻസി രാഘവൻ ചെയർ പേഴ്സണനായും കെ.ആർ.അരവിന്ദാക്ഷൻ കൺവീനറായും ജനകീയ കമ്മിറ്റി രൂപീകരിച്ചു പ്രവർത്തിച്ചു വരികയാണ്. നാളെ ഒറ്റദിവസം കൊണ്ട് ചികിത്സാ നിധി സ്വരൂപിക്കാനാണ് കമ്മിറ്റിയുടെ തീരുമാനം. ഗൂഗിൾ പേ വഴിയും സഹായമെത്തിക്കാം. ഫോൺ: 9447459502.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |