മെഗാ മാസ്സ് കാമ്പയിൻ 29ന്
ആലപ്പുഴ: മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനങ്ങളുടെ ആദ്യഘട്ടം ആലപ്പുഴ നഗരസഭയിൽ പൂർത്തീകരണത്തിലേക്ക് അടുക്കുന്നു. ജലജന്യ രോഗങ്ങൾ അടക്കമുള്ള പകർച്ചവ്യാധികൾ തടയുകയെന്നതും ജല നിർഗ്ഗമന മാർഗ്ഗങ്ങൾ തെളിക്കുക എന്നതുമാണ് 'മഴയെത്തും മുമ്പേ ' കാമ്പയിന്റെ ലക്ഷ്യം. 20 ഓളം നഗരസഭ ശുചീകരണ തൊഴിലാളികളും 40 തൊഴിലുറപ്പ് തൊഴിലാളികളെയും ഉൾപ്പെടുത്തി ഓരോ വാർഡിലും 60 ഓളം തൊഴിലാളികളെ രണ്ടു ദിവസം പൂർണ്ണമായും ഉപയോഗപ്പെടുത്തുന്ന രീതിയിൽ ഏപ്രിൽ 18നാണ് ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമായത്. നാളെ എല്ലാ വാർഡുകളിലെയും ശുചീകരണം പൂർത്തിയാകും. രണ്ട് ദിവസം കൊണ്ട് അഞ്ച് വാർഡുകൾ എന്ന നിരക്കിലായിരുന്നു ശുചീകരണം. 29ന് നഗരം മുഴുവൻ ആയിരത്തിലധികം സന്നദ്ധ പ്രവർത്തകരെ സംഘടിപ്പിച്ച് ശുചീകരിക്കുന്ന മെഗാ മാസ്സ് കാമ്പയിനോടെ ഈ വർഷത്തെ 'മഴയെത്തും മുമ്പേ' പദ്ധതി അവസാനിക്കും.
ചരിത്രമായി തൊഴിൽ ദിനങ്ങൾ
5000നും 6000ത്തിനും ഇടയിൽ തൊഴിൽ ദിനങ്ങളാണ് അയ്യൻകാളി തൊഴിലുറപ്പ് പദ്ധതിയിലൂടെ കണ്ടെത്തിയത്. നഗരസഭയുടെ ചരിത്രത്തിൽ ആദ്യമായാണ് ഇത്രയും തൊഴിൽ ദിനങ്ങൾ ഒരു പദ്ധതിക്കായി മാറ്റി വെയ്ക്കുന്നത്. എട്ട് മണിക്കൂറാണ് ഒരു തൊഴിൽ ദിനം. ഒരേ സമയം നാല് മുതൽ അഞ്ച് വാർഡുകളിൽ വരെ തൊഴിലാളികളെ ഉപയോഗിക്കാൻ സാധിച്ചതോടെയാണ് തൊഴിൽ ദിനങ്ങളിൽ വർദ്ധനവുണ്ടായത്.
കാമ്പയിൻ പേരിലൊതുങ്ങിയെന്ന് പ്രതിപക്ഷം
കൊട്ടിഘോഷിച്ച് നടക്കുന്ന കാമ്പയിൻ കൊണ്ട് നഗരത്തിലെ വെള്ളക്കെട്ടിന് പരിഹാരമാകുന്നില്ലെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. മഴക്കാലത്തിന് മുമ്പേ നടത്തേണ്ടിയിരുന്ന പുല്ല് വെട്ട് ജോലിയാണ് പ്രധാനമായും നടക്കുന്നത്. ഇടത്തോടുകൾ വെട്ടി വെള്ളമൊഴുക്ക് ശക്തിപ്പെടുത്തേണ്ട പ്രവൃത്തിയാണ് അടിയന്തര പ്രാധാന്യത്തോടെ ചെയ്യേണ്ടിയിരുന്നത്. എന്നാൽ 90 ശതമാനം വാർഡുകളിലും ഈ പ്രവൃത്തി ഏറ്റെടുത്ത് നടപ്പാക്കിയിട്ടില്ലെന്ന് നഗരസഭാ പ്രതിപക്ഷ നേതാവ് റീഗോ രാജു ആരോപിച്ചു. പുനർജനി പദ്ധതി പ്രകാരം ഇടത്തോടുകൾ വെട്ടാൻ വാർഡുകൾക്ക് ഒരു ലക്ഷം രൂപയുണ്ട്. ഇത് കൂടാതെ ശുചിത്വമിഷനും നഗരസഭയും ചേർന്ന് 25000 രൂപ വീതം അനുവദിച്ചിരുന്നു. എന്നാൽ കൃത്യ സമയത്ത് യൂട്ടിലിറ്റി സർട്ടിഫിക്കറ്റ് ഹാജരാക്കാത്തതിനാൽ ഈ തുകയിൽ 10,000 രൂപ നഷ്ടപ്പെട്ടതായും പ്രതിപക്ഷം കുറ്റപ്പെടുത്തുന്നു.
അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയിൽ 6000ൽ അധികം തൊഴിൽ ദിനങ്ങൾ കണ്ടെത്താൻ കഴിഞ്ഞത് നഗരസഭയുടെ നേട്ടമാണ്. എല്ലാ വാർഡുകളുടെയും ശുചീകരണം നാളെ പൂർത്തിയാകും. 29നാണ് മാസ്സ് ശുചീകരണം
സൗമ്യാ രാജ്,
നഗരസഭാദ്ധ്യക്ഷ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |