മാവേലിക്കര :12 വർഷങ്ങളായി നാഡീരോഗത്താൽ കഷ്ടത അനുഭവിച്ച തെക്കേക്കര പഞ്ചായത്തിലെ വടക്കേ മങ്കുഴി തണ്ടാശ്ശേരി വീട്ടിൽ സതീശന് ഇനി പത്തനാപുരം ഗാന്ധി ഭവൻ സംരക്ഷണവും ചികിത്സയും നൽകും. സ്പ്രേ പെയിന്റിംഗ് തൊഴിലാളിയായിരുന്ന സതീശന് വിദേശത്ത് വച്ചാണ് രോഗലക്ഷണം കണ്ടു തുടങ്ങിയത്. വിദേശത്തെത്തി അധികകാലം കഴിയും മുമ്പുതന്നെ രോഗത്തിന്റെ പിടിയിലായി. നാട്ടിൽ എത്തി പലവിധ ചികിത്സകൾ നടത്തിയിട്ടും ഫലമുണ്ടായില്ല. ഇതിനിടെ പ്രമേഹവും ബാധിച്ചു. വലത് കണ്ണിന്റെ കാഴ്ച പൂർണ്ണമായും ഇടത് കണ്ണിന്റെ കാഴ്ച എൺപത് ശതമാനവും നഷ്ടമായ സതീശന് പരസഹായം കൂടാതെ കിടക്കയിൽ നിന്നെഴുന്നേൽക്കാനോ പ്രാഥമികാവശ്യങ്ങൾ നിർവ്വഹിക്കുന്നതിനോ കഴിയാത്ത അവസ്ഥയാണ്.
പ്ലസ് ടൂ കഴിഞ്ഞ മകളും പ്ലസ് വണ്ണിന് പഠിക്കുന്ന മകനുമുണ്ട്. ഭാര്യ സുജാതയ്ക്ക് എല്ലുകളുടെ തേയ്‌മാനം കാരണം അധിക സമയം നിൽക്കാനോ നടക്കാനോ പ്രയാസമേറിയ പണികൾ ചെയ്യാനോ കഴിയില്ല. തടത്തിലാൽ ജംഗ്ഷനിൽ ലോട്ടറി കച്ചവടം നടത്തി കിട്ടുന്ന തുച്ഛമായ വരുമാനം കൊണ്ടാണ് കുടുംബം പുലർത്തുന്നത്. ഈ കുടുംബത്തിന്റെ ദുരവസ്ഥ കണ്ടറിഞ്ഞ സാന്ത്വനം പബ്ലിക് ചാരിറ്റബിൾ ട്രസ്റ്റ് പത്തനാപുരം ഗാന്ധിഭവനുമായി ബന്ധപ്പെട്ടാണ് സതീശന് അവിടെ സംരക്ഷണം ഒരുക്കിയത്.
ഗാന്ധിഭവന് വേണ്ടി സാന്ത്വനം പ്രസിഡന്റ് അഡ്വ.കെ.സുരേഷ് കുമാർ, സെക്രട്ടറി രാമചന്ദ്രൻ മുല്ലശ്ശേരി, ട്രഷറർ സുരേഷ് തോട്ടത്തിൽ എന്നിവർ ചേർന്ന് എം.എസ്.അരുൺ കുമാർ എം.എൽ.എയിൽ നിന്ന് സതീശനെ ഏറ്റുവാങ്ങി. തെക്കേക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഡോ.കെ.മോഹൻ കുമാർ, വൈസ് പ്രസിഡന്റ് മിനി ദേവരാജൻ, വാർഡ് മെമ്പർ വി.രാധാകൃഷ്ണൻ, മുൻ മെമ്പർ ബിജി മോഹൻ ദാസ്, സാന്ത്വനം ഭാരവാഹികളായ രവി മാമ്പറ, വി.ഭാസ്ക്കരൻ നായർ, ആർ.ശശിധരക്കുറുപ്പ്, എം.കെ.സോമൻ, വിമലാദേവൻ, ഗോപാലകൃഷ്ണപിള്ള, കുടുംബശ്രീ, അയൽക്കൂട്ടം അംഗങ്ങൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |