ചേർത്തല:താലൂക്ക് ആശുപത്രി അത്യാഹിത വിഭാഗത്തിൽ അക്രമം.പട്ടണക്കാടുണ്ടായ അടിപിടിക്കേസിൽ ചികിത്സതേടിയെത്തിയവരെ ലക്ഷ്യമിട്ടെത്തിയ മൂന്നംസംഘമാണ് ആക്രമണം നടത്തിയത്. അക്രമത്തിൽ വീൽചെയർ അടക്കമുളള ആശുപത്രി ഉപകരണങ്ങൾ നശിപ്പിക്കുകയും ചില്ലുകൾ തല്ലിതകർക്കുകയും ചെയ്തു.ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ ഡോക്ടറെയും ജീവനക്കാരെയും ഭീഷണിപെടുത്തി ഭീകാരാന്തരീക്ഷം സൃഷ്ടിച്ചു. ഞായറാഴ്ച രാത്രി 11.30 ഓടെയായിരുന്നു ആക്രമണം.
ജീവനക്കാരറിയിച്ചതിനെ തുടർന്നാണ് പൊലീസെത്തി അക്രമികളിലൊരാളെ പിടികൂടിയത്.മറ്റു രണ്ടു പേർക്കായി അന്വേഷണം ഊർജ്ജിതമാക്കി.അന്ധകാരനഴി കാട്ടുങ്കൽതയ്യിൽ സിബിൻ (34)ആണ് പിടിയിലായത്.പൊതുമുതൽ നശിപ്പിച്ചതിനും ജീവനക്കാരെ കയ്യേറ്റം ചെയ്തതിനുമടക്കമുള്ള വകുപ്പുകളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്.സംഭവത്തെ തുടർന്ന് അത്യാഹിത വിഭാഗത്തിന്റെ പ്രവർത്തനം തടസപ്പെട്ടു.ഞായറാഴ്ച ഉച്ചക്കും വൈകിട്ടുമായുണ്ടായ അടിപിടിയിൽ പരിക്കേറ്റ് ചികിത്സതേടിയെത്തിയ പട്ടണക്കാട് അന്ധകാരനഴി സ്വദേശികളായ ജീൻ ആന്റണി (38),ജസ്റ്റിൻതോമസ്(49)എന്നിവരെ തേടിയാണ് സംഘമെത്തിയത്.
ഇതിനിടെ ഇന്നലെ ആശുപത്രിവളപ്പിൽ പി.ആർ.ഒ രാജീവ് മുരളിക്കുനേരെയും അക്രമമുണ്ടായി.ഏതാനും പേർ ഭീഷണിപെടുത്തി കൈകൾ പിടിച്ചു തിരിക്കുകയായിരുന്നു.ജീവനക്കാരും ഡോക്ടർമാരുമെത്തിയപ്പോഴാണ് സംഘം പിൻവലിഞ്ഞത്.ആശുപത്രിയിലെ പൊലീസ് എയ്ഡ് പോസ്റ്റ് പ്രവർത്തിക്കാത്തതാണ് അക്രമത്തിന് കാരണമെന്ന ആരോപണം ഉയർന്നിട്ടുണ്ട്.
ജീവക്കാർക്ക് നിർഭയമായി ജോലിചെയ്യാനുള്ള സാഹചര്യം സൃഷ്ടിക്കണം:സ്റ്റാഫ് കൗൺസിൽ
ആശുപത്രിയിൽ തുടർച്ചയായുണ്ടാകുന്ന ആക്രമണങ്ങളും ആശുപത്രിയുടെ സുഗമമായ പ്രവർത്തനത്തിനു തടസമാകുന്നതായും ജീവക്കാർക്കു നിർഭയമായി ജോലിചെയ്യാനുള്ള സാഹചര്യം ഇല്ലാതായതായും സ്റ്റാഫ് കൗൺസിൽ ആരോപിച്ചു.അത്യാഹിത വിഭാഗത്തിലുണ്ടായ അക്രമത്തിലും വനിതാ ഡോക്ടറടക്കമുള്ള ജീവനക്കാരെ ഭീഷണിപെടുത്തിയതിലും പ്രതിഷേധിച്ച് ജീവനക്കാർ ധർണ നടത്തി. ധർണ ആശുപത്രി സൂപ്രണ്ട് ഡോ.എൻ.അനിൽകുമാർ ഉദ്ഘാടനം ചെയ്തു. ആർ.എം.ഒ ഡോ.എം. പ്രവീൺ, ഡോ.പി.കെ.ബീന,ഡോ.എൻ.ടി.രാജ്‌മോഹൻ,നഴ്‌സിംഗ് സൂപ്രണ്ട് പി.ഷൈല,സ്റ്റാഫ് സെക്രട്ടറി ജി.ബാബു,അജയൻ, അഞ്ജു ജോസഫ് എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |