ചേർത്തല : രാമായണ ശീലുകൾക്ക് രാഗഭാവം പകർന്ന് കൃഷ്ണവേണി ഇന്ന് മുതൽ തന്റെ യുട്യൂബ് ചാനലിലെത്തും. വിവിധ കാണ്ഡങ്ങളിലെ 40 മുതൽ 50 വരെ വരികൾ തിരഞ്ഞെടുത്ത് ആറ് മുതൽ 20വരെ മിനിട്ടിലാണ് അവതരണം. 'രാമായണമാല 2022' എന്നപേരിൽ 'പൈതൃകം' യുട്യൂബ് ചാനലിൽ രാവിലെ ആറു മുതലാണ് വ്യത്യസ്തമായ ഈ പരിപാടി.
ടെമ്പിൾ ആർക്കിടെക്ട് ചേർത്തല തിരുവിഴ പെരിയമനയിൽ മധു എൻ.പോറ്റിയുടെ മകളായ കൃഷ്ണവേണി ഭൂപാളം,മുഖാരി,അഠാണ,മദ്ധ്യമാവതി,ദേശ്, ഭൈരവി,കേദാരഗൗള,കാംബോജി,സാമന്തമ ലഹരി,തോടി,കാനഡ തുടങ്ങിയ രാഗങ്ങളിലാണ് രാമായണമാല ചിട്ടപ്പെടുത്തിയത്. രാമായണത്തിന്റെ പ്രസക്ത ഭാഗങ്ങൾ തിരഞ്ഞെടുത്ത് കഥയുടെ ഒഴുക്കിന് ഭംഗം വരാതെ കഥകളിയിലും കർണാടക സംഗീതത്തിലും ഉപയോഗിക്കുന്ന പ്രമുഖ രാഗങ്ങളിൽ ശ്രുതി ചേർക്കുകയായിരുന്നു.
നാലാം വയസിൽ കർണാടക സംഗീത പഠനം ആരംഭിച്ച കൃഷ്ണവേണി ആറുവർഷമായി കഥകളി സംഗീതവും അഭ്യസിക്കുന്നുണ്ട്. ഇതുവരെ ഒരു മത്സരത്തിൽ പോലും പങ്കെടുത്തിട്ടില്ലെന്നതാണ് വ്യത്യസ്തയാക്കുന്നത്. മാരാരിക്കുളം വാണി സംഗീത വിദ്യാലയത്തിലെ രശ്മി ജീവനാണ് കർണാടക സംഗീതത്തിലെ ഗുരു. കഥകളി സംഗീത കുലപതി പത്തിയൂർ ശങ്കരൻകുട്ടിയുടെ കീഴിലാണ് കഥകളി പഠനം.ശ്രീജയാണ് മാതാവ്. നാലാം ക്ലാസ് വിദ്യാർത്ഥിനി കൃഷ്ണേന്ദു സഹോദരിയാണ്. കഴിഞ്ഞ വർഷവും കൃഷ്ണവേണി ഒരു മാസക്കാലം ചാനലിലൂടെ രാമയണം അവതരിപ്പിച്ചിരുന്നു. മന്ത്രി പി.പ്രസാദ് ,പി.പി.ചിത്തരഞ്ജൻ എം.എൽ.എ, മുൻ മന്ത്രി പി.തിലോത്തമൻ തുടങ്ങി നിരവധി പ്രമുഖർ കൃഷ്ണവേണിയെ തിരുവിഴയിലെ വീട്ടിലെത്തി അനുമോദിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |