ആലപ്പുഴ : ഓണക്കാലത്ത് അത്തപ്പൂക്കളമൊരുക്കാനുള്ള പൂക്കളും സദ്യക്കുള്ള പച്ചക്കറികളും ഉത്പാദിപ്പിച്ച് സ്വയം പര്യാപ്തരാകാൻ ഒരുങ്ങുകയാണ് നഗരത്തിലെ വിദ്യാർത്ഥികൾ. ഇതിനായി 12 വിദ്യാലയങ്ങളിലാണ് നഗരസഭയുടെ സഹകരണത്തോടെ പൊന്നോണത്തോട്ടം പദ്ധതിക്ക് തുടക്കമായത്.
കൃഷിയോട് താത്പര്യം കാട്ടി കൂടുതൽ സ്കൂളുകൾ സമീപിക്കുകയാണെങ്കിൽ അവിടേക്കും പൊന്നോണത്തോട്ട പദ്ധതി വ്യാപിപ്പിക്കാനുള്ള ശ്രമത്തിലാണ് നഗരസഭാധികൃതർ. കുട്ടികളിൽ കൃഷി പ്രോത്സാഹിപ്പിക്കുകയെന്ന താത്പര്യത്തോടെ സമീപിക്കുന്ന സ്കൂളുകളിൽ നഗരസഭയുടെ തൊഴിലാളികൾ നേരിട്ടെത്തി നിലമൊരുക്കും. സൗജന്യമായി വിത്തുകളും നൽകും. തുടർപരിചരണം വിദ്യാർത്ഥികളുടെയും അദ്ധ്യാപകരുടെയും ചുമതലയാണ്. നഗരസഭാ ജീവനക്കാർ ഇടയ്ക്കിടെയെത്തി പരിചരണം വിലയിരുത്തുകയും നിർദ്ദേശങ്ങൾ നൽകുകയും ചെയ്യും. കൂടുതൽ വിദ്യാർത്ഥികളും പൂക്കൃഷിയിൽ താത്പര്യം പ്രകടിപ്പിച്ചതിനാൽ ബന്തി തൈകളാണ് നൽകിയത്. പച്ചക്കറി കൃഷിക്ക് താത്പര്യമുള്ളവർക്ക് വിവിധ ഇനം തൈകളും വിത്തും നൽകിയിട്ടുണ്ട്. വിദ്യാലയങ്ങൾ കൂടാതെ പൊതുസ്ഥലങ്ങളിലും കൃഷി വ്യാപകമാക്കുന്നുണ്ട്. ഏറ്റവും നന്നായി കൃഷിയും വിളവെടുപ്പും നടത്തുന്ന വിദ്യാലയത്തിനും, പൊതുഇടത്തിനും നഗരസഭയുടെ വക സമ്മാനമുണ്ടാകും.
വീട്ടിലെ കൃഷിക്കും പ്രോത്സാഹനം
സ്വന്തം വീട്ടിലെ സദ്യക്കുള്ള വിഭവങ്ങൾ ഉത്പാദിപ്പിക്കാൻ ഓരോ കുടുംബത്തെയും പ്രാപ്തരാക്കും വിധം ജൈവ പച്ചക്കറികൃഷി വ്യാപനവും നഗരസഭ ഉറപ്പാക്കുന്നുണ്ട്. വിവിധ വാർഡുകളിൽ പച്ചക്കറിത്തൈകളുടെ വിതരണം ആരംഭിച്ചു. വ്യക്തികൾക്കും ഗ്രൂപ്പുകൾക്കും കൃഷി ചെയ്യാനുള്ള തൈകൾ നൽകും.
കൃഷിയോടുള്ള താത്പര്യമറിയിച്ച് ധാരാളം സ്കൂളുകൾ സമീപിക്കുന്നുണ്ട്. എല്ലാ സ്കൂളുകളിലേക്കും കൃഷി വ്യാപിപ്പിക്കുകയാണ് ലക്ഷ്യം. സ്കൂൾ കാലഘട്ടത്തിൽ തന്നെ കുട്ടികൾ കൃഷിയോട് ആഭിമുഖ്യമുള്ളവരായി വളരുന്നത് ഭാവിയിലും ഗുണം ചെയ്യും
- സൗമ്യരാജ്, നഗരസഭാദ്ധ്യക്ഷ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |