അമ്പലപ്പുഴ: അഷ്ടമി രോഹിണി ദിനമായ 18 ന് അമ്പാടിയാകാനുള്ള ഒരുക്കത്തിലാണ് അമ്പലപ്പുഴ നഗരം. ബാലഗോകുലത്തിന്റെ നേതൃത്വത്തിലാണ് ശ്രീകൃഷ്ണ ജയന്തിയുടെ ഭാഗമായി വിവിധ പരിപാടികൾ അമ്പലപ്പുഴയിൽ സംഘടിപ്പിക്കുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു. നാലു വർഷത്തിനു ശേഷമാണ് ശ്രീകൃഷ്ണ ജയന്തി ഗംഭീരമായി ആഘോഷിക്കാനുള്ള ഒരുക്കങ്ങൾ നടക്കുന്നത്.
വ്യാഴാഴ്ച രാവിലെ 9 ന് ഇരട്ടക്കുളങ്ങര ശ്രീ മഹാദേവ ക്ഷേത്രത്തിൽ നിന്ന് ഉറിയടി ഘോഷയാത്ര പുറപ്പെടും. കച്ചേരിമുക്കു മുതൽ അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം വരെ 13 കേന്ദ്രങ്ങളിൽ ഉറിയടി നടക്കും. വൈകിട്ട് കരുമാടി, ആമയിട, വെള്ളക്കട, അമ്പലപ്പുഴ, കച്ചേരിമുക്ക്, നവരാക്കൽ, കാക്കാഴം വ്യാസ, കാക്കാഴം പി.ബി, കട്ടക്കുഴി, ഇരട്ടക്കുളങ്ങര, പുതുക്കുളങ്ങര, കൊട്ടാരവളവ്, പൂത്തോപ്പ്, ശ്രീ മുരുക, തോട്ടപ്പള്ളി, ഒറ്റപ്പന, ആനന്ദേശ്വരം, പുത്തൻ നട, പുറക്കാട്, പഴയങ്ങാടി എന്നിവിടങ്ങളിൽ നിന്നെത്തുന്ന ചെറുശോഭായാത്രകൾ അമ്പലപ്പുഴ കച്ചേരി മുക്കിൽ എത്തിച്ചേരും. തുടർന്ന് മഹാശോഭായാത്രയായി അമ്പലപ്പുഴ ക്ഷേത്രത്തിലേക്ക് പുറപ്പെടും. ഡോ. പി. വേണുഗോപാൽ ഫ്ളാഗ് ഒഫ് നിർവഹിക്കും. വൈകിട്ട് 5ന് അമ്പലപ്പുഴ ക്ഷേത്രത്തിൽ നടക്കുന്ന സാംസ്കാരിക സമ്മേളനം ചലച്ചിത്ര താരം സന്തോഷ് പണ്ഡിറ്റ് ഉദ്ഘാടനം ചെയ്യും. ഡോ. അമ്പലപ്പുഴ ഗോപകുമാർ അദ്ധ്യക്ഷത വഹിക്കും. തിരുവല്ല മാർ അത്തനേഷ്യസ് കോളേജ് ഒഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് ഫാക്കൽറ്റി ഡോ. വി.പി. വിജയ മോഹൻ റാന്നി മുഖ്യ പ്രഭാഷണം നടത്തും. യുവശാസ്ത്രജ്ഞൻ വിജേഷ് അമ്പലപ്പുഴയെ ചടങ്ങിൽ ആദരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |