SignIn
Kerala Kaumudi Online
Friday, 26 April 2024 2.26 PM IST

ജീവിതം അടയാളപ്പെടുത്തി കമലന്റെ ലാസ്റ്റ് സല്യൂട്ട്

vgh
സ്റ്റുഡന്റ് പൊലീസ് കേഡറ്റിന്റെ നേതൃത്വത്തിൽ നിർമ്മിച്ചുനൽകിയ വീട്ടിൽ ഗൃഹനാഥനൊപ്പം തിരുവോണ ദിനത്തിൽ ആഹാരം കഴിക്കുന്ന കമലനും സഹ പ്രവർത്തകരും

ഹരിപ്പാട്: പൊലീസിലെ ജനകീയ മുഖത്തിനൊരു പര്യായമായിരുന്നു കമലൻ സാർ എന്നെല്ലാവരും വിളിക്കുന്ന റിട്ട. എസ്.ഐ തൃക്കുന്നപ്പുഴ മതുക്കൽ കൈപ്പള്ളിൽ വീട്ടിൽ കമലൻ. 1993ൽ ജോലിയിൽ പ്രവേശിച്ച കമലൻ, ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽ വർഷങ്ങൾ നീണ്ട സർവീസിനൊടുവിൽ തൊട്ടപ്പള്ളി കോസ്റ്റൽ പൊലീസിൽ നിന്നു എസ്.ഐ ആയി കഴിഞ്ഞ മേയിൽ വിരമിക്കുന്നതിനിടെ പേരിനുപോലുമൊരു പേരുദോഷം വരുത്തിയിട്ടില്ലെന്ന് സഹപ്രവർത്തകരും നാട്ടുകാരും ഓർമ്മിക്കുന്നു. അദ്ദേഹത്തിന്റെ അപ്രതീക്ഷിത വേർപാട് സൃഷ്ടിച്ച ആഘാതത്തിലാണ് ബന്ധുക്കളും സുഹൃദ് വലയവും.

എല്ലാവരോടും സൗമ്യമായി ഇടപെടാൻ ഒരു പ്രത്യേക ശൈലി തന്നെ അദ്ദേഹത്തിനുണ്ടായിരുന്നു. ഒരുതവണ പരിചയപ്പെട്ടാൽ പിന്നെയാരും മറക്കാത്ത പ്രകൃതം. അതിന്റെ ഏറ്റവും വലിയ തെളിവായിരുന്നു, അദ്ദേഹത്തിന്റെ വിയോഗ വിവരം അറിഞ്ഞു തൃക്കുന്നപ്പുഴയിലെ വീട്ടിലേക്ക് ഒഴുകിയെത്തിയ കുട്ടികൾ ഉൾപ്പെടെയുള്ളവർ. സ്റ്റുഡന്റ് പൊലീസ് കേഡറ്റ് ഡ്രിൽ ഇൻസ്‌പെക്ടർ എന്ന നിലയിൽ മികച്ച പ്രവർത്തനമാണ് കമലൻ കാഴ്ചവെച്ചത്. ഹരിപ്പാട് പൊലീസ് സ്റ്റേഷന്റെ പരിധിയിലുള്ള സ്റ്റുഡന്റ് പൊലീസ് കേഡറ്റ് അഭിമാനകരമായ പ്രവർത്തനങ്ങൾ കമലന്റെ നേതൃത്വത്തിൽ നടത്തി. കിടപ്പാടം ഇല്ലാത്ത വൃദ്ധന് വീട് നിർമ്മിച്ചു നൽകിയത് ഉൾപ്പടെയുള്ള പ്രവർത്തനങ്ങൾ ഏറെ പ്രശംസ പിടിച്ചു പറ്റി. ഈ വീട്ടിൽ ഓണം ഉണ്ണാനായി കേഡറ്റുകൾക്കൊപ്പം അദ്ദേഹമെത്തിയതും വാർത്തയായി. 'കേരളകൗമുദി'യുടെ ലഹരിവിരുദ്ധ കാമ്പയിനിന്റെ ഭാഗമായി നടത്തിയ ബോധപൗർണമി യാത്ര ഹരിപ്പാട്ട് എത്തിയപ്പോൾ കമലന്റെ നേതൃത്വത്തിൽ നൂറ് കണക്കിന് സ്റ്റുഡന്റ് പൊലീസ് കേഡറ്റുകൾ പങ്കെടുത്തു. കൊവിഡ് ലോക്ക്ഡൗൺ കാലത്ത് പുറത്തിറങ്ങി നടന്ന വൃദ്ധനോട് വീട്ടിൽ പോകാനായി കമലൻ കാലുപിടിച്ചു അപേക്ഷിച്ചത് വൈറലായി.

ലഹരിവിരുദ്ധ പ്രവർത്തനങ്ങളിലും സജീവമായിരുന്ന കമലൻ, കുട്ടികൾക്ക് പട്ടാളത്തിലും പൊലീസിലും പ്രവേശനമൊരുക്കാൻ കായിക പരിശീലനവും നൽകിയിരുന്നു. പുലർച്ചെ 5ഓടെ മതുക്കൽ ക്ഷേത്ര ഗ്രൗണ്ടിലായിരുന്നു പരിശീലനം. അമ്പതോളം കുട്ടികളുടെ പരിശീലകനായിരുന്നു കമലൻ. പരിശീലന സാമഗ്രികൾ എല്ലാം സ്വന്തം ചെലവിലാണ് വാങ്ങിയിരുന്നത്. താൻ സർവീസിൽ കയറാൻ ഏറെ കഷ്ടപ്പെട്ടിട്ടുണ്ടെന്നും അതിന്റെ ഓർമ്മയിലാണ് കുട്ടികളെ പരിശീലിപ്പിക്കുന്നതെന്നും കമലൻ പറയുമായിരുന്നു.

ഇന്നലെ രാവിലെ ഗ്രൗണ്ടിലേക്കു പോകാൻ വൈകിയപ്പോൾ മകൻ ചെന്ന് വിളിച്ചപ്പോഴാണ് അനക്കമില്ലാതെ കിടക്കുന്നതു കണ്ടത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. സംസ്കാരം ഇന്നലെ വൈകിട്ട് 6ന് നടന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.