ആലപ്പുഴ: ഒ.എൽ.എക്‌സിൽ പരസ്യം നൽകിയ ബൈക്കിന്റെ നമ്പർ മോഷ്ടിച്ച ബൈക്കിൽ പതിപ്പിച്ച് മാല മോഷണം നടത്തിയ വണ്ടാനം കാട്ടുമ്പുറംവെളിയിൽ കോയാമോൻ എന്ന ഫിറോസിനെ (36) പൊലീസ് അറസ്‌റ്റു ചെയ്‌തു. കഴിഞ്ഞ 30ന് വൈകിട്ട് നടക്കാനിറങ്ങിയ ചെട്ടികുളങ്ങര ഈരേഴ വടക്ക് സ്വദേശിനി ഗീതാകുമാരിയുടെ ഏഴ് പവന്റെ സ്വർണമാല നെയ്യാത്തുമുക്കിന് സമീപത്തുവച്ച് ഫിറോസ് പൊട്ടിച്ചെടുത്തിരുന്നു.
വീട്ടമ്മയിൽനിന്ന് ലഭിച്ച വിവരങ്ങളും സമീപങ്ങളിലെ സി.സി.ടി.വി ദൃശ്യങ്ങളുമാണ് പ്രതിയെ പിടികൂടാൻ സഹായിച്ചത്. അടൂർ രജിസ്‌ട്രേഷനിലുള്ള വാഹനം ഏനാദിമംഗലം മാവൂർ സ്വദേശിയുടേതായിരുന്നു. ഇയാൾ ഇത് മറ്റൊരാൾക്ക് വിറ്റു. വാങ്ങിയയാൾ ഓണർഷിപ്പ് മാറ്റാതെ വിൽക്കാൻ ഒ.എൽ.എക്‌സിൽ പരസ്യം നൽകി. പരസ്യം ശ്രദ്ധയിൽപ്പെട്ട ഫിറോസ് ബൈക്കിന്റെ നമ്പർ താൻ മോഷ്ടിച്ച ബൈക്കിൽ പതിപ്പിച്ച് മോഷണങ്ങൾ നടത്തുകയായിരുന്നു. ആലപ്പുഴ, കൊല്ലം ജില്ലകളിൽ മൂന്നുവർഷമായി തെളിയാതിരുന്ന മുപ്പതോളം മാലമോഷണക്കേസുകളിൽ ഇയാൾ പ്രതിയാണ്. സ്വർണം വിറ്റുകിട്ടുന്ന പണം ഉപയോഗിച്ച് ആഡംബര ജീവിതം നയിക്കുന്നതാണ് രീതി. ഇയാളിൽ നിന്ന് അടൂർ സ്വദേശിനിയുടെ മാലയുടെ പൊട്ടിയ ഭാഗവും മോഷ്ടിച്ച ബൈക്കും സ്വർണം വിറ്റുകിട്ടിയ 1.28 ലക്ഷം രൂപയും കണ്ടെടുത്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. മാവേലിക്കര സി.ഐ സി.ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഫിറോസിനെ അറസ്‌റ്റ് ചെയ്‌തത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |